ADVERTISEMENT

കറാച്ചി∙ പാക്കിസ്ഥാന്റെ വെ‌റ്ററൻ ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 2003ൽ സിംബാബ്‌വെയ്ക്കെതിരായ ഏകദിനത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ഹഫീസ് 18 വർഷത്തോ‌ളം നീണ്ട രാജ്യാന്തര കരിയറിനാണ് വിരാമമിട്ടത്. ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയയ്‌ക്കെതിരെ കളിച്ച സെമിഫൈനൽ മത്സരമാണ് ഹഫീസിന്റെ കരിയറിലെ അവസാന രാജ്യാന്തര മത്സരം. അതേസമയം, വിവിധ ട്വന്റി20 ലീഗുകളിൽ തുടർന്നും കളിക്കുമെന്ന് നാൽപ്പത്തൊന്നുകാരനായ ഹഫീസ് വ്യക്തമാക്കി. ഹഫീസ് 2018ൽത്തന്നെ ടെസ്റ്റിൽനിന്ന് വിരമിച്ചിരുന്നു.

പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ (പിഎസ്എൽ) വരുന്ന സീസണിൽ ലഹോർ ക്വാലാൻഡേഴ്സിനായി കളിക്കാൻ ഹഫീസ് കരാർ ഒപ്പിട്ടിട്ടുണ്ട്. ഇതുൾപ്പെടെ വിവിധ ലീഗുകളിൽ ഹഫീസ് തുടർന്നും കളിക്കും.‌‌

‘പാക്കിസ്ഥാൻ ക്രിക്കറ്റിനൊപ്പം 18 വർഷം മുൻപ് ആരംഭിച്ച സുന്ദരമായ യാത്രയ്ക്ക് ഇന്നു ഞാൻ ഔദ്യോഗികമായി വിരാമമിടുകയാണ്. എന്നും ഏറ്റവും അഭിമാനത്തോടെയാണ് ഞാൻ പാക്കിസ്ഥാൻ ജഴ്സി അണിഞ്ഞിട്ടുള്ളത്. കഴിഞ്ഞ 18 വർഷത്തിനിടെ ആ ജഴ്സി അണിഞ്ഞപ്പോ‌ഴെല്ലാം ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിച്ചിട്ടുണ്ട്.  പാക്കിസ്ഥാൻ പതാക ഉയർന്നുപറക്കുന്നുവെന്ന് ഉറപ്പാക്കാനായിരുന്നു എന്റെ ശ്രമമത്രയും’ – ഹഫീസ് പറഞ്ഞു.

‘കരിയറിൽ ഞാൻ വളരെയധികം സംതൃപ്തനാണ്. രാജ്യാന്തര കരിയറിന് വിരാമമിടുകയാണെങ്കിലും കായികക്ഷമതയും മികച്ച പ്രകടനവും തുടരുന്നിടത്തോളം കാലം വിവിധ ട്വന്റി20 ലീഗുകളിൽ ‍ഞാൻ തുടർന്നും കളിക്കും’ – ഹഫീസ് പറഞ്ഞു.

പാക്കിസ്ഥാനായി 55 ടെസ്റ്റുകളും 218 ഏകദിനങ്ങളും 119 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ഹഫീസ്. രാജ്യാന്തര ക്രിക്കറ്റിലാകെ 12,780 റൺസ് അടിച്ചുകൂട്ടിയുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ ആകെ 32 തവണ മാൻ ഓഫ് ദ് മാച്ച് പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഹഫീസ്, ഇക്കാര്യത്തിൽ പാക്ക് താരങ്ങളിൽ നാലാമനാണ്. മുന്നിലുള്ളത് ഷാഹിദ് അഫ്രീദി (43), വസിം അക്രം (39), ഇൻസമാം ഉൾ ഹഖ് (33) എന്നിവർ മാത്രം. ഒൻപതു തവണ ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഹഫീസ്, ഇക്കാര്യത്തിൽ പാക്ക് താരങ്ങളിൽ ഇമ്രാൻ ഖാൻ, ഇൻസമാം ഉൾ ഹഖ്, വഖാർ യൂനിസ് എന്നിവർക്കൊപ്പം രണ്ടാം സ്ഥാനത്തുമുണ്ട്.

English Summary: Mohammad Hafeez retires from international cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com