ADVERTISEMENT

ട്വന്റി20 ലോകകപ്പിനു ശേഷമുള്ള ഇന്ത്യൻ ടീമിലെ പൊളിച്ചെഴുത്തുകളെ തലമുറമാറ്റം എന്നതിനെക്കാൾ ‘തലമാറ്റം’ എന്നു വിളിക്കുന്നതാകും ഉചിതം. പരിശീലക സംഘത്തിന്റെ തലപ്പത്ത് രാഹുൽ ദ്രാവിഡും ടീമിന്റെ തലപ്പത്ത് രോഹിത് ശർമയും എത്തുന്നു. ഇരുവരുടെയും കൂടുകെട്ട് ഇന്ന് ന്യൂസീലൻഡിനെതിരെ ആദ്യ ട്വന്റി20 മത്സരത്തിനായി കളത്തിലിറങ്ങുമ്പോൾ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

∙ ദ്രാവിഡ ശാസ്ത്രികൾ

തന്റെ ശൈലിയുടെയും ശരീരത്തിന്റെയും പേരിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടിവന്ന പരിശീലകനാണ് രവി ശാസ്ത്രി. എന്നാൽ കോച്ചെന്ന നിലയിൽ ശാസ്ത്രി വെട്ടിപ്പിടിച്ച നേട്ടങ്ങളുടെ പട്ടിക പരിശോധിച്ചാൽ ‘ലുക്കിൽ അല്ല. വർക്കിലാണ് കാര്യം’ എന്നു വ്യക്തമാകും. ശാസ്ത്രിയുടെ കീഴിൽ 46 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ടീം ഇന്ത്യ അതിൽ 28ലും ജയിച്ചു. ഏകദിന, ട്വന്റി20 മത്സരങ്ങളിലും 50നു മുകളി‍ൽ വിജയശതമാനം നിലനിർത്താൻ ശാസ്ത്രിക്കു സാധിച്ചു. ഓസ്ട്രേലിയയിൽ രണ്ടു തവണയാണ് ശാസ്ത്രിയുടെ കാലത്ത് ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയത്.

മറുവശത്ത് അണ്ടർ 19 ടീമിനൊപ്പവും ഇന്ത്യ എ ടീമിനൊപ്പവും പ്രവർത്തിച്ച പരിചയസമ്പത്തുമായാണ് രാഹുൽ ദ്രാവിഡ് സീനിയർ ടീമിന്റെ പരിശീലകനാകുന്നത്. ഇന്ത്യൻ ബി ടീമിനൊപ്പം ശ്രീലങ്കയിൽ പര്യടനം നടത്തിയതു മാത്രമാണ് ഇതിനു മുൻപ് സീനിയർ ടീം പരിശീലകനായി ദ്രാവിഡിനുള്ള പരിചയം (പരമ്പര 1–2ന് ഇന്ത്യ തോറ്റിരുന്നു). ക്രിക്കറ്റർ എന്ന നിലയിലും പരിശീലകൻ എന്ന നിലയിലും അഗ്രസീവ് ക്രിക്കറ്റിന്റെ വക്താവായിരുന്ന ശാസ്ത്രിയിൽനിന്ന് ക്ഷമയ്ക്കു പേരുകേട്ട ദ്രാവിഡിന്റെ കയ്യിലേക്ക് ടീം എത്തിച്ചേരുമ്പോൾ കാര്യമായ പൊളിച്ചെഴുത്തുകൾ പ്രതീക്ഷിക്കാം.

∙ രോഹിത് യുഗം

ഏകദിന, ട്വന്റി20 ലോകകപ്പുകൾ മുന്നിൽ കണ്ട് യുവതാരത്തെ ക്യാപ്റ്റൻസി ഏൽപിക്കണമെന്ന ആവശ്യം മറികടന്ന് രോഹിത് ശർമയെ നായകനാക്കാൻ സിലക്ടർമാരെ പ്രേരിപ്പിച്ചത് ഐപിഎലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി നേടിയ 5 കിരീടങ്ങൾ തന്നെയാണ്. 19 തവണ ട്വന്റി20 മത്സരങ്ങളിൽ ടീം ഇന്ത്യയെ നയിച്ച രോഹിത് 15ലും വിജയം നേടി. കളിക്കാരുമായി മികച്ച രീതിയിൽ ആശയവിനിമയം നടത്തുന്ന ക്യാപ്റ്റനെന്ന പേരും രോഹിത്തിനുണ്ട്.

English Summary: Rohit Sharma recalls making his India debut under Rahul Dravid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com