ബംഗാൾ രഞ്ജി ടീമിൽ കായിക മന്ത്രി മനോജ് തിവാരിയും; കേരളത്തിനെതിരെ കളിച്ചേക്കും
Mail This Article
ന്യൂഡൽഹി∙ വെറ്റെറൻ ക്രിക്കറ്റ് താരവും പശ്ചിമ ബംഗാൾ കായിക മന്ത്രിയുമായ മനോജ് തിവാരി രഞ്ജി ട്രോഫിക്കുള്ള ബംഗാളിന്റെ 21 അംഗ ടീമിൽ. തൃണമൂൽ കോൺഗ്രസ് പാർട്ടിയിലൂടെയുള്ള രാഷ്ട്രീയ അരങ്ങേറ്റം ഒരു വർഷം പിന്നിടുമ്പോഴാണു 36 കാരനായ മനോജ് തിവാരി വീണ്ടും രഞ്ജി ടീമിൽ ഇടംപിടിക്കുന്നത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 17 വർഷം പൂർത്തിയാക്കിയ മനോജ് തിവാരി, 2020ൽ സൗരാഷ്ട്രയ്ക്കെതിരായ രഞ്ജി ട്രോഫി ഫൈനലിൽ കളിച്ച ബംഗാൾ ടീമിൽ അംഗമായിരുന്നു.
പിന്നീടു ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു തൃണമൂൽ കോൺഗ്രസിൽ ചേർന്ന തിവാരി, ശിഭ്പുർ നിയമസഭാ മണ്ഡലത്തിൽ ബിജെപിയുടെ രഥിൻ ചക്രബർത്തിയെ പരാജപ്പെടുത്തിയിരുന്നു.
കഴിഞ്ഞ സീസണിൽ പരുക്കിനെത്തുടർന്നു പുറത്തിരുന്ന തിവാരി, ഇത്തവണ വീണ്ടും അഭിമന്യു ഈശ്വരൻ നയിക്കുന്ന ടീമിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ്.
ഗ്രൂപ്പ് ബിയിൽ വിദർഭ, രാജസ്ഥാൻ, കേരള, ഹരിയാന, ത്രിപുര എന്നീ ടീമുകൾക്കെതിരെ ബംഗാളിനു മത്സരങ്ങളുണ്ട്. ജനുവരി 13നു ത്രിപുരയ്ക്കെതിരെയും ജനുവരി 20നു കേരളത്തിനെതിരെയും ബംഗാളിന്റെ മത്സരങ്ങൾ നിശ്ചയിച്ചിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്നു രഞ്ജി ടൂർണമെന്റ് നീട്ടിവയ്ക്കാൻ ചൊവ്വ രാത്രി ചേര്‍ന്ന ഓൺലൈൻ യോഗത്തിൽ ബിസിസിഐ തീരുമാനിച്ചു. പുതുക്കിയ തീയതി നിശ്ചയിച്ചിട്ടില്ല.
English Summary: State sports minister Manoj Tiwary named in Bengal Ranji squad