ADVERTISEMENT

അബുദാബി∙ തുടർച്ചയായ രണ്ടാം മത്സരത്തിലും കുറഞ്ഞ ഓവർനിരക്കിന്റെ പേരിൽ രാജസ്ഥാൻ റോയൽസിന്റെ മലയാളി ക്യാപ്റ്റൻ സഞ്ജു സാംസണിന് കനത്ത പിഴ. ഇത്തവണ 24 ലക്ഷം രൂപയാണ് സഞ്ജു പിഴയായി ഒടുക്കേണ്ടത്. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലും കുറഞ്ഞ ഓവർനിരക്കിന്റെ പേരിൽ ഐപിഎൽ അധികൃതർ സഞ്ജുവിന് പിഴയിട്ടിരുന്നു. അന്ന് 12 ലക്ഷം രൂപയാണ് പിഴയിട്ടത്. ഈ സീസണിൽ ഒരിക്കൽക്കൂടി സമാനമായ കുറ്റത്തിനു പിടിക്കപ്പെട്ടാൽ ഐപിഎൽ നിയമപ്രകാരം 30 ലക്ഷം രൂപ പിഴയും അതിനടുത്ത ലീഗ് മത്സരത്തിൽനിന്ന് വിലക്കുമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.

പഞ്ചാബിനെതിരെ അവസാന നിമിഷം അവിശ്വസനീയ വിജയം നേടിയതിന്റെ ആഹ്ലാദത്തിനിടെയാണ് 12 ലക്ഷം രൂപ പിഴശിക്ഷ ലഭിച്ചതെങ്കിൽ, ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മത്സരം തോറ്റതിന്റെ വിഷമത്തിനിടെയാണ് ഇരട്ടി തുക പിഴയായി ഒടുക്കേണ്ടിവന്നത്. ടീമിലെ മറ്റ് അംഗങ്ങൾക്കും കനത്ത തുക പിഴയിട്ടിട്ടുണ്ട്. രാജസ്ഥാൻ റോയൽസിന്റെ പ്ലേയിങ് ഇലവനിലെ ബാക്കി 10 താരങ്ങളും ആറു ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഇവരുടെ മാച്ച് ഫീയുടെ 25 ശതമാനം ആറു ലക്ഷത്തിൽ കുറവാണെങ്കിൽ ആ തുക പിഴയയി അടച്ചാൽ മതി.

‘ഇന്ത്യൻ പ്രിമിയർ ലീഗ് 14–ാം സീസണിൽ രണ്ടാം തവണയാണ് രാജസ്ഥാൻ റോയൽസ് കുറഞ്ഞ ഓവർനിരക്കിന് പിടിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഐപിഎൽ നിയമപ്രകാരം ടീം നായകൻ സഞ്ജു സാംസണിൽനിന്ന് 24 ലക്ഷം രൂപ പിഴയായി ഈടാക്കും. ടീമിലെ മറ്റ് അംഗങ്ങളിൽനിന്ന് ആറു ലക്ഷം രൂപയോ, അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനമോ ഏതാണോ കുറവ് ആ തുകയും ഈടാക്കും’ – ഐപിഎൽ അധികൃതർ വ്യക്തമാക്കി.

നേരത്തേ, സഞ്ജു സാംസൺ മാത്രം ബാറ്റിങ്ങിൽ തിളങ്ങിയ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് രാജസ്ഥാൻ റോയൽസ് 33 റൺസിന് തോറ്റിരുന്നു. അനായാസ ജയം തേടിയിറങ്ങിയ രാജസ്ഥാൻ എക്സ്പ്രസ് ഡൽഹി ബോളർമാർക്കു മുന്നിൽ പാളംതെറ്റിയാണ് തോൽവിയിലേക്കു വീണത്. രാജസ്ഥാനായി ക്യാപ്റ്റൻ സഞ്ജു സാംസൺ (53 പന്തുകളിൽ 70 റൺസ്) പുറത്താകാതെ നിന്നെങ്കിലും സഹതാരങ്ങളിൽനിന്നു പിന്തുണ കിട്ടിയില്ല. വൻ തകർച്ചയിൽനിന്നു ഡൽഹിയെ കരകയറ്റിയ ശ്രേയസ് അയ്യരാണു (32 പന്തുകളിൽ 43) മാൻ ഓഫ് ദ് മാച്ച്.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഡൽഹി പവർപ്ലേയിൽ ശിഖർ ധവാനെയും (8) പൃഥ്വി ഷായെയും (10) നഷ്ടപ്പെട്ട് 2ന് 36 എന്ന നിലയിലായിരുന്നു. 3–ാം വിക്കറ്റിൽ ശ്രേയസ് (43) – ക്യാപ്റ്റൻ ഋഷഭ് പന്ത് (24) സഖ്യം 62 റൺസ് കൂട്ടിച്ചേർത്തു. 12–ാം ഓവറിൽ മുസ്തഫിസുർ റഹ്മാൻ പന്തിനെയും 14–ാം ഓവറിൽ രാഹുൽ തെവാത്തിയ ശ്രേയസിനെയും പുറത്താക്കിയെങ്കിലും 16 പന്തുകളിൽ 28 റൺസടിച്ച ഷിമ്രോൺ ഹെറ്റ്മയർ ഡൽഹിയെ മാന്യമായ സ്കോറിലേക്കു നയിച്ചു. സഞ്ജുവിന്റെ മനോഹര സ്റ്റംപിങ്ങിലാണു ശ്രേയസ് പുറത്തായത്. രാജസ്ഥാനായി മുസ്തഫിസുർ, ചേതൻ സക്കാരിയ എന്നിവർ 2 വിക്കറ്റ് വീതവും കാർത്തിക് ത്യാഗി, തെവാത്തിയ എന്നിവർ ഓരോ വിക്കറ്റ് വീതവുമെടുത്തു. 

മറുപടിക്കിറങ്ങിയ   രാജസ്ഥാന് ആൻറിക് നോർട്യയുടെ ആദ്യ ഓവറി‍ൽ ലിയാം ലിവിങ്സ്റ്റണിനെയും (1) ആവേശ് ഖാന്റെ അടുത്ത ഓവറിൽ യശസ്വി ജയ്‌സ്വാളിനെയും (5) നഷ്ടമായി. 5–ാം ഓവറിൽ ആർ.അശ്വിന്റെ പന്തിൽ ഡേവിഡ് മില്ലറും (7) പോയതോടെ പവർപ്ലേയിൽ 3ന് 21 എന്ന ദയനീയ നിലയിലേക്കു രാജസ്ഥാൻ വീണു. പിന്നീടായിരുന്നു സഞ്ജുവിന്റെ വൺമാൻ ഷോ. 4–ാം ഓവറിൽ നോർട്യയുടെ പന്തിൽ സഞ്ജുവിനു റിവ്യൂവിലൂടെ ‘ജീവൻ’ കിട്ടിയതാണ്. വിക്കറ്റ് കീപ്പർ പന്തിന്റെ ക്യാച്ചിൽ സ‍‍‍ഞ്ജു പുറത്തായെന്നു ഫീൽഡ് അംപയർ വിധിച്ചു. എന്നാൽ, നോർട്യയുടെ പന്ത് സഞ്ജുവിന്റെ തോളിലാണ് ഉരുമ്മിയതെന്നു റിവ്യൂവിൽ തെളിഞ്ഞു.

മഹിപാൽ ലോംറോർ (19) ഒഴികെ മറ്റാർക്കും സഞ്ജുവിനു പിന്തുണ നൽകാൻ കഴിഞ്ഞില്ല. ഡൽഹിക്കായി ബോൾ ചെയ്ത എല്ലാവരും വിക്കറ്റെടുത്തു: നോർട്യ – 2. ആവേശ് ഖാൻ, കഗീസോ റബാദ, അക്ഷർ പട്ടേൽ, അശ്വി‍ൻ – ഓരോ വിക്കറ്റ് വീതം. 

English Summary: Rajasthan Royals captain Sanju Samson fined ₹24 lakhs for maintaining slow over rate against DC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com