ADVERTISEMENT

ജൊഹാനസ്ബർഗ്∙ വാണ്ടറേഴ്സ് ടെസ്റ്റിലെ 7 വിക്കറ്റ് നേട്ടത്തിനു പിന്നിലെ ‘ഗെയിംപ്ലാൻ’ വെളിപ്പെടുത്തി ഇന്ത്യൻ പേസർ ശാർദൂൽ ഠാക്കൂർ. വിക്കറ്റിലെ ചെറിയ വിള്ളൽ ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും വിള്ളലിനോടു ചേർന്ന ലെങ്തിൽ തുടർച്ചയായി പന്തുകളെറിഞ്ഞ് വിക്കറ്റിൽനിന്നുള്ള സഹായം ഉറപ്പാക്കുകയാണു ചെയ്തതെന്നും 2–ാം ദിവസത്തെ കളി അവസാനിച്ചതിനു ശേഷം ശാർദൂൽ ഠാക്കൂർ പറഞ്ഞു.

‘ബോൾ ചെയ്തു തുടങ്ങിയപ്പോഴാണ്, വിക്കറ്റിന്റെ ഒരു ഭാഗത്തു പന്തു പിച്ച് ചെയ്യുമ്പോൾ പന്ത് ദിശ മാറി ബാറ്റർക്കു സമീപത്തേക്കു വന്നെത്തുന്നതായും ബൗൺസ് അൽപം കുറയുന്നതായും ശ്രദ്ധയിൽപ്പെട്ടത്. വിക്കറ്റിന്റെ ആ ഭാഗത്ത് ചെറിയൊരു വിള്ളലുമുണ്ടായിരുന്നു. തുടർച്ചയായി അവിടെ പന്തു പിച്ച് ചെയ്യിക്കാനാണു ഞാൻ ശ്രമിച്ചത്. ആദ്യ ടെസ്റ്റ് കളിച്ച സെഞ്ചൂറിയനിലും, ഇപ്പോൾ വാണ്ടറേഴ്സിലും വിക്കറ്റിന്റെ സഹായം പേസർമാർക്കു ലഭിച്ചിരുന്നു. ബാറ്ററെ ലക്ഷ്യമാക്കി വേഗത്തിൽ പന്തെറിയുകയും വിക്കറ്റിലെ ഏറ്റവും ഉചിതമായ സ്ഥാനത്തു പന്തു പിച്ച് ചെയ്യിക്കുകയും ചെയ്താൽ വിക്കറ്റുകൾ വീഴ്ത്താനാകും. ഇതുതന്നെ ചെയ്യാനാണു ഞാനും ശ്രമിച്ചത്’– ശാർദൂൽ പറഞ്ഞു.

‘കളിയുടെ ഇപ്പോഴത്തെ അവസ്ഥ ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഇന്ത്യയ്ക്കു ലീഡ് എത്രമാത്രം ഉയർത്താനാകും എന്നതു മത്സരത്തിൽ നിർണായകമാകും. കളി എത്രയും നീളുന്നോ, അത്രയും നല്ലതാണ്. കാരണം അവസാന 2 ദിവസങ്ങളിൽ ബാറ്റിങ് ഒട്ടും എളുപ്പമായിരിക്കില്ല.

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച പ്രകടനമാണു ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുറത്തെടുത്തത്. പക്ഷേ, എന്റെ ഏറ്റവും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളുവെന്നു ഞാൻ പറയും’– ശാർദൂലിന്റെ വാക്കുകൾ. 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ 2–ാം ടെസ്റ്റിൽ 85–2 എന്ന സ്കോറിൽ 2–ാം ദിവസത്തെ ബാറ്റിങ് അവസാനിപ്പിച്ച ഇന്ത്യയ്ക്ക് ഇപ്പോൾ 58 റൺസിന്റെ ലീഡുണ്ട്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സ് 229 റൺസിന് അവസാനിച്ചിരുന്നു. 61 റൺസ് വഴങ്ങി 7 വിക്കറ്റെടുത്ത ശാർദൂൽ ഠാക്കൂറിന്റെ ബോളിങ്ങാണ് ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ തകർത്തത്. 

 

English Summary: India vs South Africa, 2nd Test: Shardul Thakur Reveals Strategy Behind Maiden Five-Wicket Haul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com