ADVERTISEMENT

ഷാർജ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ എലിമിനേറ്റർ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടിയ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തുടർച്ചയായി തെറ്റായ തീരുമാനങ്ങൾ കൈക്കൊണ്ട അംപയറോട് കയർത്ത് ബാംഗ്ലൂരിന്റെ നായകൻ വിരാട് കോലി. എലിമിനേറ്റർ മത്സരം നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട ഇന്ത്യൻ അംപയർ വീരേന്ദർ ശർമയാണ് കോലിയുടെ ‘കലിപ്പിന്’ വിധേയനായത്. മത്സരത്തിൽ വീരേന്ദർ ശർമ ബാംഗ്ലൂരിനെതിരെ വിളിച്ച മൂന്നു തീരുമാനങ്ങൾ കോലിയും സംഘവും ഡിആർഎസ് ആവശ്യപ്പെട്ട് തിരുത്തിയിരുന്നു. മൂന്നാമതും അംപയറിന്റെ തീരുമാനം പാളിയെന്ന് ഡിആർഎസിലൂടെ വ്യക്തമായതിനു പിന്നാലെയാണ് കോലി അദ്ദേഹത്തോട് കയർത്തത്.

മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് കൊൽക്കത്ത ബാറ്റു ചെയ്യുമ്പോൾ, രാഹുൽ ത്രിപാഠിയെ യുസ്‌വേന്ദ്ര ചെഹൽ എൽബിയിൽ കുരുക്കിയിരുന്നു. ത്രിപാഠി ഔട്ടാണെന്ന ഉറപ്പിൽ ബാംഗ്ലൂർ താരങ്ങൾ കൂട്ടത്തോടെ അപ്പീൽ ചെയ്തെങ്കിലും അംപയർ വീരേന്ദർ ശർമ നിരസിച്ചു.

അവിശ്വസനീയതോടെ അംപയറുടെ തീരുമാനം കേട്ട കോലി, ചെഹലിനോടും വിക്കറ്റ് കീപ്പർ ശ്രീകർ ഭരതിനോടും ആലോചിച്ച് ഡിആർഎസ് ആവശ്യപ്പെട്ടു. റീപ്ലേയിൽ ത്രിപാഠി പുറത്താണെന്ന് വ്യക്തമായി. ഇതിനു പിന്നാലെയാണ് കോലി അംപയറിന്റെ അടുത്ത് നേരിട്ടെത്തി അനിഷ്ടം പ്രകടിപ്പിച്ചത്.

അംപയർ തീരുമാനം തിരുത്തിയതിനു പിന്നാലെ അദ്ദേഹത്തെ തുറിച്ചുനോക്കിയ കോലി, കയ്യിലിരുന്ന പന്ത് വലിച്ചെറിഞ്ഞു. പിന്നീട് അംപയറിന്റെ അടുത്തെത്തി അദ്ദേഹത്തിന്റെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. തുടർന്ന് സ്ക്വയർ ലെഗ്ഗിൽനിന്ന അംപയർ ക്രിസ് ഗഫ്‌നി ഇടപെട്ടാണ് കോലിയെ സമാധാനിപ്പിച്ചത്. മത്സരം തുടരാനും അദ്ദേഹം നിർദ്ദേശിച്ചു.

ഇതിനു മുൻപ് ഇതേ മത്സരത്തിൽ വീരേന്ദർ ശർമ ബാംഗ്ലൂരിനെതിരെ കൈക്കൊണ്ട രണ്ടു തീരുമാനങ്ങൾ ഡിആർഎസിലൂടെ തിരുത്തിയിരുന്നു. ബാംഗ്ലൂർ ബാറ്റു ചെയ്യുന്ന സമയത്ത് ഷഹബാസ് അഹമ്മദ്, ഹർഷൽ പട്ടേൽ എന്നിവർക്കെതിരെ അനുവദിച്ച ഔട്ടുകളാണ് അദ്ദേഹം തിരുത്തേണ്ടി വന്നത്.

ബാംഗ്ലൂർ ഇന്നിങ്സിലെ 16–ാം ഓവറിൽ വരുൺ ചക്രവർത്തിയുടെ പന്തിൽ ഷഹബാസ് അഹമ്മദ് എൽബിയിൽ കുരുങ്ങിയെന്ന് ശർമ വിധിച്ചിരുന്നു. ഷഹബാസ് അഹമ്മദ് റിവ്യൂ ആവശ്യപ്പെട്ടു. റീപ്ലേയിൽ പന്ത് താരത്തിന്റെ ബാറ്റിൽത്തട്ടിയെന്ന് വ്യക്തമായി.

പിന്നീട് 20–ാം ഓവറിൽ ശിവം മാവിയുടെ പന്തിൽ ഹർഷൽ പട്ടേലിനെതിരെ വിളിച്ച എൽബി തീരുമാനവും അദ്ദേഹത്തിന് തിരുത്തേണ്ടി വന്നു. ഇത്തവണയും ശർമ എൽബി അനുവദിച്ച ഉടനെ പട്ടേൽ ഡിആർഎസ് ആവശ്യപ്പെട്ടു. ഇക്കുറിയും പന്ത് ബാറ്റിൽ തട്ടിയിരുന്നതായി വ്യക്തമായി. ഇംപാക്ടും പുറത്തായിരുന്നു. ഫലത്തിൽ വിലയേറിയ രണ്ടു റൺസ് കൂടിയാണ് ഈ തീരുമാനങ്ങളിലൂടെ ബാംഗ്ലൂരിനു നഷ്ടമായത്.

അതേസമയം, മത്സരത്തിനിടെ അംപയറിന്റെ തീരുമാനങ്ങൾ തെറ്റിപ്പോകുന്നത് സ്വാഭാവികമാണെന്നും അതിന്റെ പേരിൽ അദ്ദേഹം ആർക്കും വിശദീകരണം നൽകേണ്ടതില്ലെന്നും മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ അഭിപ്രായപ്പെട്ടു. കോലി അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് വീരേന്ദർ ശർമ താരത്തിന്റെ അടുത്തെത്തി വിശദീകരണം നൽകിയിരുന്നു. തുടർന്ന് കോലി പുഞ്ചിരിയോടെ മത്സരത്തിലേക്കു തിരിയുകയും ചെയ്തു.

‘അംപയർ താരങ്ങൾക്കോ ക്യാപ്റ്റനോ ഇത്തരത്തിൽ വിശദീകരണം നൽകേണ്ട യാതൊരു ആവശ്യവുമില്ല. അദ്ദേഹം ഒരു തീരുമാനം കൈക്കൊണ്ടാൽ അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും അംഗീകരിച്ചേ തീരൂ’ – ഗാവസ്കർ ചൂണ്ടിക്കാട്ടി.

English Summary: Kohli involved in heated exchange with umpire during RCB vs KKR match, throws ball onto the pitch in frustration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com