ADVERTISEMENT

കൊളംബോ∙ ഇന്ത്യയ്ക്കെതിരെ വിജയം ഉറപ്പിച്ച രണ്ടാം ഏകദിനത്തിലെ തോൽവിക്കു പിന്നാലെ ശ്രീലങ്കൻ ക്യാപ്റ്റൻ ദസൂൺ ഷാനകയുമായി ഉടക്കുന്നതായി പുറത്തുവന്ന വിഡിയോയ്ക്കു വിശദീകരണവുമായി ശ്രീലങ്കൻ കോച്ച് മിക്കി ആർതർ. ക്യാപ്റ്റനുമായി മൈതാനത്തുവച്ച് ഉണ്ടായ വാക്പോര് ആശയപരമായ സംവാദം മാത്രമായിരുന്നെന്നാണു മിക്കി ആർതറുടെ വിശദീകരണം. 

‘റസ്, ജയത്തിലും തോൽവിയിലും ഞങ്ങൾ ഒരുമിച്ചാണ്, എല്ലാ കളികളും ഞങ്ങൾക്കു പാഠവും. ഞാനും ഷാനകയും ചേർന്ന് ഒരു ടീമിനെ കെട്ടിപ്പടുത്തുകൊണ്ടുവരികയാണ്. ജയിക്കാമായിരുന്ന കളി തോറ്റതിൽ ഞങ്ങൾ നിരാശയില്‍ ആയിരുന്നു. വളരെ മികച്ച സംവാദമാണു ഷാനകയുമായി നടന്നത്. അതിൽ വിവാദങ്ങൾ കണ്ടെത്തേണ്ട കാര്യമില്ല. ’

കോച്ചും ക്യാപ്റ്റനും തമ്മിലുള്ള തർക്കം ഡ്രസിങ് റൂമിൽ‌വച്ചാകാമായിരുന്നെന്ന മുൻ ശ്രീലങ്കൻ താരവും കമന്റേറ്ററുമായ റസൽ അർനോൾഡിന്റെ ട്വീറ്റിനു മറുപടിയായി ആർതർ ട്വിറ്ററിൽ കുറിച്ചു. 

പ്രമുഖ താരങ്ങൾ പരുക്കിനെത്തുടർന്നു പുറത്തിരിക്കുകയും ബാറ്റിങ് കോച്ച് ഗ്രാന്റ് ഫ്ലവർ കോവിഡ് പോസിറ്റീവാകുകയും ചെയ്തതോടെ തിരിച്ചടികളുമായാണു ശ്രീലങ്ക പരമ്പരയ്ക്ക് എത്തിയത്. എങ്കിലും രണ്ടാം ഏകദിനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ശ്രീലങ്ക വിജയത്തിനു തൊട്ടരികിൽ വരെ എത്തിയിരുന്നു.

ആദ്യം ബാറ്റു ചെയ്ത ലങ്ക 50 ഓവറിൽ 9 വിക്കറ്റിനു 275 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ 193 റൺസിനിടെ 7 വിക്കറ്റ് നഷ്ടമായ ഇന്ത്യയെ എട്ടാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ടിൽ 84 റൺസ് ചേർത്ത ദീപക് ചാഹർ– ഭുവനേശ്വർ കുമാർ സഖ്യമാണു ജയത്തിലെത്തിച്ചത്. ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും. 

English Summary: Sri Lanka vs India: Spat With Sri Lanka Captain Dasun Shanaka Was "Good Debate", Says Mickey Arthur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com