ADVERTISEMENT

മാഞ്ചസ്റ്റർ ∙ ബയോ ബബ്ൾ നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ വീഴ്ചയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കോവിഡ് ഭീതിയുടെ നിഴലിലാക്കിയതെന്നു വിലയിരുത്തൽ. ഇംഗ്ലണ്ടിൽ കോവിഡ‍് നിയന്ത്രണങ്ങൾ കുറഞ്ഞ് ജനജീവിതം സാധാരണ നിലയിലേക്കെത്തിയതോടെ ഇന്ത്യൻ ടീമിന്റെ ജാഗ്രതയിലും കുറവുവന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് രവി ശാസ്ത്രിക്കും പരിശീലക സംഘത്തിലെ മിക്കവർക്കും കോവിഡ് ബാധിച്ചതെന്നാണ് വിലയിരുത്തൽ.

നാലാം ടെസ്റ്റിനു മുൻപ് ടീം ഹോട്ടലിൽ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ ബയോ ബബ്ൾ ലംഘിച്ച് മുഖ്യ പരിശീലകൻ രവി ശാസ്ത്രിയും ബോളിങ് കോച്ച് ഭരത് അരുണും ഫീൽഡിങ് കോച്ച് ആർ.ശ്രീധറും പങ്കെടുത്തിരുന്നു. പുറത്തുനിന്നുള്ള അതിഥികൾക്കും പ്രവേശനമുണ്ടായിരുന്ന ഈ ചടങ്ങിൽവച്ചാണ് ശാസ്ത്രിക്കു വൈറസ് ബാധയുണ്ടായതെന്നാണ് ബിസിസിഐയുടെ നിഗമനം.

ആന്റിജൻ പരിശോധനയിൽ ശാസ്ത്രിക്കു മാത്രമാണ് രോഗം കണ്ടെത്തിയത്. എന്നാൽ, ആർടിപിസിആർ പരിശോധനയിലൂടെ ഭരത് അരുണിനും ആർ.ശ്രീധറിനും ഫിസിയോ നിതിൻ പട്ടേലിനും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 10 ദിവസം ഐസലേഷനിൽ കഴിയണമെന്നതിനാൽ ടീമിനൊപ്പം മാഞ്ചസ്റ്ററിലേക്കു സഞ്ചരിക്കാൻ ഇവർക്കായില്ല. അഞ്ചാം ടെസ്റ്റിനുശേഷം കളിക്കാർക്കു വിവിധ ഐപിഎൽ ടീം ക്യാംപുകളിൽ എത്തേണ്ടതുണ്ട്. അതിനാൽ മാഞ്ചസ്റ്ററിൽ ഐപിഎൽ ബയോ ബബ്ൾ ഒരുക്കുമെന്നു ബിസിസിഐ നേരത്തേ അറിയിച്ചിരുന്നതാണ്. ഇതിനിടെയാണ് ടീമി‍ൽ വീണ്ടും കോവിഡ് സ്ഥിരീകരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുൻപ് ഋഷഭ് പന്ത് കോവിഡ് ബാധിതനായത് വിവാദമായിരുന്നു. പന്ത് .യൂറോ കപ്പ് ഫുട്ബോ‍ൾ മത്സരം കാണാ‍ൻ പോയതു വലിയ വിമർശനത്തിനും കാരണമായി. പിന്നാലെ, കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ സെക്രട്ടറി ജയ് ഷാ ടീമംഗങ്ങൾക്കു കത്തെഴുതുകയും ചെയ്തു. ഇതു ലംഘിച്ചാണു ശാസ്ത്രിയും സംഘവും  ചടങ്ങിൽ പങ്കെടുത്തതെന്നാണ് ആക്ഷേപം‌.

English Summary: Team India's Head Coach Ravi Shastri violates Covid protocols

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com