മുഖ്യ പരിശീലകനായി ദ്രാവിഡ്; എന്നോട് സംസാരിച്ചിട്ടില്ല, ഒന്നും അറിയുകയുമില്ല: കോലി
Mail This Article
ദുബായ്∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകാൻ മുൻ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡ് സമ്മതം മൂളിയെന്ന റിപ്പോർട്ടുകൾക്കിടെ, ഇതേക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കി ടീം നായകൻ വിരാട് കോലി. പുതിയ പരിശീലകനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടില്ലെന്ന് കോലി വ്യക്തമാക്കി. ഇന്ത്യൻ പരിശീലകനാകാനുള്ള ബിസിസിഐയുടെ ക്ഷണം ആദ്യം നിരസിച്ച ദ്രാവിഡ്, സൗരവ് ഗാംഗുലിയുടെ ഇടപെടലിനെ തുടർന്നാണ് മനസ്സു മാറ്റിയത്.
‘ആ വിഷയത്തിൽ (പുതിയ പരിശീലകനെ നിയമിക്കുന്ന കാര്യത്തിൽ) എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല. അതുമായി ബന്ധപ്പെട്ട് എന്നോട് സംസാരിച്ചിട്ടുമില്ല’ – കോലി പറഞ്ഞു.
ട്വന്റി20 ലോകകപ്പിനു ശേഷം സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിയുടെ പിൻഗാമിയായി രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാവുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായില്ലെങ്കിലും യുഎഇയിൽ നടക്കുന്ന ലോകകപ്പിനു പിന്നാലെ ദ്രാവിഡ് ചുമതലയേൽക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി. 2023 ലോകകപ്പ് വരെയാണ് ദ്രാവിഡുമായി ബിസിസിഐ കരാർ ഒപ്പിടുക. നിലവിൽ ബെംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമി തലവനാണ് നാൽപത്തിയെട്ടുകാരൻ ദ്രാവിഡ്.
രവി ശാസ്ത്രിക്കു ശേഷം ഇന്ത്യൻ പരിശീലകനാവാൻ ആരെന്ന തലപുകയ്ക്കുന്ന ചോദ്യത്തിനാണ് ഐപിഎൽ ഫൈനൽ വേദിയിൽ ദ്രാവിഡിന്റെ മുൻ സഹതാരം കൂടിയായ ഗാംഗുലിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായത്. ദ്രാവിഡുമായി വാക്കാൽ കരാറിലെത്തിയെങ്കിലും ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചുള്ള പരസ്യം ബിസിസിഐ നൽകിയിട്ടുണ്ട്. അപേക്ഷ നൽകുന്നവരിൽനിന്നു ദ്രാവിഡിനെ തിരഞ്ഞെടുക്കുന്ന രീതിയാവും അവലംബിക്കുക.
ഇന്ത്യ എ, അണ്ടർ 19 ടീമുകളുടെ പരിശീലകനെന്ന നിലയ്ക്കു പേരെടുത്ത ദ്രാവിഡിന്റെ ശിക്ഷണത്തിൽ മികവു തെളിയിച്ചവരാണ് ഇന്നത്തെ യുവതാരങ്ങൾ. 2 വർഷത്തിനകം സീനിയർ താരങ്ങൾ പലരും കളമൊഴിയുന്നതോടെ പുതിയൊരു ടീമിനെ വാർത്തെടുക്കുകയെന്ന ഉത്തരവാദിത്തവും ദ്രാവിഡിനുണ്ട്. ഈ റോളിൽ ദ്രാവിഡിനോളം ചേരുന്ന മറ്റൊരാളില്ലെന്ന വിശ്വാസത്തിലാണ് ബിസിസിഐ ഇന്ത്യൻ ടീമിന്റെ വൻമതിലായി അറിയപ്പെട്ടിരുന്ന കർണാടക താരത്തെ നിർബന്ധപൂർവം സമീപിച്ചത്.
∙ ദ്രാവിഡിനു പ്രതിഫലം 10 കോടി രൂപ
രവി ശാസ്ത്രിയുടെ പ്രതിഫലത്തെക്കാൾ കൂടുതലാണ് രാഹുൽ ദ്രാവിഡിനു ബിസിസിഐ വാഗ്ദാനം ചെയ്തിരിക്കുന്ന പ്രതിഫലം. 8.5 കോടി രൂപയായിരുന്നു ശാസ്ത്രിയുടെ വാർഷിക പ്രതിഫലം. ദ്രാവിഡിന് 10 കോടിയാവും പ്രതിഫലമെന്നു ബിസിസിഐ വക്താവ് സൂചിപ്പിച്ചു. ബോളിങ് കോച്ചായി ദ്രാവിഡിന്റെ വിശ്വസ്തനും മുൻ ഇന്ത്യൻ താരവുമായ മുംബൈക്കാരൻ പരസ് മാംബ്രെ വന്നേക്കുമെന്നാണ് സൂചന. ബാറ്റിങ് കോച്ചായി വിക്രം റാത്തോഡ് തുടരും.
English Summary: Virat Kohli says unaware of talks around Rahul Dravid taking up coach role: No idea exactly what's happening