ADVERTISEMENT

കൊളംബോ∙ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ വിജയത്തിന്റെ വക്കിൽനിന്ന് തോൽവിയിലേക്ക് കൂപ്പുകുത്തി പരമ്പര കൈവിട്ടതിന്റെ നിരാശയ്‌ക്കിടെ, ശ്രീലങ്കയ്ക്ക് കൂനിൻമേൽ കുരുവായി പരിശീലകൻ മിക്കി ആർതറും ക്യാപ്റ്റൻ ദസൂൺ ഷാനകയും തമ്മിലുള്ള വാക്പോര്. മത്സരത്തിനുശേഷം  മൈതാനത്തുവച്ചാണ് ഇരുവരും തമ്മിൽ ഉടക്കിയത്. എന്തിന്റെ പേരിലായിരുന്നു വാക്കേറ്റമെന്ന് വ്യക്തമല്ലെങ്കിലും, ജയിച്ചെന്ന് ഉറപ്പിച്ച മത്സരം കൈവിട്ടതിന്റെ നിരാശയാണ് മൂലകാരണമെന്ന് വ്യക്തം. ഇരുവരും തമ്മിൽ കുപിതരായി സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മത്സരത്തിൽ ദീപക് ചാഹർ – ഭുവനേശ്വർ കുമാർ സഖ്യത്തിന്റെ മികവിൽ ഇന്ത്യ വിജയത്തോട് അടുക്കുമ്പോൾ, ഡ്രസിങ് റൂമിൽ കുപിതനായിരിക്കുന്ന മിക്കി ആർതറിന്റെ മുഖം പലതവണ ക്യാമറയിൽ പതിഞ്ഞിരുന്നു. ഇടയ്ക്ക് മിസ് ഫീൽഡിങ്ങിന്റെ പേരിൽ കസേരയിൽനിന്ന് എഴുന്നേറ്റ് താരങ്ങളെ പഴിക്കുന്ന ആർതറിന്റെ ദൃശ്യങ്ങളും ചാനലുകളിൽ കാണിച്ചു.

മത്സരശേഷം ഡ്രസിങ് റൂമിൽനിന്ന് കളത്തിലേക്കു വന്ന ശ്രീലങ്കൻ പരിശീലകൻ, തന്റെ ‘കലിപ്പ്’ തീർത്തത് ക്യാപ്റ്റൻ ദസൂൺ ഷാനകയ്ക്കു നേരെ. ഷാനകയും വിട്ടുകൊടുക്കാതെ തിരിച്ചടിച്ചതോടെയാണ് വാക്കേറ്റമായത്. പിന്നീട് ഷാനകയോട് എന്തോ പറഞ്ഞശേഷം നടന്നകലുന്ന ആർതറിനെയും വിഡിയോയിൽ കാണാം.

അതേസമയം, ഡ്രസിങ് റൂമിൽവച്ച് മാത്രം സംഭവിക്കേണ്ട കാര്യമാണ് ഗ്രൗണ്ടിൽവച്ച് ഉണ്ടായതെന്ന് ശ്രീലങ്കയുടെ മുൻ താരം റസ്സൽ ആർണോൾഡ് അഭിപ്രായപ്പെട്ടു. കോച്ചും ക്യാപ്റ്റനും ഗ്രൗണ്ടിൽവച്ച് വാക്കേറ്റമുണ്ടായ സാഹചര്യത്തിലായിരുന്നു ട്വിറ്ററിലൂടെ ആർണോള്‍ഡിന്റെ അഭിപ്രായ പ്രകടനം.

English Summary: Sri Lanka head coach Arthur and captain Shanaka involved in heated argument after losing to India, video goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com