ADVERTISEMENT

മുംബൈ∙ ടെസ്റ്റ് ടീമിന്റെയും നായക സ്ഥാനം രാജിവച്ച് വിരാട് കോലി ഇന്ത്യൻ ക്രിക്കറ്റിനെ ഞെട്ടിച്ചതിനു പിന്നാലെ, പകരക്കാരനായുള്ള അന്വേഷണത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). കോലിയുടെ പിൻഗാമിയായി ആരു വരണമെന്ന കാര്യത്തിൽ അഭിപ്രായം അറിയിച്ച് മുൻ താരങ്ങളും ആരാധകരും സജീവമായി രംഗത്തുണ്ട്. വിരാട് കോലിയുടെ പിൻഗാമിയായി ട്വന്റി20, ഏകദിന ടീമുകളുടെ നായകസ്ഥാനത്തെത്തിയ രോഹിത് ശർമയ്ക്കാണ് ടെസ്റ്റ് ടീമിന്റെയും നായകസ്ഥാനത്തേക്ക് പ്രഥമ പരിഗണനയെന്നാണ് റിപ്പോർട്ട്. കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുമ്ര തുടങ്ങിയ താരങ്ങളുടെ പേരും പരിഗണനയിലുണ്ട്.

ടെസ്റ്റ് ക്യാപ്റ്റൻസിയിലേക്കു പരിഗണിക്കുന്നവരുടെ നിരയിൽ ഒന്നാമനാണെങ്കിലും, രോഹിത്തിനെ നായകനാക്കരുത് എന്ന് പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. പകരം ഋഷഭ് പന്തിനാണ് ഗാവസ്കറിന്റെ വോട്ട്. എന്തുകൊണ്ട് രോഹിത് ശർമയെ ക്യാപ്റ്റനാക്കരുതെന്ന് എന്നും ഗാവസ്കർ വിശദീകരിക്കുന്നുണ്ട്.

‘രോഹിത്തിനെ ക്യാപ്റ്റനാക്കരുതെന്ന് ഞാൻ പറയാൻ കാരണം അദ്ദേഹത്തിന്റെ ഫിറ്റ്നസ് പ്രശ്നങ്ങളാണ്. കായികക്ഷമതയിൽ മുന്നിലുള്ള, എല്ലാ മത്സരങ്ങൾക്കും ലഭ്യമായ ഒരു താരത്തെയാണ് ക്യാപ്റ്റനാക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ശ്രീലങ്കൻ താരം എയ്ഞ്ചലോ മാത്യൂസിനും രോഹിത്തിനേപ്പോലെ പേശികൾക്ക് പരുക്കേൽക്കുന്ന പ്രശ്നമുണ്ടായിരുന്നു. ഇത്തരം പരുക്കുമായി ഒരു സിംഗിളെടുക്കാൻ ശ്രമിക്കുമ്പോൾപോലും പരുക്ക് ഗുരുതരമാകാൻ സാധ്യത കൂടുതലാണ്’ – ഗാവസ്കർ ചൂണ്ടിക്കാട്ടി.

‘ഇത്തരത്തിൽ പരുക്കു വഷളാകുന്ന പക്ഷം പകരം പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും. അതുകൊണ്ട് സ്ഥിരം പരുക്കിന് സാധ്യതയുള്ള താരങ്ങളെ മാറ്റിനിർത്തുന്നതാണ് ഉചിതം. പരുക്കു പറ്റാൻ സാധ്യത കൂടുതലായതുകൊണ്ടാണ് രോഹിത്തിന്റെ കാര്യത്തിൽ എനിക്കു സംശയം. അതുകൊണ്ട് എല്ലാ ഫോർമാറ്റിലും കളിക്കുന്ന ടീമിൽ സ്ഥിരാംഗമായ ഒരു താരത്തെ വേണം ക്യാപ്റ്റനാക്കാൻ’ – ഗാവസ്കർ പറഞ്ഞു.

ഇന്ത്യൻ ട്വന്റി20, ഏകദിന ടീമുകളുടെ സ്ഥിരം ക്യാപ്റ്റനായി നിയോഗിക്കപ്പെട്ടതിനു പിന്നാലെ, അരങ്ങേറ്റ പരമ്പര പോലും രോഹിത്തിന് പരുക്കുമൂലം നഷ്ടമായിരുന്നു. ഈ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ രോഹിത്തിനു പകരം കെ.എൽ. രാഹുലാണ് ഇന്ത്യൻ നായകൻ.

English Summary: Why Rohit Sharma shouldn't succeed Virat Kohli as India Test captain? Sunil Gavaskar explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com