ADVERTISEMENT

ഗോൾ∙ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ശ്രദ്ധ നേടി ശ്രീലങ്കൻ താരം ധനഞ്ജയ ഡിസിൽവയുടെ പുറത്താകൽ. ക്രിക്കറ്റിൽ അപൂർവമായ ഹിറ്റ് വിക്കറ്റായാണ് താരം പുറത്തായത്. സംഭവം ഹിറ്റ് വിക്കറ്റാണെങ്കിലും, സ്വന്തം വിക്കറ്റ് സംരക്ഷിക്കാനുള്ള തീവ്ര ശ്രമത്തിൽ സ്റ്റംപ് അടിച്ചിട്ട് ഡിസിൽവ പുറത്താകുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മത്സരത്തിൽ 95 പന്തിൽ അഞ്ച് ഫോറുകളോടെ 61 റൺസെടുത്താണ് ഡിസിൽവ മടങ്ങിയത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയെ ക്യാപ്റ്റൻ ദിമുത് കരുണരത്‌നെയ്‌ക്കൊപ്പം നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് ധനഞ്ജയ ഡിസിൽവ മികച്ച സ്കോറിലേക്ക് നയിച്ചത്. കരുണരത്‌നെ സെഞ്ചുറി നേടിയപ്പോൾ, ശ്രീലങ്കൻ ഇന്നിങ്സിൽ പിറന്ന രണ്ട് അർധസെഞ്ചുറികളിലൊന്ന് ധനഞ്ജയയും സ്വന്തമാക്കി. മത്സരത്തിന്റെ ആദ്യ ദിനം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 267 റൺസെന്ന നിലയിലായിരുന്നു ശ്രീലങ്ക.

ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് കൗതുകകരമായ രീതിയിൽ ധനഞ്ജയ പുറത്തായത്. വിൻഡീസ് താരം ഷാനൺ ഗബ്രിയേലിന്റെ ഓവറിലായിരുന്നു ഈ പുറത്താകൽ. ഗബ്രിയേൽ എറിഞ്ഞ ശ്രീലങ്കൻ ഇന്നിങ്സിലെ 95–ാം ഓവർ. ഗബ്രിയേലിന്റെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തിൽ ധനഞ്ജയയുടെ ബാറ്റിൽത്തട്ടിയ പന്ത് സ്റ്റംപിന് സമീപം പിച്ച് ചെയ്തു. അവിടെത്തന്നെ കുത്തി ഉയർന്ന പന്ത് സ്റ്റംപിലേക്ക് വീഴുമെന്ന് തോന്നിയ ധനഞ്ജയ ബാറ്റുകൊണ്ട് അടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചു.

തിരിഞ്ഞുനിന്ന് പന്ത് സ്റ്റംപിൽ വീഴാതെ അടിച്ചകറ്റാനുള്ള ‘പരാക്രമ’ത്തിനിടെ താരത്തിന്റെ ബാറ്റുതട്ടി ബെയ്‍ലുകൾ ഇളകി നിലംപതിച്ചു. ചുരുക്കത്തിൽ പന്ത് വീഴാതെ സ്റ്റംപ് കാക്കാനുള്ള ശ്രമത്തിൽ ബാറ്റുതട്ടി സ്റ്റംപ് താഴെ! ധനഞ്ജയയുടെ രസകരമായ പുറത്താകലിന്റെ വിഡിയോ നിമിഷങ്ങൾക്കകമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

English Summary: Sri Lankan batter Dhananjaya de Silva gets out hit wicket in a hilarious manner in the Test against West Indies at Galle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com