എയ്മി രാജ്യാന്തര ക്രിക്കറ്റിലെ പ്രായം കുറഞ്ഞ സെഞ്ചൂറിയൻ; നേട്ടം 16–ാം ജന്മദിനത്തിൽ!
Mail This Article
ഹരാരെ ∙ ഇതുപോലൊരു ജന്മദിനാഘോഷം എയ്മി ഹണ്ടറുടെ ജീവിതത്തിൽ മുൻപ് ഉണ്ടായിട്ടുണ്ടാകില്ല. അയർലൻഡ് വനിതാ ക്രിക്കറ്റ് ടീമിൽ അംഗമായ സ്കൂൾ വിദ്യാർഥിനി 16–ാം ജന്മദിനത്തിൽ തകർത്തെറിഞ്ഞത് പ്രായത്തിന്റെ റെക്കോർഡുകളാണ്. സിംബാബ്‍വേയ്ക്കെതിരായ ഏകദിനത്തിൽ 121 റൺസ് നേടി പുറത്താകാതെ നിന്ന എയ്മി രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി നേട്ടക്കാരിയായി. ഇന്ത്യൻ താരം മിതാലി രാജിന്റെ പേരിലുള്ള 22 വർഷം പഴക്കമുള്ള റെക്കോർഡാണ് എയ്മി തിരുത്തിയത്.
1999 ജൂണിൽ അയർലൻഡിനെതിരെ സെഞ്ചുറി നേടുമ്പോൾ (114) 16 വയസ്സും 205 ദിവസവുമായിരുന്നു മിതാലിയുടെ പ്രായം. മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയാണ് പുരുഷ ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായംകുറഞ്ഞ താരം (16 വയസ്സ്, 217 ദിവസം)
എയ്മിയുടെ മികവിൽ 312 റൺസെടുത്ത അയർലൻഡ് 85 റൺസിനു ജയിച്ച് 4 മത്സരങ്ങളുടെ പരമ്പര 3–1ന് സ്വന്തമാക്കി. ഈ പരമ്പരയിൽ ഏകദിന അരങ്ങേറ്റം കുറിച്ച എയ്മി 3 ട്വന്റി20 മത്സരങ്ങളിൽ മാത്രമാണ് മുൻപ് മത്സരിച്ചട്ടുള്ളത്.
∙ രാജ്യാന്തര ക്രിക്കറ്റിലെ പ്രായം കുറഞ്ഞ സെഞ്ചുറി നേട്ടക്കാർ
1 എയ്മി ഹണ്ടർ (അയർലൻഡ്): 16 വയസ്സ്
2 മിതാലി രാജ് (ഇന്ത്യ): 16 വയസ്സ് 205 ദിവസം
3 ഷാഹിദ് അഫ്രീദി (പാക്കിസ്ഥാൻ): 16 വയസ്സ് 217 ദിവസം
4 മുഹമ്മദ് അഷ്റഫുൾ (ബംഗ്ലാദേശ്): 17 വയസ്സ് 61 ദിവസം
5 മുഷ്താഖ് മുഹമ്മദ് (പാക്കിസ്ഥാൻ): 17 വയസ്സ് 78 ദിവസം
English Summary: Ireland's Amy Hunter becomes the world's youngest ODI centurion