ADVERTISEMENT

ലീഡ്സ് ∙ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയ ഇംഗ്ലണ്ടുകാരനു പിഴയും ലീഡ്സ് സ്റ്റേഡിയത്തിൽ ആജീവനാന്ത വിലക്കും. 3–ാം  ദിനത്തിലാണു ഡാനിയൽ ജാർവിസ് എന്ന യുട്യൂബർ ഗ്രൗണ്ടിലിറങ്ങിയത്. രോഹിത് ശർമ പുറത്തായ ഉടനെ ഇന്ത്യൻ ജഴ്സിയിൽ ഹെൽമറ്റും പാഡുമണിഞ്ഞ് ജാർവിസ് ഗ്രൗണ്ടിലിറങ്ങി. ‘ജാർവോ 69’ എന്നു ജഴ്‌സിയിൽ പേരുമുണ്ടായിരുന്നു. ഇയാൾ ക്രീസിലെത്തിയ ശേഷമാണു സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി ഗ്രൗണ്ടിനു പുറത്തെത്തിച്ചത്.

∙ ലോർഡ്സിലും ‘സഹായിക്കാൻ’ ജാർവോ

ലോർഡ്സിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യൻ ജഴ്സിയിണിഞ്ഞ് ഗ്രൗണ്ടിലിറങ്ങിയ ഇദ്ദേഹം ഇന്ത്യൻ താരങ്ങൾക്ക് ഫീൽഡിങ് നിർദ്ദേശങ്ങൾ നൽകി ‘ക്യാപ്റ്റന്റെ റോളി’ലായിരുന്നു. എന്നാൽ അപകടം മണത്ത സുരക്ഷാ ജീവനക്കാർ ഓടിയെത്തിയ ഇദ്ദേഹത്തെ ഗ്രൗണ്ടിൽനിന്ന് മാറ്റി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മുഹമ്മദ് സിറാജ് ഉൾപ്പെടെയുള്ള താരങ്ങൾ രസകരമായ ഈ നിമിഷങ്ങൾ ആസ്വദിച്ച് പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം.

മൂന്നാം ദിനം ഉച്ചഭക്ഷണത്തിനുശേഷമാണ് ആരാധകരെയും താരങ്ങളെയും രസിപ്പിച്ച സംഭവം അരങ്ങേറിയത്. ഇന്ത്യൻ താരങ്ങൾ രണ്ടാം സെഷനായി ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് ഗാലറിയിൽനിന്ന് ഒരു ‘അജ്ഞാതൻ’ കൂടി ഒപ്പം കൂടിയത്. ഇന്ത്യയുടെ അതേ ജഴ്സി ധരിച്ചെത്തിയ ഇദ്ദേഹത്തെ ആദ്യം ആരും തിരിച്ചറിഞ്ഞിരുന്നില്ല. ഇയാൾ ധരിച്ചിരുന്ന 69–ാം നമ്പർ ജഴ്സിയിൽ ‘ജാർവോ’ എന്നാണ് പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നു.

പിന്നീടാണ് ഇന്ത്യൻ ജഴ്സിയണിഞ്ഞെത്തിയ ‘ഇംഗ്ലിഷുകാരനെ’ സുരക്ഷാ ജീവനക്കാർ തിരിച്ചറിഞ്ഞത്. ഉടൻ ഗ്രൗണ്ടിലെത്തിയ ഇവർ ഇയാളെ ഗാലറിയിലേക്ക് തിരികെ അയയ്ക്കാൻ ശ്രമിച്ചു. എന്നാൽ സുരക്ഷാ ജീവനക്കാരുമായി തർക്കിച്ച ഇദ്ദേഹം ഗ്രൗണ്ടിൽത്തന്നെ തുടരാനുള്ള പുറപ്പാടിലായിരുന്നു. ഇന്ത്യയുടെ ഫീൽഡിങ് ക്രമീകരിക്കാനുള്ള നിർദ്ദേശങ്ങളുമായി ഗ്രൗണ്ടിൽത്തന്നെ തുടരാൻ ഇദ്ദേഹം ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാർ ബലമായി ഗ്രൗണ്ടിൽനിന്ന് നീക്കി.

English Summary: Stadium intruder 'Jarvo 69' fined and banned for life from Headingley

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com