ADVERTISEMENT

ദുബായ്∙ ആശുപത്രി കിടക്കയിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാൻ കാണിച്ച നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും ഓർത്തെടുത്ത് അദ്ദേഹത്തെ ചികിത്സിച്ച മലയാളി ഡോക്ടർ ഡോ. സഹീർ സൈനുലാബ്ദീൻ. ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് എതിരെയുള്ള സെമി ഫൈനൽ പോരാട്ടത്തിനു മുൻപ് കടുത്ത പനിയും ശ്വാസകോശത്തിൽ ഗുരുതരമായ അണുബാധയും ഉണ്ടായതോടെ റിസ്‌വാനെ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ‘അവിശ്വസനീയം’ എന്നാണ് റിസ്‌വാന്റെ രോഗമുക്തിയെ ശ്വാസകോശരോഗ വിദഗ്ധനായ ഡോക്ടർ സഹീർ വിശേഷിപ്പിച്ചത്. 

‘എനിക്ക് കളിക്കണം, എന്റെ ടീമിനൊപ്പം ചേരണം’ എന്നാണ്  ഐസിയുവിൽ തന്നെ ചികിത്സിച്ച ഡോക്ടർമാരോട് റിസ്‍വാൻ നിരന്തരമായി ആവശ്യപ്പെട്ടതെന്ന് ഡോ. സഹീർ വെളിപ്പെടുത്തി. വളരെ നിർണായകമായ മത്സരത്തിൽ ടീമിനൊപ്പം ചേരണമെന്ന് റിസ്‌വാന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അദ്ദേഹം ശക്തനും ദൃഢനിശ്ചയമുള്ളവനുമായിരുന്നു. അയാൾ സുഖം പ്രാപിക്കാനെടുത്ത വേഗത തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഡോ. സഹീർ പറഞ്ഞു. 

മത്സരത്തിനു രണ്ടു ദിവസം മുൻപ് കടുത്ത പനിയും ചുമയും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടർന്നാണ് റിസ്‌വാൻ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് നെഞ്ചിലെ അണുബാധ ഗുരുതരമാവുകയും വേദന കൂടുകയും ചെയ്തതോടെ ഐസിയുവിലേക്കു മാറ്റി. ‘റിസ്‍വാന് ഗുരുതരമായ അണുബാധയുണ്ടായിരുന്നു. വേഗം രോഗമുക്തി നേടി ഫിറ്റ്നസ് വീണ്ടെടുത്ത് സെമിയിൽ കളിക്കുക എന്നത് അസാധ്യമായിരുന്നു. ആറോ ഏഴോ ദിവസമെടുത്തു മാത്രം ഭേദമാകുന്ന രോഗത്തെയാണ് റിസ്‌വാൻ തന്റെ നിശ്ചദാർഢ്യത്തിനു മുന്നിൽ തോൽപ്പിച്ചതെന്ന് ഡോ. സഹീർ വ്യക്തമാക്കി. 

ആശുപത്രിയിൽ കിടക്കുമ്പോൾ സെമി ഫൈനലിനെ കുറിച്ചു മാത്രമായിരുന്നു റിസ്‌വാന്റെ ചിന്തയെന്നും അദ്ദേഹത്തിന്റെ ഇച്ഛാശക്തിയൊന്നു മാത്രമാണ് രണ്ടു ദിവസം കൊണ്ട് രോഗം ഭേദമായി സെമിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിച്ചതെന്നും ഡോ. സഹീർ പറഞ്ഞു. രോഗമുക്തി നേടി ഫിറ്റ്നസ് വീണ്ടെടുക്കാൻ സഹായിച്ചതിന് ഡോ.സഹീറിന് റിസ്‌വാൻ തന്റെ ജഴ്സിയും സമ്മാനിച്ചു.

ചൊവ്വാഴ്ചയാണ് മുഹമ്മദ് റിസ്‌വാൻ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. മത്സരം നടന്ന വ്യാഴാഴ്ച രാവിലെ ആശുപത്രി വിട്ട അദ്ദേഹം ഓസ്ട്രേലിയയ്ക്കെതിരെ നടന്ന സെമിയിൽ ഓപ്പണറായി ഇറങ്ങി തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. 52 പന്തുകളിൽനിന്ന് മൂന്നു ഫോറും നാലു സിക്സും സഹിതം 67 റൺസെടുത്ത റിസ്‌വാൻ പാക്കിസ്ഥാന്റെ ടോപ് സ്കോററുമായി. ആശുപത്രിയിൽനിന്ന് നേരിട്ടെത്തിയാണ് ഇത്തരത്തിൽ ഒരു മിന്നും പ്രകടനം റിസ്‌വാൻ കാഴ്ചവച്ചതെന്ന് ഏവരെയും അത്ഭുതപ്പെടുത്തുന്നു. ‘രാജ്യത്തിന്റെ ഹീറോ’ എന്നാണ് മുൻ പാക്കിസ്ഥാൻ പേസർ വസീം അക്രം റിസ്‌വാനെ വിശേഷിപ്പിച്ചത്.

English Summary : Malayali Doctor Who Treated Pakistan's Mohammad Rizwan Before T20 World Cup Semis "Astonished" At Recovery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com