അകത്തും പുറത്തും ആരൊക്കെ? താരങ്ങളെ നിലനിർത്താൻ ഐപിഎൽ ടീമുകൾക്ക് ഇന്നുകൂടി അവസരം
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ക്രിക്കറ്റിന്റെ അടുത്ത സീസണിലേക്കുള്ള മെഗാ താരലേലത്തിനു മുൻപായി ഏതൊക്കെ കളിക്കാരെ നിലനിർത്തണമെന്നു ടീമുകൾക്കു തീരുമാനമെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഓരോ ടീമിനും പരമാവധി 4 കളിക്കാരെ നിലനിർത്താമെങ്കിലും അതിൽ ഇന്ത്യൻ, വിദേശ താരങ്ങളുടെ എണ്ണം നിയന്ത്രിച്ചിട്ടുണ്ട്. 2 വീതം ഇന്ത്യൻ, വിദേശ താരങ്ങൾ അല്ലെങ്കിൽ 3 ഇന്ത്യൻ താരവും ഒരു വിദേശിയും എന്ന രീതിയിലാണിത്.
ടീമുകളിൽനിന്നുള്ള സൂചനപ്രകാരം ഓരോ ടീമും നിലനിർത്താൻ സാധ്യതയുള്ള കളിക്കാർ ഇവരാണ്:
∙ ഡൽഹി: ഋഷഭ് പന്ത്, പൃഥ്വി ഷാ, അക്‌ഷർ പട്ടേൽ, ആൻറിക് നോർട്യ.
∙ മുംബൈ: രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, കയ്റൻ പൊള്ളാർഡ്.
∙ ചെന്നൈ: എം.എസ്.ധോണി, രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്‌ക്‌വാദ്, മൊയീൻ അലി.
∙ പഞ്ചാബ്: അർഷ്ദീപ് സിങ്, രവി ബിഷ്ണോയി, മയാങ്ക് അഗർവാൾ, നിക്കൊളാസ് പുരാൻ.
∙ കൊൽക്കത്ത: വരുൺ ചക്രവർത്തി, ആന്ദ്രെ റസൽ, വെങ്കടേഷ് അയ്യർ, സുനിൽ നരെയ്ൻ.
∙ രാജസ്ഥാൻ: സഞ്ജു സാംസൺ, ജോസ് ബട്‍ലർ.
∙ ബാംഗ്ലൂർ: വിരാട് കോലി, യുസ്‌വേന്ദ്ര ചെഹൽ, ഗ്ലെൻ മാക്സ്‌വെൽ, ഹർഷൽ പട്ടേൽ.
∙ ഹൈദരാബാദ്: കെയ്ൻ വില്യംസൻ, റാഷിദ് ഖാൻ.
പുതുതായി ഐപിഎലിലെത്തുന്ന ലക്നൗ, അഹമ്മദാബാദ് ടീമുകൾക്കു മെഗാ ലേലത്തിനു മുൻപു പ്ലെയർ പൂളിൽനിന്നു 3 കളിക്കാരെ സ്വന്തമാക്കാൻ അവസരമുണ്ടാകും. എന്നാൽ, ടീമുകൾ റിലീസ് ചെയ്യുന്ന കളിക്കാരെ മാത്രമാണോ ഇതിൽ ഉൾപ്പെടുത്തുക എന്നതു സംബന്ധിച്ചു വ്യക്തതയായിട്ടില്ല.
Content Higlights: IPL, IPL Mega Auction