ADVERTISEMENT

ലണ്ടൻ∙ യൂറോ കപ്പ് മൽസരങ്ങളും വിമ്പിൾഡൻ ടൂർണമെന്റും കണ്ട് കറങ്ങി നടന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഒടുവിൽ കോവിഡ് കുരുക്കിൽ. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ച് ഐസലേഷനിലായി. ഇനിയും കൂടുതൽ താരങ്ങൾ ഐസലേഷനിൽ പോകേണ്ട സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡും (ബിസിസിഐ) ക്രിക്കറ്റ് ആരാധകരും. ഡറമിൽ ബയോ സെക്യൂർ ബബിളിനായി ഒത്തുകൂടാൻ പുറപ്പെടും മുൻപ് നടത്തിയ പരിശോധനയിലാണ് പന്തിന് കോവിഡ് സ്ഥിരീകരിച്ചത്. 

കാര്യമായ രോഗലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും ഇംഗ്ലണ്ടിലെ നിയമമനുസരിച്ച് എട്ടുദിവസത്തെ ഐസലേഷൻ നിർബന്ധമാണ്. ഇതിനുശേഷം ഫിറ്റ്നസ് വീണ്ടെടുത്ത് ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ  പന്തിന് പങ്കെടുക്കാനാകുമോ എന്ന് കണ്ടറിയണം. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനു ശേഷം ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയാക്കായി ഇന്ത്യൻ ടീം ഇവിടെത്തന്നെ തങ്ങുകയായിരുന്നു.

ഈ ഇടവേളയ്‌ക്കിടെ ടീമംഗങ്ങളിൽ പലരും വെംബ്ലി സ്റ്റേഡിയത്തിൽ യൂറോ കപ്പ് സെമി ഫൈനൽ - ഫൈനൽ മൽസരങ്ങൾ കാണാൻ എത്തിയിരുന്നു. വിമ്പിൾഡൻ കാണാനും താരങ്ങളിൽ ചിലരെത്തി. ഗാലറികളിൽനിന്നുള്ള ദൃശ്യങ്ങൾ പന്ത് ഉൾപ്പെടെയുള്ള താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

താരങ്ങൾ സ്വയം വരുത്തിവച്ച വിനയിൽ ബിസിസിഐ അതൃപ്തിയിലാണെന്നാണ് റിപ്പോർട്ടുകൾ. രണ്ടാഴ്ച മുമ്പ് ബിസിസിഐ സെക്രട്ടറി ജയ് ഷാ ആളുകൾ സംഘടിക്കുന്നിടത്ത് പോകരുതെന്ന് ടീമംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഷീൽഡ് കോറോണ വൈറസിനെ പൂർണമായും തടയില്ലെന്നും വൈറസിൽനിന്നും സുരക്ഷ നൽകുക മാത്രമേ ചെയ്യൂ എന്നുമായിരുന്നു മുന്നറിയിപ്പ്. ഇത് അവഗണിച്ചായിരുന്നു സ്റ്റേഡിയത്തിലെ ആൾക്കൂട്ടങ്ങളിലേക്കുള്ള താരങ്ങളുടെ യാത്ര.

English Summary: Rishabh Pant tests positive for Covid-19 in England, quarantined 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com