ADVERTISEMENT

അബുദാബി∙ ഫീൽഡിങ്ങിനിടെ കാൽ മുറിഞ്ഞു ചോരയൊലിച്ചിട്ടും ബൗണ്ടറി ലൈനിൽ അതിമനോഹരമായ ക്യാച്ചെടുക്കുകയും പിന്നീടു ചെന്നൈ ബാറ്റിങ്ങിൽ തകർത്തടിച്ചു ടീമിന്റെ ടോപ് സ്കോററാകുകയും ചെയ്ത (30 പന്തിൽ 43) ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിയെ പ്രശംസകൾ കൊണ്ടു മൂടി ആരാധകരും സഹതാരങ്ങളും. 

ചെന്നൈ പേസർ ജോഷ് ഹെയ്സൽവുഡിനെ സിക്സിനു പറത്തിനുള്ള ശ്രമത്തിനിടെ കൊൽക്കത്ത നായകൻ ഓയിൻ മോർഗനെ (14 പന്തിൽ 8) ബൗണ്ടറി ലൈനിൽ ഡുപ്ലെസി ക്യാച്ച് ചെയ്തതിനു പിന്നാലെയാണു താരത്തിന്റെ ഇടതു കാൽമുട്ടു പൊട്ടി ചോരയൊലിക്കുന്ന ദൃശ്യങ്ങൾ ടിവി ക്യാമറ ഒപ്പിയെടുത്തത്. 

ലോങ് ഓണിൽ ഫീൽഡ് ചെയ്തിരുന്ന ഡുപ്ലെസി ബൗണ്ടറി ലൈനിനു തൊട്ടുമുന്നിൽനിന്നാണു പന്ത് ക്യാച്ച് ചെയ്തത്. എന്നാൽ ബാലൻസ് നഷ്ടമാകുമെന്നു തിരിച്ചറിഞ്ഞതോടെ ബൗണ്ടറി ലൈനിൽ ചവിട്ടുന്നതിനു മുൻപു പന്തു വായുവിലേക്ക് ഉയർത്തി എറിയുകയും പിന്നീടു വീണ്ടും പിടിക്കുകയുമായിരുന്നു. 

ഇതിനു പിന്നാലെ ഡുപ്ലസിയുടെ കാൽമുറിഞ്ഞു ചോരയൊലിക്കുന്ന ദൃശ്യങ്ങളും, ക്യാച്ചും സമൂഹ മാധ്യമങ്ങളിൽ വ്യാപകരമായി പ്രചരിച്ചു. പരുക്കിനിടെയും ടീമിനായി 100 ശതമാനം അർപ്പണബോധത്തോടെ കളിച്ച താരം ആരാധകരുടെ പ്രശംസയും ഏറ്റുവാങ്ങി. 

പിന്നീടു ചെന്നൈ ബാറ്റിങ്ങിൽ പരുക്കേറ്റ കാലുമായി ഇന്നിങ്സ് ഓപ്പൺ ചെയ്ത ഡുപ്ലെസിതന്നെയാണു ടീമിന്റെ ടോപ് സ്കോറർ ആയതും. ആദ്യവിക്കറ്റിൽ ഋതുരാജ് ഗെയിക്‌വാദുമൊത്തു ഡുപ്ലസി ചേർത്ത 74 റൺസ് ചെന്നൈ വിജയത്തിൽ നിർണായകമായി. ഡുപ്ലസിയെപ്പോലുള്ള താരങ്ങൾ ടീമിന്റെ അഭിമാനവും അഹങ്കാരവുമാണെന്ന് ആരാധകർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. 

ആവേശം അവസാന പന്തു വരെ നീണ്ട മത്സരത്തിൽ കൊൽക്കത്തയെ 2 വിക്കറ്റിനു കീഴടക്കിയ ചെന്നൈ സൂപ്പർ കിങ്സ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും തിരിച്ചുപിടിച്ചു. 

English Summary: ‘He is pride of CSK’ – Twitter lauds Faf du Plessis for fielding with a bleeding knee against KKR

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com