ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ‘ഹലാൽ’ മാംസം മാത്രം, പോർക്കും ബീഫുമില്ല; വിവാദം
Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അംഗങ്ങൾക്കുള്ള പുതിയ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട് വിവാദം. മാംസ വിഭവങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കമാണ് വിവാദമായത്. ഭക്ഷണക്രമത്തിൽനിന്ന് ബീഫ്, പോർക്ക് വിഭവങ്ങൾ പരമാവധി ഒഴിവാക്കാനാണ് നിർദ്ദേശം. മാംസം കഴിക്കണമെന്ന് താൽപര്യമുള്ളവർ ‘ഹലാൽ’ മാംസം മാത്രമേ കഴിക്കാവൂ എന്നും നിർദ്ദേശമുണ്ട്.
താരങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനെന്ന പേരിലാണ് ഭക്ഷണക്രമത്തിൽ സമ്പൂർണ നിയന്ത്രണം കൊണ്ടുവരുന്നത്. കാൺപൂർ ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി താരങ്ങളുടെ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശങ്ങളിലും സമാനമായ നിയന്ത്രണങ്ങളുണ്ടെന്് ‘എൻഡിടിവി’ റിപ്പോർട്ട് ചെയ്തു. ഭക്ഷണ ക്രമവുമായി ബന്ധപ്പെട്ട ബിസിസിഐ നിർദ്ദേശവും അവർ പുറത്തുവിട്ടു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുന്നിലുള്ള സുദീർഘമായ ക്രിക്കറ്റ് പരമ്പരകൾക്കും ഐസിസി ടൂർണമെന്റുകൾക്കുമായി താരങ്ങളെ സമ്പൂർണ ആരോഗ്യവാൻമാരായി നിലനിർത്തുന്നതിനാണ് ഭക്ഷണ ക്രമത്തിലെ ഈ സമ്പൂർണ നിയന്ത്രണമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം.
ബയോ സെക്യുർ ബബ്ളിലെ തുടർച്ചയായ ജീവിതത്തിൽ ബുദ്ധിമുട്ടുന്ന ക്രിക്കറ്റ് താരങ്ങൾക്ക്, ഭക്ഷണക്രമത്തിലെ കടുത്ത നിയന്ത്രണം കൂടുതൽ വെല്ലുവിളി ഉയർത്തുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. മാംസ ഭക്ഷണം താൽപര്യമുള്ള താരങ്ങളെ അത് ഉപയോഗിക്കുന്നതിൽനിന്ന് വിലക്കുന്ന പുതിയ ഭക്ഷണക്രമത്തിനെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്. മാത്രമല്ല, മാംസ ഭക്ഷണം ഉപയോഗിക്കുന്നവർ അത് ‘ഹലാൽ’ ആണെന്ന് ഉറപ്പുവരുത്തണമെന്ന നിർദ്ദേശത്തെച്ചൊല്ലിയും വിമർശനമുണ്ട്.
English Summary: Team India Catering Requirements: "Only Halal Meat, No Beef And Pork," Sources