‘തിരിച്ചടികൾ കരുത്തനാക്കും; ഫിറ്റ്നെസും ആരോഗ്യവും ഉണ്ടെങ്കിൽ റൺസ് നേടിയിരിക്കും’
Mail This Article
പാൾ (ദക്ഷിണാഫ്രിക്ക)∙ ഉയർച്ചകൾക്കും അതുപോലെതന്നെ, താഴ്ചകൾക്കുമൊപ്പം ജീവിക്കാൻ ശീലിച്ച ആളാണ് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ.
തിരിച്ചടികളിൽ തളരാതെ, പൂർവാധികം ശക്തിയോടെ ഉയർത്തെഴുന്നേറ്റാണ് ധവാനു ശീലവും. 6 മാസത്തെ ഇടവേളയ്ക്കു ശേഷം കളിച്ച രാജ്യാന്തര മത്സരത്തിൽ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 79 റൺസ് അടിച്ചാണ് 36 കാരനായ ധവാൻ തിരിച്ചുവരവ് അറിയിച്ചത്.
ഐപിഎൽ സീസണിൽ മികച്ച ഫോം കണ്ടെത്തിയെങ്കിലും ഇതിനിടെ ഉണ്ടായ വിവാഹ മോചനവും പിന്നാലെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽനിന്നു സ്ഥാനം നഷ്ടമായതും ധവാനെ തളർത്തി. എന്നാൽ വിമർശനങ്ങളെ താൻ അന്നും ഇന്നും കാര്യമായി എടുക്കാറില്ലെന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിനു ശേഷം ധവാൻ പ്രതികരിച്ചു.
‘ഞാൻ മാധ്യമങ്ങള്‍ക്കു ചെവി കൊടുക്കാറില്ല. പത്രം വായിക്കുകയോ വാർത്തകൾ കാണുകയോ ചെയ്യാറില്ല. അതുകൊണ്ടുതന്നെ പല വിമർശനങ്ങളും എന്നിലേക്ക് എത്താറില്ല. എനിക്ക് എന്നിൽ പരിപൂർണ വിശ്വാസമുണ്ട്. എന്റെ പ്രകടനത്തെ സംബന്ധിച്ചും ഞാൻ ബോധവാനാണ്. എല്ലാവരുടെ ജീവിതത്തിലും ഉയർച്ചയും താഴ്ചയുമുണ്ട്. ഇതൊന്നും പുതിയ കാര്യമല്ല. എന്റെ കരിയറിൽ ആദ്യമായോ അവസാനമായോ അല്ല ഇതൊന്നും സംഭവിക്കുന്നതും.
ഇത്തരം സംഭവങ്ങൾ എന്നിക്കു കൂടുതൽ കരുത്തു നൽകുകയാണു ചെയ്യുക. ഫിറ്റായും ആരോഗ്യവാനായും ഇരിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഫിറ്റ്നെസും ആരോഗ്യവും ഉണ്ടെങ്കിൽ, എന്റെ പരിചയസമ്പത്തുകൊണ്ട് ഞാൻ റൺസ് നേടിക്കൊണ്ടേയിരിക്കും’– ധവാന്റെ വാക്കുകൾ
English Summary: "Not that it's happening for the first time or the last; it only makes me stronger" - Shikhar Dhawan on fighting setbacks on & off the field