ADVERTISEMENT

മുംബൈ∙ ഇന്ത്യ–ന്യൂസീലൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തീരുമാനങ്ങളെടുക്കുന്നതിൽ തുടർച്ചയായി പിഴവു വരുത്തിയ അംപയർമാർക്കെതിരെ മത്സരത്തിനിടെ ഇന്ത്യൻ നായകൻ വിരാട് കോലി നടത്തിയ പരിഹാസ പരാമർശം വൈറൽ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് വിരാട് കോലി അംപയർമാരോട് കുപിതനായത്. ‘ഇങ്ങനെയാണെങ്കിൽ നിങ്ങളിവിടെ വന്നു നിൽക്കൂ, ഞാനവിടെ നിൽക്കാം’ എന്നായിരുന്നു കോലിയുടെ പരാമർശം. ഈ മത്സരം ജയിച്ച ഇന്ത്യ രണ്ടു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പര സ്വന്തമാക്കിയിരുന്നു. നാട്ടിൽ ഇന്ത്യയുടെ തുടർച്ചയായ 14–ാം പരമ്പര വിജയം കൂടിയാണിത്.

കാൻപുരിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലും മുംബൈയിൽ നടന്ന രണ്ടാം ടെസ്റ്റിലും അംപയർമാർ തുടർച്ചയായി വരുത്തിയ പിഴവുകൾ വലിയ ചർച്ചയായിരുന്നു. അംപയർമാരുടെ തീരുമാനങ്ങൾ തുടർച്ചയായി പാളിയതോടെ പലതവണയാണ് താരങ്ങൾ ഡിആർഎസ് ആവശ്യപ്പെട്ട് ആ തീരുമാനങ്ങൾ തിരുത്തിച്ചത്.

ഇതിനിടെ, മുംബൈ ടെസ്റ്റിൽ ഇന്ത്യ ഫീൽഡ് ചെയ്യുന്നതിനിടെയാണ് അംപയർമാരുടെ തീരുമാനത്തിനെതിരെ കോലി കളത്തിൽനിന്ന് പ്രതിഷേധിച്ചത്. ടെസ്റ്റിന്റെ മൂന്നാം ദിനം ന്യൂസീലൻഡ് രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യുമ്പോഴാണ് സംഭവം.

ന്യൂസീലൻഡ് ഇന്നിങ്സിലെ 16–ാം ഓവറിൽ അക്ഷർ പട്ടേൽ എറിഞ്ഞ ഒരു ഫുൾടോസ് പന്ത് ബാറ്റർക്ക് തൊടാനായില്ല. പന്ത് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയേയും കബളിപ്പിച്ച് ബൗണ്ടറിയിലേക്കു പാഞ്ഞു. സാഹ പന്തിനു പിന്നാലെ ഓടിയെങ്കിലും ഫലമുണ്ടായില്ല. ഈ റൺ ബൈ ആയിട്ടാണ് കണക്കാക്കേണ്ടിയിരുന്നതെങ്കിലും ബാറ്റിൽ തട്ടിയെന്ന് ചൂണ്ടിക്കാട്ടി അംപയർ ബാറ്റർക്കാണ് റൺ അനുവദിച്ചത്. ബോളറായ അക്ഷർ പട്ടേലും അപംയറുടെ തീരുമാനത്തിൽ വിസ്മയത്തോടെ നോക്കുന്നത് കാണാമായിരുന്നു. ഇതിനു പിന്നാലെ കോലിയുടെ കമന്റ് ഇങ്ങനെ:

‘ഇവരെന്താണ് ഈ കാണിക്കുന്നത്? ഒരു കാര്യം ചെയ്യൂ, ഞാൻ അവിടെ വന്നു നിൽക്കാം. നിങ്ങൾ ഇവിടെ വന്നു നിന്നോളൂ’ – കോലി പറഞ്ഞു. ഇന്ത്യൻ നായകന്റെ പരാമർശം സ്റ്റംപ് മൈക്കിൽ പതിഞ്ഞതോടെയാണ് പുറത്തായത്.

എന്തായാലും കോലിയുടെ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി. ഇതിന്റെ വിഡിയോ ഒട്ടേറെ ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

English Summary: Frustrated Virat Kohli takes dig at umpire in Mumbai Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com