ADVERTISEMENT

കൊളംബോ ∙ ആദ്യം ഇന്ത്യയെ എറിഞ്ഞൊതുക്കി; പിന്നാലെ വിജയലക്ഷ്യം അനായാസം അടിച്ചെടുത്തു. 3–ാം മത്സരത്തിൽ ആധികാരികമായ 7 വിക്കറ്റ് വിജയത്തോടെ ശ്രീലങ്ക ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പര 2–1ന് സ്വന്തമാക്കി. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് 10 മുൻനിര താരങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യയെ 20 ഓവറിൽ 8 വിക്കറ്റിന് 81 റൺസിലൊതുക്കിയ ആതിഥേയർ 33 പന്ത് ശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. ലങ്കയ്ക്കു വേണ്ടി ധനഞ്ജയ ഡിസിൽവ (23), വാനിന്ദു ഹസരങ്ക (14) എന്നിവർ പുറത്താകാതെ നിന്നു. 

നേരത്തേ, 24–ാം പിറന്നാൾ ദിനത്തിൽ 4 ഓവറിൽ 9 റൺസ് മാത്രം നൽകി 4 വിക്കറ്റു വീഴ്ത്തിയ ലെഗ് സ്പിന്നർ ഹസരങ്കയും 2 വിക്കറ്റ് വീഴ്ത്തിയ ലങ്കൻ നായകൻ ദാസുൻ സനകയുമാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലൊടിച്ചത്. ഹസരങ്കയാണ് കളിയിലെയും പരമ്പരയിലെയും താരം. 7–ാം നമ്പറിൽ ഇറങ്ങി പുറത്താകാതെ നിന്ന കുൽദീപ് യാദവാണ് (23) ഇന്ത്യയുടെ ടോപ് സ്കോറർ. ആറാമതായി ഇറങ്ങിയ ഭുവനേശ്വർ കുമാർ 16 റൺസെടുത്തു. ആദ്യ ഓവറിന്റെ 4–ാം പന്തിൽ ക്യാപ്റ്റൻ ശിഖർ ധവാൻ പൂജ്യത്തിനു പുറത്തായതിനു പിന്നാലെ ഒരു ഘട്ടത്തിലും ഇന്ത്യയ്ക്കു നിലയുറപ്പിക്കാനായില്ല.ഋതുരാജ് ഗെയ്ക്‌വാദ് (14), ദേവ്ദത്ത് പടിക്കൽ (9), സഞ്ജു സാംസൺ (0), നിതീഷ് റാണ (6) എന്നിവർ കാര്യമായ സംഭാവന നൽകാതെ പുറത്തായി. 

നെറ്റ്ബോളറായി ടീമിനൊപ്പമുണ്ടായിരുന്ന മലയാളി താരം സന്ദീപ് വാരിയർ ഇന്ത്യയ്ക്കു വേണ്ടി അരങ്ങേറി. ദേവ്ദത്ത് പടിക്കൽ, സഞ്‍ജു സാംസൺ, സന്ദീപ് വാരിയർ എന്നീ മലയാളി താരങ്ങളും അച്ഛൻ സി.വി. വിനോദ് ചക്രവർത്തി വഴി കേരളവുമായി ബന്ധമുള്ള വരുൺ ചക്രവർത്തിയും ഒരുമിച്ച് ഇന്ത്യ‍ൻ ജഴ്സിയിൽ ഇറങ്ങിയെന്ന സവിശേഷതയും ഈ മത്സരത്തിനുണ്ട്. 20 അംഗ ഇന്ത്യൻ ടീമാണ് പര്യടനത്തിനായി ശ്രീലങ്കയിൽ എത്തിയത്. ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യയ്ക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സമ്പർക്കമുള്ള 8 താരങ്ങൾ കൂടി ക്വാറന്റീനിലായതോടെ ബാക്കിയുള്ള 11 താരങ്ങളാണ് 2–ാം ട്വന്റി20യി‍ൽ ഇന്ത്യയ്ക്കു വേണ്ടി കളിച്ചത്. 

English Summary: Sri Lanka vs India, 3rd T20I - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com