ADVERTISEMENT

ഓക്‌ലൻഡ്∙ സുരക്ഷാ കാരണങ്ങളാൽ പാക്കിസ്ഥാൻ പര്യടനം റദ്ദാക്കി മടങ്ങിയ ന്യൂസീലൻഡ് ക്രിക്കറ്റ് ടീം നാട്ടിൽ തിരിച്ചെത്തി. പാക്കിസ്ഥാനിൽനിന്നും ചാർട്ടേഡ് വിമാനത്തിൽ ദുബായിലെത്തിയ ന്യൂസീലൻഡ് ടീമിലെ 24 താരങ്ങളാണ്, അവിടെ 24 മണിക്കൂർ സെൽഫ് ക്വാറന്റീൻ പൂർത്തിയാക്കിയശേഷം നാട്ടിൽ തിരിച്ചെത്തിയത്. 34 അംഗ ടീമിലെ ബാക്കി 10 താരങ്ങൾ ദുബായിൽത്തന്നെ തുടരുകയാണ്. ഇവർ ട്വന്റി20 ലോകകപ്പിനായി ന്യൂസീലൻഡ് ടീമിനൊപ്പം ചേരും. നാട്ടിൽ തിരിച്ചെത്തിയ 24 താരങ്ങളും 14 ദിവസം ഹോട്ടലിൽ ക്വാറന്റീനിൽ കഴിയും.

പര്യടനം റദ്ദാക്കിയ വിവരം അറിഞ്ഞശേഷം എത്രയും വേഗം നാട്ടിൽ തിരിച്ചെത്താനുള്ള തിടുക്കത്തിലായിരുന്നു താരങ്ങളെന്ന് പാക്കിസ്ഥാൻ പര്യടനത്തിൽ ടീമിന്റെ നായകനായിരുന്ന ടോം ലാഥം വ്യക്തമാക്കി. പര്യടനം റദ്ദാക്കിയതിനു പിന്നാലെ 24 മണിക്കൂറിനകം ദുബായിലെത്താൻ സാധിച്ചെന്ന് ലാഥം ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാൻ പര്യടനം റദ്ദാക്കിയശേഷം ഇസ്‍ലാമാബാദിൽ തുടരേണ്ടിവന്ന 24 മണിക്കൂറും ടീമിന് ഒറ്റക്കെട്ടായി നിൽക്കാനായെന്ന് ലാഥം പറഞ്ഞു. പാക്കിസ്ഥാൻ പര്യടനത്തിനു തുടക്കം കുറിച്ചു നടക്കേണ്ട‌ിയിരുന്ന ഒന്നാം ഏകദിനത്തിന്റെ ടോസിനു തൊട്ടുമുൻപാണ് സുരക്ഷാ കാരണങ്ങളാൽ ന്യൂസീലൻഡ് പര്യടനം റദ്ദാക്കിയത്.

ന്യൂസീലൻഡ് ടീം ഇത്തരത്തിൽ പര്യടനം റദ്ദാക്കി മടങ്ങുമ്പോവ്‍ പാക്കിസ്ഥാൻ ടീമിനും ആരാധകർക്കും നിരാശ തോന്നുന്നത് സ്വാഭാവികമാണെന്ന് ലാഥം പ്രതികരിച്ചു. ‘ഏതാണ്ട് 18 വർഷങ്ങൾ നീണ്ട ഇടവേളയ്ക്കുശേഷം പര്യടനത്തിനായി അവിടേക്കു പോകാൻ സാധിച്ചത് ചരിത്രപരമായിരുന്നു. ആ പരമ്പരയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ അവിടെ ചെന്നശേഷം കാര്യങ്ങൾ മാറിമറിഞ്ഞു’ – ലാഥം പറഞ്ഞു.

പാക്കിസ്ഥാനിലുണ്ടായിരുന്ന സമയമത്രയും ടീമിനെ സുരക്ഷിതരായി കാത്ത പാക്കിസ്ഥാൻ സുരക്ഷാ ഏജൻസികൾക്ക് ലാഥം നന്ദി അറിയിച്ചു. 

English Summary: New Zealand squad arrives home after Pakistan pullout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com