ADVERTISEMENT

മുംബൈ∙ ആകസ്മികമായി ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകനാകാൻ അവസരം ലഭിച്ച രാഹുൽ ദ്രാവിഡ് ആ വേഷത്തിൽ തിളങ്ങിയതോടെ, ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിയുടെ കസേരയിളകുമോ എന്ന ചോദ്യവുമായി ഇന്ത്യൻ ആരാധകർ. ദ്രാവിഡിന്റെ നേതൃത്വത്തിൽ രണ്ടാം നിര ടീമുമായി ശ്രീലങ്കൻ പര്യടനത്തിനെത്തിയ ഇന്ത്യ, ആദ്യ രണ്ട് ഏകദിനങ്ങളിലും തകർപ്പൻ വിജയങ്ങളുമായി കരുത്തു കാട്ടിയിരുന്നു. പരിശീലകനായുള്ള അരങ്ങേറ്റ പരമ്പരയിൽ ദ്രാവിഡ് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചതിനൊപ്പം, അതിൽ അദ്ദേഹത്തിന്റെ പങ്കും താരങ്ങൾ ഉൾപ്പെടെ പ്രത്യേകം പരാമർശിച്ചിരുന്നു. സീനിയർ ടീമിനൊപ്പം വിജയങ്ങൾ സ്വന്തമാക്കുമ്പോഴും, പ്രധാന കിരീട വിജയങ്ങൾ അകന്നുനിൽക്കുന്ന സാഹചര്യത്തിലാണ് ശാസ്ത്രിക്കു പകരം മുഴുവൻ സമയ പരിശീലകനായി ദ്രാവിഡ് വരുമോ എന്ന ചോദ്യം ഉയരുന്നത്.

ഈ വർഷം അവസാനം നടക്കേണ്ട ട്വന്റി20 ലോകകപ്പോടെ രവി ശാസ്ത്രിയുടെ കരാർ അവസാനിക്കുകയാണ്. രണ്ടാം തവണയും അദ്ദേഹത്തിന് കരാർ പുതുക്കി നൽകുന്നില്ലായെങ്കിൽ പകരം പരിശീലകനെ കണ്ടെത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുൽ ദ്രാവിഡ് എന്ന ജനകീയനായ വ്യക്തിയുടെ പേര് ആരാധകർ ഉയർത്തിക്കാട്ടുന്നത്.

എന്നാൽ, ശാസ്ത്രിയുടെ കാലാവധി തീർന്നാലും രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക് സ്വന്തം പേര് ഉയർത്തിക്കാട്ടാൻ

 സാധ്യത കുറവാണെന്നാണ് മുൻ താരവും നിലവിൽ കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ നിരീക്ഷണം. ദ്രാവിഡ് ആ സ്ഥാനത്തേക്ക് മത്സരിക്കാത്തിടത്തോളം ശാസ്ത്രി തന്നെ തുടരാനാണ് സാധ്യതയെന്നും ചോപ്ര അഭിപ്രായപ്പെടുന്നു.

‘പരിശീലക സ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ പട്ടികയിൽ ദ്രാവിഡ് സ്വന്തം പേരു ചേർക്കുമെന്ന് കരുതാൻ വയ്യ. ദ്രാവിഡ് രംഗത്തുണ്ടെങ്കിൽ മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യൻ പരിശീലക റോളിലേക്ക് എന്തെങ്കിലും മത്സരത്തിന് സാധ്യതയുള്ളൂ. ദ്രാവിഡ് രംഗത്തുണ്ടെങ്കിൽ അത് കടുത്ത പോരാട്ടമാകും’ – ചോപ്ര പറഞ്ഞു.

ദ്രാവിഡ് രംഗത്തില്ലാത്ത പക്ഷം പരിശീലക വേഷത്തിൽ തുടരാൻ രവി ശാസ്ത്രിക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി. ‘ദ്രാവിഡ് രംഗത്തില്ലെങ്കിൽ, വേറെ ആരൊക്കെ ആ റോളിൽ കണ്ണുനട്ട് എത്തിയാലും രവി ശാസ്ത്രിക്കു മുന്നിൽ പിടിച്ചുനിൽക്കാൻ പാടുപെടും. ഇക്കാര്യത്തിൽ തർക്കത്തിന് ഇടമില്ല’ – ചോപ്ര പറഞ്ഞു.

കുടുംബത്തിൽനിന്ന് ദീർഘകാലത്തേക്ക് അകന്നു നിൽക്കേണ്ടി വരുമെന്നതിനാൽ, ഇന്ത്യൻ സീനിയർ ടീമിന്റെ ചുമതല ഏറ്റെടുക്കാൻ മുൻപ് വിസമ്മതിച്ച വ്യക്തിയാണ് ദ്രാവിഡ്. എന്നാൽ, ശാസ്ത്രി ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലേക്കു പോയതോടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിന്റെ ചുമതലയേൽക്കാൻ ദ്രാവിഡ് മനസ്സ് കാട്ടിയത്‌ മാറ്റത്തിന്റെ ലക്ഷണമാണെന്ന് കരുതുന്ന ആരാധകരുണ്ട്.

അതേസമയം, ഇന്ത്യൻ ടീം ട്വന്റി20 ലോകകപ്പ് ജയിച്ചാൽ രവി ശാസ്ത്രിയെ മാറ്റാൻ സാധ്യത കുറവാണെന്ന മുൻ താരം റിതീന്ദർ സോധി അഭിപ്രായപ്പെട്ടു. ഒരു വർഷത്തിനുള്ള അടുത്ത ട്വന്റി20 ലോകകപ്പും അധികം വൈകാതെ ഏകദിന ലോകകപ്പും വരുന്നതും പരിശീലകൻ തുടരാൻ സാധ്യത വർധിപ്പിക്കുന്നതായി ഈ അഭിപ്രായം പങ്കുവയ്ക്കുന്നവർ സൂചിപ്പിക്കുന്നു.

English Summary: Aakash Chopra feels Ravi Shastri will continue as India's coach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com