തോൽവി ഉറപ്പായിരിക്കാം; ടീം ഇന്ത്യയെ അവസാന പന്തുവരെ പോരാടാൻ ശീലിപ്പിച്ച കോലി!
Mail This Article
കേപ്ടൗൺ∙ തോൽക്കുമെന്നുറപ്പുള്ള കളിയിൽ പോലും അവസാന പന്തുവരെ പോരാടണമെന്നു കോലി എല്ലാ ടീം മീറ്റിങ്ങുകളിലും പറയുമായിരുന്നു’ – വിരാട് കോലി എന്ന നായകനെക്കുറിച്ചു ചോദിച്ചപ്പോൾ അണ്ടർ 19 ലോകകപ്പ് മുതൽ കോലിക്കൊപ്പം കളിക്കുന്ന രവീന്ദ്ര ജഡേജ പറഞ്ഞത് ഇങ്ങനെ. ടെസ്റ്റിൽ ഫലം ഉണ്ടാകണമെന്നു നിർബന്ധമുള്ള ക്യാപ്റ്റനായിരുന്നു കോലി; അതിപ്പോൾ തോൽവിയാണെങ്കിൽ പോലും.
സൗമ്യരായ ക്രിക്കറ്റ് മുഖങ്ങളെ മാത്രം കണ്ടുശീലിച്ച ഇന്ത്യൻ ടീമിനു കോലിയെന്ന ‘ആൻഗ്രി യങ് മാനെ’ ആദ്യ കാലങ്ങളിലൊന്നും ദഹിച്ചിരുന്നില്ല. അമിതാവേശത്തിന്റെയും അഗ്രഷന്റെയും പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ടീമിലെ ഓരോ താരത്തിനും തന്റെ അഗ്രഷൻ കോലി പകർന്നുനൽകി. തോൽവി ഉറപ്പിച്ച പല മത്സരങ്ങളിലും അവിസ്മരണീയ പോരാട്ടത്തിലൂടെ തിരിച്ചുവരാൻ ഇന്ത്യയ്ക്കു സാധിച്ചു. പതിയെ കോലി എന്ന എനർജി ബോംബിനെ ലോകം ഇഷ്ടപ്പെട്ടുതുടങ്ങി.
എതിർ ടീമിലെ താരങ്ങളുമായി കളത്തിനു പുറത്തു നല്ല സൗഹൃദം പുലർത്തിയെങ്കിലും കളത്തിൽ മുഖംനോക്കാറില്ലായിരുന്നു കോലി. ജയം എന്നൊരു ലക്ഷ്യത്തിലേക്കു ടീമിനെ നയിക്കാൻ സഹതാരങ്ങൾക്കൊപ്പം തോളോടുതോൾ അവസാനനിമിഷം വരെ ചോരത്തിളപ്പോടെ കോലി നിന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ 3–ാം ടെസ്റ്റിൽ ഡിആർഎസ് തീരുമാനം എതിരായപ്പോൾ സ്റ്റംപ് മൈക്കിലൂടെ കോലി പറഞ്ഞതോർക്കുക. വിജയിക്കണമെന്ന് ആഗ്രഹം മാത്രമുള്ള ക്യാപ്റ്റനായിരുന്നില്ല കോലി. തോൽക്കാൻ മനസ്സില്ലാതെ നിന്ന എതിരാളികളിൽനിന്നു വിജയം പിടിച്ചെടുത്ത പടനായകനാണു കോലി.
∙ ഇനി രോഹിത്
ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയിൽ നടക്കുന്ന 2 മത്സര പരമ്പരയാണ് ഇനി ടീം ഇന്ത്യയ്ക്കു മുന്നിലുള്ള ടെസ്റ്റ് പരീക്ഷണം. ഫെബ്രുവരി 25നാണ് ആദ്യ ടെസ്റ്റ്. ട്വന്റി20യിലും ഏകദിന ത്തിലും കോലിയിൽ നിന്നു ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത രോഹിത് ശർമ ടെസ്റ്റിലും ഇന്ത്യയെ നയിക്കാനാണു സാധ്യത.
English Summary: Rohit Sharma could be next Test captain