ധോണിയെ മെന്ററാക്കിയാൽ ഭിന്നതാൽപര്യം, പരാതി; ബിസിസിഐയ്ക്ക് ‘തല’വേദന!
Mail This Article
ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മാർഗനിർദേശകനായി (മെന്റർ) മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയെ നിയമിച്ചതിനെതിരെ ബിസിസിഐക്കു പരാതി. ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ) ടീമിനെ നയിക്കുന്ന ധോണി ഇന്ത്യൻ ടീമിന്റെ ഉപദേശകനാകുന്നതു ഭിന്നതാൽപര്യമാകുമെന്നും അതിനാൽ ധോണിയുടെ നിയമനം റദ്ദു ചെയ്യണമെന്നുമാണു പരാതി.
മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ മുൻ അംഗം സഞ്ജീവ് ഗുപ്തയാണു പരാതിക്കാരൻ. നേരത്തേയും ഒട്ടേറ താരങ്ങൾക്കെതിരെ ഭിന്നതാൽപര്യം വിഷയമാക്കി ഇദ്ദേഹം പരാതി കൊടുത്തിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിനെ നവീകരിക്കാൻ നിയോഗിക്കപ്പെട്ട ലോധ കമ്മിറ്റി നൽകിയ ശുപാർശകൾക്കെതിരാണു ധോണിയുടെ നിയമനമെന്നാണു ബിസിസിഐ അപെക്സ് കൗൺസിലിനു നൽകിയ പരാതിയിൽ സഞ്ജീവ് ഗുപ്തയുടെ ആരോപണം.
∙ ‘ധോണിയുടെ പരിചയസമ്പത്ത് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തെ ലോകകപ്പ് ടീമിന്റെ ഉപദേശകനായി നിയോഗിച്ചത്.’ – സൗരവ് ഗാംഗുലി, ബിസിസിഐ പ്രസിഡന്റ്
∙ ‘ധോണിയുടെ നിയമനം ഇന്ത്യൻ ടീമിനു കരുത്താകും. പക്ഷേ, ധോണിയും പരിശീലകൻ രവി ശാസ്ത്രിയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായാൽ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.’ – സുനിൽ ഗാവസ്കർ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ
English Summary: BCCI receives conflict of interest complaint over MS Dhoni’s appointment as mentor