ലക്നൗ, അഹമ്മദാബാദ് ടീമുകളുടെ വരവ് പ്രതീക്ഷ നൽകുന്നു: ഐപിഎൽ മോഹം പങ്കുവച്ച് ശ്രീ
Mail This Article
കൽപ്പറ്റ∙ വിരമിക്കുന്നതിനെപ്പറ്റി മുന്‍പ് പലതവണ ആലോചിച്ചിരുന്നതായി ക്രിക്കറ്റ് താരം ശ്രീശാന്ത്. എന്നാല്‍ സമീപകാലത്തുണ്ടായ മികച്ച പ്രകടനങ്ങള്‍ തീരുമാനം മാറ്റാൻ കാരണമായെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) അവസരം ലഭിക്കുമെന്നും ശ്രീശാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പുതിയ ടീമുകളുടെ കടന്നുവരവ് പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചതായും ശ്രീശാന്ത് മനോരമ ന്യൂസിനോട് പറഞ്ഞു. രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരളാ ടീമിന്റെ പരിശീലനം വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ തുടരുന്നതിനിടെയാണ് ഭാവി പ്രതീക്ഷകളെക്കുറിച്ച് ശ്രീശാന്ത് മനസ്സു തുറന്നത്.
മുന്‍പ് അവസരം ലഭിക്കാതിരുന്നപ്പോള്‍ പലപ്പോഴും വിരമിക്കുന്നതിനെപ്പറ്റി ചിന്തിച്ചിരുന്നു. എന്നാല്‍ സമീപ കാലത്ത് കാഴ്ച്ചവെച്ച മികച്ച പ്രകടനം തീരുമാനം മാറ്റുന്നതിന് കാരണമായി. ട്വന്റി20, ഏകദിന ഫോര്‍മാറ്റുകളേക്കാള്‍ ടെസ്റ്റില്‍ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. ഐപിഎല്ലില്‍ കഴിഞ്ഞതവണ ഇടംലഭിച്ചില്ലെങ്കിലും ഇത്തവണ മെഗാ താരലേലം ആയതിനാൽ പ്രതീക്ഷയുണ്ട്. അഹമ്മദാബാദ്, ലക്നൗ ടീമുകളുടെ കടന്നുവരവ് അനുകൂലമായി കാണുന്നതായും ശ്രീശാന്ത് മനോരമ ന്യൂസിനോട് പറഞ്ഞു.
‘വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിൽ ഇടം ലഭിക്കാതെ വന്നപ്പോൾ ഇനി കളിക്കണോ എന്ന് സംശയിച്ചിരുന്നു. പക്ഷേ റെഡ് ബോൾ ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകുന്നുണ്ട്. ഏറ്റവും ഒടുവിൽ കളിച്ച സമയത്തും പ്രകടനം നന്നായിരുന്നു. അതുകൊണ്ട് ഒരു സീസൺ കൂടി നോക്കാമെന്ന് കരുതി’ – ശ്രീശാന്ത് പറഞ്ഞു.
ഐപിഎലിലും ഇത്തവണ ഏതെങ്കിലും ടീമിൽ ഇടം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീശാന്ത് പറഞ്ഞു.
‘ഇത്തവണ മെഗാ താരലേലം ആയതുകൊണ്ട് ചെറിയ പ്രതീക്ഷയുണ്ട്. പുതിയ നല്ല രണ്ടു ടീമുകൾ കൂടി ഇത്തവണ വരുന്നുണ്ട്. പുതിയ മാനേജ്മെന്റുകൾക്കു കീഴിൽ ലക്നൗ, അഹമ്മദാബാദ് ടീമുകൾ കൂടി വരുമ്പോൾ അവസരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്’ – ശ്രീശാന്ത് പറഞ്ഞു.
വിജയ് ഹസാരെയിലും മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം നടത്താനായതിന്റെ ആത്മവിശ്വാസത്തോടെയാണു കേരളം ഇക്കുറി രഞ്ജിക്കിറങ്ങുന്നത്. എല്ലാ കളികളിലും കൂറ്റൻ സ്കോർ കണ്ടെത്തുക വളരെ പ്രധാനമാണ്. കുറച്ചു ദിവസങ്ങളേയുള്ളൂവെങ്കിലും ഫിറ്റ്നസ് കൂട്ടാനുള്ള ശ്രമമാണു വയനാട് കൃഷ്ണഗിരിയിൽ ടീം നടത്തുന്നത്.ഈ മാസം പതിമൂന്ന് മുതലാണ് രഞ്ജിട്രോഫിയില്‍ കേരളത്തിന്റെ മല്‍സരങ്ങള്‍.
English Summary: S Sreesanth shares his expectations on upcoming IPL season