അഞ്ചും ജയിച്ച് പാക്കിസ്ഥാൻ; സ്കോട്‍ലൻഡിനെതിരെ 72 റൺസ് വിജയം
Mail This Article
ഷാര്‍ജ∙ ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് പാക്കിസ്ഥാൻ. അഞ്ചാം മത്സരത്തിൽ സ്കോട്‍ലൻഡിനെ 72 റൺസിന് തോൽപിച്ച പാക്കിസ്ഥാൻ ഗ്രൂപ്പിൽ ഒന്നാമതായാണു സെമി മത്സരങ്ങൾക്കൊരുങ്ങുന്നത്. സെമിയിൽ ഓസ്ട്രേലിയയാണു പാക്കിസ്ഥാന്റെ എതിരാളികൾ. സ്കോട്‍ലൻഡിനെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു.
ക്യാപ്റ്റൻ ബാബർ അസമിന്റെയും സീനിയർ താരം ശുഐബ് മാലിക്കിന്റെയും വെടിക്കെട്ട് ബാറ്റിങ് കരുത്തിലാണ് അവർ മികച്ച സ്കോറിലെത്തിയത്. 47 പന്തുകൾ നേരിട്ട ബാബർ അസം 66 റണ്‍സെടുത്തു പുറത്തായി. 18 പന്തുകളിൽനിന്ന് 54 റൺസാണു മാലിക്ക് അടിച്ചെടുത്തത്. ആറ് സിക്സും ഒരു ഫോറും അടങ്ങുന്നതാണു മാലിക്കിന്റെ ഇന്നിങ്സ്. മുഹമ്മദ് ഹാഫിസ് 19 പന്തിൽ 31 റൺസും മുഹമ്മദ് റിസ്വാൻ 19 പന്തിൽ 15 റൺസും എടുത്തു പുറത്തായി.
മറുപടി ബാറ്റിങ്ങിൽ സ്കോട്‍ലൻഡിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുക്കാനേ സാധിച്ചുള്ളൂ. റിച്ചി ബെറിങ്ടന്റെ അർധസെഞ്ചുറി മാത്രമാണ് സ്കോട്‍ലൻഡിന് ആശ്വസിക്കാനുള്ളത്. 37 പന്തുകൾ നേരിട്ട താരം 54 റൺസുമായി പുറത്താകാതെ നിന്നു. ജോർജ് മൻസെ (17), മൈക്കേൽ ലീസ്ക് (14) എന്നിവരാണ് സ്കോട്‍ലൻഡിന്റെ മറ്റ് പ്രധാന സ്കോറർമാർ. പാക്കിസ്ഥാനു വേണ്ടി ശതബ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, ഹസൻ അലി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
English Summary: Super 12, t20 41 of 45 Pak vs Sco live updates