ദേവ്ദത്ത് കഠിനാധ്വാനി; ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കു വിളിയെത്തും: പിതാവ് ബാബുനു കുന്നത്ത്
Mail This Article
മലപ്പുറം ∙ ഒരു വലിയ സ്വപ്നം വേരൂന്നി, ശാഖകളായി പന്തലിച്ച് മധുരമൂറുന്ന ഫലം തരാൻ എത്ര നാൾ കാത്തിരിക്കണം ? ചോദ്യം ബാബുനു കുന്നത്തിനോടാണെങ്കിൽ ഉത്തരം കിട്ടും, 10 വർഷം. കൃത്യം ഒരു പതിറ്റാണ്ടു മുൻപാണ് ദേവ്ദത്ത് പടിക്കൽ എന്ന പതിനൊന്നുകാരന്റെ കൈപിടിച്ച് ആ അച്ഛൻ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുകൾ വച്ചത്.
മലയാളിയായ ദേവ്ദത്ത് ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിൽ അരങ്ങേറി സ്വപ്നത്തിന് മനോഹരമായ ക്ലൈമാക്സ് തീർക്കുമ്പോൾ അത് ദേവിന്റെ ആത്മവിശ്വാസത്തിന് വെള്ളവും വളവും നൽകിയ ബാബുനുവിന്റെകൂടി അഭിമാന നിമിഷമാണ്. ആഹ്ലാദവേളയിൽ ലക്ഷ്യപ്രാപ്തിയിലേക്കുള്ള യാത്രയെക്കുറിച്ച് മനോരമ ഓൺലൈനോടു ബാബുനു കുന്നത്ത് മനസ്സു തുറക്കുന്നു.
∙ഇന്ത്യൻ ടീമിലേക്ക് ദേവ്ദത്തിന് സിലക്ഷൻ പ്രതീക്ഷിച്ചിരുന്നോ?
പ്രധാന താരങ്ങളുടെ അഭാവത്തിൽ കളിക്കുന്ന ടീമായതിനാൽ പ്രതീക്ഷയുണ്ടായിരുന്നു. ആദ്യനിര കഴിഞ്ഞാൽ പിന്നീടു വരുന്ന യുവനിരയിൽ നന്നായി പ്രകടനം നടത്തുന്നവരിൽ ഒരാളു തന്നെയാണല്ലോ ദേവ്. മികവിനൊത്ത അംഗീകാരങ്ങളും ഉയർച്ചയും ദേവിനെത്തേടി സമയാസമയങ്ങളിൽ എത്താറുണ്ട്. ദേശീയ ടീമിലേക്കും അക്കാര്യത്തിൽ തടസ്സമുണ്ടായില്ല.
∙ യാത്രയുടെ തുടക്കം?
ദേവ്ദത്ത് ജനിച്ചത് മലപ്പുറത്ത് എടപ്പാളിലാണ്. 4 വയസ്സുവരെ കേരളത്തിലുണ്ടായിരുന്നു. എന്റെ ജോലി ആവശ്യാർഥമാണ് കുടുംബത്തോടെ ഹൈദരാബാദിലേക്കു മാറുന്നത്. ദേവിന് 7 വയസ്സുള്ളപ്പോൾ അവിടെ ഒരു സമ്മർ ക്യാംപിൽ പങ്കെടുത്തതാണ് ശരിക്കും വഴിത്തിരിവ്. ദേവിന് ക്രിക്കറ്റിൽ ഉയരാനാകുമെന്ന തോന്നൽ എനിക്കും അവിടത്തെ പരിശീലകർക്കും ഉണ്ടായത് ക്യാംപിനു ശേഷമാണ്.
ആ പ്രായത്തിൽ തന്നെ പരിശീലനമേതുമില്ലാതെ ഫ്രന്റ് ഫൂട്ടിൽ ഷോട്ട് കളിക്കുമായിരുന്നു. പിന്നീട് 2011ൽ ജോലിയിൽ ട്രാൻസ്ഫറിന്റെ ഭാഗമായി ഒരു തിരഞ്ഞെടുപ്പ് വേണ്ടി വന്നപ്പോൾ ദേവിന്റെ ക്രിക്കറ്റ് ഭാവി മുന്നിൽ കണ്ടാണ് കൂടുതൽ സൗകര്യമുള്ള ബെംഗളൂരുവിലേക്കു മാറിയത്. സ്കൂൾ തപ്പുന്നതിന് മുൻപ് ഞാൻ അന്വേഷിച്ചത് മികച്ച ക്രിക്കറ്റ് പരിശീലന കേന്ദ്രങ്ങളാണ്. അങ്ങനെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റിൽ (കെഐഒസി) എത്തി. അന്നു മുതൽ അവിടെയാണ് പരിശീലനം.
∙ പരിശീലന കാലം?
വൈകിട്ട് 5 മണി മുതൽ 9 മണി വരെയായിരുന്നു പരിശീലനം. ചെറിയ കുട്ടിയെയും കൂട്ടി ദീർഘയാത്ര ബുദ്ധിമുട്ടാകുമെന്ന് തോന്നി. അങ്ങനെ പരിശീലനകേന്ദ്രത്തോട് അടുത്ത് തന്നെ വീട് വാടകയ്ക്കെടുക്കുകയായിരുന്നു. അന്ന് എന്റെ ശമ്പളത്തിന്റെ പകുതിയിലേറെ പോയത് പോഷ് ഏരിയയിലെ വാടകയിലേക്കാണ്. ആ പ്രായം മുതലേ പരിശീലനത്തിൽ വലിയ താൽപര്യമായിരുന്നു ദേവിന്.
സമയം എത്ര വൈകിയാലും ബാറ്റുമായി വിയർക്കാൻ തയാറായിരുന്നു ദേവ്. പടി പടിയായി അണ്ടർ 14, 16, 19 പ്രായ വിഭാഗങ്ങളിൽ കളിച്ചാണ് കർണാടക സീനിയർ ടീമിലെത്തുന്നത്. കർണാടക പ്രീമിയർ ലീഗിലെ മികച്ച പ്രകടനം ഐപിഎലിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിലേക്കുള്ള വാതിൽ തുറന്നു. കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ഐപിഎലിൽ ഇമേർജിങ് പ്ലേയർ ഓഫ് ദ് ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ട് മികച്ച ആഭ്യന്തര സീസണും ദേവിന്റെ ഉയർച്ചയിൽ നിർണായകമായി.
2019ലെ സയ്യിദ് മുഷ്താഖ് അലി, വിജയ് ഹസാരെ ടൂർണമെന്റുകളിൽ ടോപ് സ്കോററായിരുന്നു. ഇത്തവണ വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായ 4 സെഞ്ചുറികളോടെ റൺ വേട്ടക്കാരിൽ രണ്ടാമതെത്തിയതും നിർണായകമായി. ഇത്തവണ ഐപിഎലിലും ദേവ് സെഞ്ചുറി പ്രകടനവുമായി മുന്നിലുണ്ടായിരുന്നു.
∙ ഇനിയെന്താണ് ലക്ഷ്യം?
ദേവ്ദത്ത് ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം നേടുന്നത് ദേവിനെപ്പോലെ എനിക്കും സ്വപ്നമാണ്. നല്ല മത്സരമുണ്ട്, എങ്കിലും ഒരു ദിവസം വിളിയെത്താതിരിക്കില്ല.
English Summary: Devdutt would make debut in tests soon, says father