ADVERTISEMENT

ഷാർജ∙ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിന്റെ അപ്രവചനീയ സ്വഭാവം മുതലെടുത്ത് ആദ്യം പന്തുകൊണ്ടും പിന്നീട് ബാറ്റുകൊണ്ടും മിന്നിത്തിളങ്ങിയ വെസ്റ്റിൻഡീസ് താരം സുനിൽ നരെയ്ന്റെ മികവിൽ, ഐപിഎൽ 14–ാം സീസണിലെ എലിമിനേറ്റർ പരീക്ഷണം വിജയകരമായി മറികടന്ന് കൊൽക്കത്ത നൈറ്റ് റൈഡഴ്സ്. കാര്യമായി റണ്ണൊഴുകിയില്ലെങ്കിലും ആവേശകരമായി മാറിയ മത്സരത്തിൽ വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നാലു വിക്കറ്റിനാണ് കൊൽക്കത്ത വീഴ്ത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബാംഗ്ലൂർ കൊൽക്കത്തയ്ക്കു മുന്നിൽ ഉയർത്തിയത് 139 റൺസ് വിജയലക്ഷ്യം. അൽപം വിറച്ചെങ്കിലും രണ്ടു പന്തും നാലു വിക്കറ്റും ബാക്കിയാക്കി കൊൽക്കത്ത ലക്ഷ്യത്തിലെത്തി.

ബുധനാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഫൈനൽ ബർത്ത് തേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഒന്നാം ക്വാളിഫയറിൽ ഡൽഹിയെ തോൽപ്പിച്ച് മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് ഫൈനലിൽ ഇടംപിടിച്ചു കഴിഞ്ഞു. ബാംഗ്ലൂർ പുറത്തായതോടെ, ഈ സീസണിനുശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച വിരാട് കോലിയുടെ മടക്കം കിരീടമില്ലാതെയായി.

വെസ്റ്റിൻഡീസിന്റെ ട്വന്റി20 ലോകകപ്പ് ടീമിൽ പോലുമില്ലാത്ത സുനിൽ നരെയ്ന്റെ അവിശ്വസനീയമായ ഓൾറൗണ്ട് പ്രകടനമാണ് ബാംഗ്ലൂരിനെതിരെ കൊൽക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. ഇതിനു മുൻപ് ഐപിഎൽ പ്ലേഓഫുകളിലൊന്നും തിളങ്ങിയ ചരിത്രമില്ലാത്ത നരെയ്ൻ, ഇത്തവണ ആ ചരിത്രം തിരുത്തി. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂരിനെ 138 റൺസിൽ ഒതുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് നരെയ്നായിരുന്നു. നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി നരെയ്ൻ പിഴുതത് നാലു വിക്കറ്റുകൾ! അതും വിരാട് കോലി, ഗ്ലെൻ മാക്സ്‍വെൽ, എബി ഡിവില്ലിയേഴ്സ് എന്നീ സൂപ്പർ താരങ്ങളുടെ വിക്കറ്റുകൾ സഹിതം. അവസാന ലീഗ് മത്സരത്തിൽ ബാംഗ്ലൂരിനു വിജയം സമ്മാനിച്ച വിക്കറ്റ് കീപ്പർ ശ്രീകർ ഭരതായിരുന്നു നാലാമത്തെ ഇര. ഇതിനു മുൻപ് ഒൻപത് പ്ലേഓഫ് മത്സരങ്ങളിൽ കളിച്ച നരെയ്ന് ആകെ നേടാനായത് നാലു വിക്കറ്റുകളാണ് എന്ന് ഓർക്കണം!

പിന്നീട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയെ ബാംഗ്ലൂർ ബോളർമാർ അച്ചടക്കമുള്ള ബോളിങ്ങിലൂടെ ശ്വാസം മുട്ടിക്കുമ്പോൾ, അവർക്ക് ജീവശ്വാസം പകർന്നതും നരെയ്ൻ തന്നെ. ബാംഗ്ലൂരിന്റെ ഓസീസ് താരം ഡാൻ ക്രിസ്റ്റ്യൻ എറിഞ്ഞ ഒരു ഓവറിൽ തുടർച്ചയായി മൂന്നു സിക്സറുകൾ നേടിയാണ് നരെയ്ൻ കൊൽക്കത്തയുടെ സമ്മർദ്ദമയച്ചത്. അവരെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നതും ഈ പ്രകടനം തന്നെ. നരെയ്ൻ 15 പന്തിൽ മൂന്നു സിക്സുകൾ സഹിതം 26 റൺസെടുത്തു.

നരെയ്നു പുറമെ ഓപ്പണർമാരായ ശുഭ്മാൻ ഗിൽ (18 പന്തിൽ 29), വെങ്കടേഷ് അയ്യർ (30 പന്തിൽ 26), നിതീഷ് റാണ (25 പന്തിൽ 23), എന്നിവരുടെ പ്രകടനവും കൊൽക്കത്തയ്ക്ക് തുണയായി. ദിനേഷ് കാർത്തിക് 12 പന്തിൽ 10 റൺസെടുത്ത് പുറത്തായി. രാഹുൽ ത്രിപാഠി അഞ്ച് പന്തിൽ ആറു റൺസെടുത്തു. ക്യാപ്റ്റൻ ഒയിൻ മോർഗൻ ഏഴു പന്തിൽ അഞ്ച് റൺസോടെയും ഷാക്കിബ് അൽ ഹസൻ ആറു പന്തിൽ ഒൻപതു റൺസോടെയും പുറത്താകാതെ നിന്നു.

ബാംഗ്ലൂരിനായി യുസ്‌വേന്ദ്ര ചെഹൽ നാല് ഓവറിൽ 16 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 19 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുത ഹർഷൽ പട്ടേൽ, ടൂർണമെന്റിലെ വിക്കറ്റ് നേട്ടം 32 ആയി ഉയർത്തി. ഇതോടെ, 2013ൽ ചെന്നൈ സൂപ്പർ കിങ്സിന്റെ വെസ്റ്റിൻഡീസ് ബോളർ ഡ്വെയിൻ ബ്രാവോയ്ക്കു ശേഷം ഒരു സീസണിൽ 32 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമായി പട്ടേൽ. ഇത് ഐപിഎൽ റെക്കോർഡാണ്. മുഹമ്മദ് സിറാജും നാല് ഓവറിൽ 19 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

∙ നരെയ്നിൽ കുരുങ്ങി ബാംഗ്ലൂർ

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബാംഗ്ലൂർ‌ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 138 റൺസെടുത്തത്. ഓപ്പണര്‍ ദേവ്ദത്ത് പടിക്കലും ക്യാപ്റ്റൻ വിരാട് കോലിയും തിളങ്ങിയെങ്കിലും മധ്യനിരയിൽ വമ്പൻ പ്രകടനങ്ങൾ ഇല്ലാതെ പോയത് ബാംഗ്ലൂരിന് തിരിച്ചടിയായി. ദേവ്ദത്ത് പടിക്കൽ 18 പന്തിൽ 21 റൺസും കോലി 33 പന്തിൽ 39 റൺസും എടുത്തു പുറത്തായി. വിരാട് കോലിയാണ് ബാംഗ്ലൂർ നിരയിൽ ടോപ് സ്കോറർ. ഗ്ലെൻ മാക്സ്‍വെൽ (15), എബി ഡിവില്ലിയേഴ്സ് (11), ഷഹബാസ് അഹമ്മദ് (13) എന്നിങ്ങനെയാണ് ബാംഗ്ലൂരിന്റെ മറ്റു താരങ്ങൾ‌ നേടിയ പ്രധാന സ്കോറുകൾ. നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സുനിൽ നരെയ്ന്റെ ബോളിങ് മികവാണ് ബാംഗ്ലൂരിന്റെ നടുവൊടിച്ചത്. കൊൽക്കത്തയ്ക്കായി ലോക്കി ഫെർഗൂസൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

English Summary: Royal Challengers Bangalore vs Kolkata Knight Riders, Eliminator - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com