ADVERTISEMENT

മുംബൈ∙ ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോലിക്കെതിരെ വിവാദപരമായി ഔട്ട് അനുവദിച്ച അംപയർമാർക്കെതിരെ മുൻ ഇന്ത്യൻ താരം വസിം ജാഫർ രംഗത്ത്. ട്വിറ്ററിലൂടെയാണ് ജാഫറിന്റെ വിമർശനം. സാമാന്യ ബോധമുണ്ടെങ്കിൽപ്പോലും വിരാട് കോലി ഔട്ടല്ലെന്ന് വ്യക്തമാകുമായിരുന്നുവെന്ന് വസിം ജാഫർ അഭിപ്രായപ്പെട്ടു. ‘കോമൺ സെൻസ് അത്ര കോമൺ’ അല്ലെന്ന് പരിഹസിക്കാനും ജാഫർ മറന്നില്ല.

ഇന്ത്യ–ന്യൂസീലൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് കോലിയുടെ പുറത്താകൽ വിവാദത്തിൽ കലാശിച്ചത്. ഇന്ത്യൻ ഇന്നിങ്സിലെ 30–ാം ഓവറിൽ ചേതേശ്വർ പൂജാരയെ അജാസ് പട്ടേൽ പുറത്താക്കിയതിനു പിന്നാലെയാണ് കോലി ക്രീസിലെത്തിയത്.  അതേ ഓവറിലെ അവസാന അവസാന പന്തിൽ പട്ടേൽ കോലിയെ എൽബിയിൽ കുരുക്കി. ന്യൂസീലൻഡ് താരങ്ങളുടെ അപ്പീൽ സ്വീകരിച്ച് അംപയർ അനിൽ ചൗധരി ഔട്ട് അനുവദിക്കുകയും ചെയ്തു. അപംയറുടെ തീരുമാനം കോലി ഉടൻതന്നെ റിവ്യൂ ചെയ്തെങ്കിലും തേഡ് അംപയറും കോലി പുറത്താണെന്ന നിലപാടാണ് കൈക്കൊണ്ടത്. പന്ത് ബാറ്റിൽത്തട്ടുന്നത് റീപ്ലേയിൽ വ്യക്തമായിരുന്നിട്ടും തേഡ് അംപയർ ഔട്ട് അനുവദിച്ചത് വിവാദമായി.

കോലി പുറത്തായിരുന്നില്ലെന്ന വാദവുമായി പിന്നീട് ഇന്ത്യയുടെ മുൻ താരം വസിം ജാഫറും രംഗത്തെത്തി. ജാഫറിന്റെ ട്വീറ്റ് ഇങ്ങനെ:

‘ആദ്യം ബാറ്റിൽത്തന്നെയാണ് പന്തു തട്ടിയതെന്നാണ് എന്റെ അഭിപ്രായം. അത്തരമൊരു തീരുമാനത്തിലെത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, സാമാന്യ ബോധം ഉപയോഗിക്കേണ്ടിയിരുന്ന ഒരു സന്ദർഭമാണ് ഇതെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, കോമൺ സെൻസ് അത്ര കോമണല്ലെന്നാണല്ലോ പറയാറ്. വിരാട് കോലിയോടു സഹതാപം തോന്നുന്നു’ – #Unlucky #INDvNZ എന്നീ ഹാഷ്ടാഗുകൾ സഹിതം വസിം ജാഫർ കുറിച്ചു.

English Summary: Wasim Jaffer Sympathises With Virat Kohli After Close LBW Dismissal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com