ADVERTISEMENT

സിഡ്നി ∙ തല താഴ്ന്നിട്ടും വാലിൽ കുത്തി നിന്ന ഇംഗ്ലണ്ടിന് നാലാം ആഷസ് ക്രിക്കറ്റ് ടെസ്റ്റിൽ ആവേശ സമനില. വിജയദാഹത്തോടെ പന്തെറിഞ്ഞ ഓസീസ് ബോളർമാരും ക്രീസിനു ചുറ്റും കൈവിരിച്ചു നിന്ന 8 ഫീൽഡർമാരുമൊരുക്കിയ കെണിയിൽ വീഴാതെ ക്ഷമയോടെ പിടിച്ചുനിന്ന വാലറ്റ ബാറ്റർമാരാണ് 3 തോൽവികൾക്കു ശേഷം ഇംഗ്ലണ്ടിനു വിജയത്തോളം പോന്ന സമനില സമ്മാനിച്ചത്.

388 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് ഇന്നലെ അവസാന പത്തോവറിനു മുൻപ് എട്ടു വിക്കറ്റിന് 241 എന്ന നിലയിലായിരുന്നു. ഓസീസ് പേസർമാരുടെ അതിവേഗ പന്തുകളെ അതിജീവിച്ച് സ്റ്റുവർട്ട് ബ്രോഡും ജാക് ലീച്ചും പിടിച്ചു നിന്നതോടെ മത്സരം ആവേശ ക്ലൈമാക്സിലേക്കു നീങ്ങി. വെളിച്ചക്കുറവുമൂലം അവസാന 3 ഓവറുകളിൽ സ്പിന്നർമാർ പന്തെറിയണമെന്ന നിർദേശം ഇതിനിടെ ഓസീസിനു തിരിച്ചടിയായെങ്കിലും ജാക് ലീച്ചിനെ പുറത്താക്കിയ സ്റ്റീവ് സ്മിത്ത് വീണ്ടും വിജയപ്രതീക്ഷയുണർത്തി.

അവസാന 2 ഓവറിൽ വിജയിക്കാൻ ഒരു വിക്കറ്റ് കൂടി. എന്നാൽ നേഥൻ ലയണിന്റെ ഓവറിൽ സ്റ്റുവർട്ട് ബ്രോഡും സ്മിത്ത് എറിഞ്ഞ അവസാന ഓവറിൽ ജയിംസ് ആൻഡേഴ്സനും വിക്കറ്റ് കളയാതെ പിടിച്ചുനിന്ന് ഇംഗ്ലണ്ടിനു സൂപ്പർ സമനില സമ്മാനിച്ചു. സ്കോർ: ഓസ്ട്രേലിയ– 8ന് 416 ഡിക്ല, 6ന് 265 ഡിക്ല. ഇംഗ്ലണ്ട് 294, 9ന് 270.

വിക്കറ്റു നഷ്ടമില്ലാതെ 29 എന്ന നിലയിൽ അഞ്ചാം ദിനം കളി തുടങ്ങിയ ഇംഗ്ലണ്ടിനെ പിടിച്ചുനിർത്തിയത് സാക് ക്രൗളി (71), ബെൻ സ്റ്റോക്സ് (60) എന്നിവരുടെ അർധ സെഞ്ചുറികളാണ്.ജോണി ബെയർസ്റ്റോയും (41) തിളങ്ങി. അഞ്ചിന് 193 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് വലിയ തകർച്ച നേരിട്ടത് അവസാന സെഷനിലാണ്. ജോണി ബെയർസ്റ്റോയെ പുറത്താക്കി സ്കോട് ബോളണ്ട് വിക്കറ്റു നേട്ടം മൂന്നാക്കി. 85–ാം ഓവർ എറിഞ്ഞ പാറ്റ് കമ്മിൻസ് 3 പന്തുകൾക്കിടെ ജോസ് ബട്‍ലറെയും 11) മാർക് വുഡിനെയും (0) മടക്കി. തുടർന്നാണു വാലറ്റക്കാർ ഇംഗ്ലിഷ് പ്രതിരോധത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തത്.

∙ 612

നാലാം ഇന്നിങ്സിൽ 612 പന്തുകൾ പിടിച്ചുനിന്നാണ് ഇംഗ്ലണ്ട് സമനില നേടിയത്. കഴിഞ്ഞ 50 വർഷത്തിനിടെ നാലാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ഇത്രയും പന്തുകളിൽ ബാറ്റു ചെയ്തത് ഇതാദ്യം.

English Summary: England last-wicket pair hang on to draw 4th Ashes Test vs Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com