കോലിക്ക് കാരണം കാണിക്കൽ നോട്ടിസ് അയക്കാനൊരുങ്ങി ഗാംഗുലി; തടഞ്ഞ് ജയ്ഷാ
Mail This Article
ന്യൂഡൽഹി∙ വാർത്താ സമ്മേളനത്തിൽ വിവാദ പ്രസ്താവനകൾ നടത്തിയതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലിക്കെതിരെ കാരണം കാണിക്കൽ നോട്ടിസ് അയക്കണമെന്ന് ബിസിസിഐ തലവൻ സൗരവ് ഗാംഗുലി ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്. എന്നാൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ വിഷയത്തിൽ ഇടപെട്ടു പ്രശ്നം പരിഹരിക്കുകയായിരുന്നെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. ടീം ഇന്ത്യ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനൊരുങ്ങുന്ന സമയമായതിനാൽ ഇത്തരം നടപടികൾ പ്രകടനത്തെ ബാധിക്കുമെന്നതിനാലാണ് ജയ്ഷാ ഇടപെട്ടത്.
കോലി കഴിഞ്ഞ വര്‍ഷം നടത്തിയ വിവാദ വാർത്താ സമ്മേളനത്തിന്റെ പേരിലാണ് ഗാംഗുലി കാരണം കാണിക്കൽ നോട്ടിസ് നല്‍കാനൊരുങ്ങിയത്. ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതും ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയതുമായി ബന്ധപ്പെട്ടു താനും ബിസിസിഐയും തമ്മിലുണ്ടായ ആശയവിനിമയത്തിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നതായി കോലി വെളിപ്പെടുത്തിയിരുന്നു. 2021 സെപ്റ്റംബറിൽ ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് കോലിയോട് ആവശ്യപ്പെട്ടിരുന്നെന്നാണു ഗാംഗുലിയുടെ നിലപാട്.
എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം രാജി വയ്ക്കരുതെന്ന് ബിസിസിഐയിലെ ആരും പറഞ്ഞിട്ടില്ലെന്നായിരുന്നു കോലിയുടെ വാദം. കാരണം കാണിക്കൽ നോട്ടിസ് എന്ന തീരുമാനവുമായി ഗാംഗുലി മുന്നോട്ടുപോയപ്പോഴും ജയ്ഷാ ഇടപെട്ടു പ്രശ്നം പരിഹരിക്കുകയായിരുന്നെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനത്തു തുടരാമെന്നായിരുന്നു കോലിയുടെ താൽപര്യം. എന്നാൽ കോലിയെ മാറ്റി രോഹിത് ശർമയെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി ബിസിസിഐ നിയമിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതോടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനവും കോലി നാടകീയമായി രാജിവച്ചു.
ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്കു പുറപ്പെടും മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിരാട് കോലി വിവാദ പരാമര്‍ശങ്ങൾ നടത്തിയത്. ‘ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം രാജി വയ്ക്കുന്നതിനു ഞാൻ ബിസിസിഐയെ സമീപിച്ചിരുന്നു. എന്റെ നിലപാട് ബിസിസിഐയെ അറിയിച്ചപ്പോൾ യാതൊരു എതിർപ്പുമുണ്ടായില്ല’– വാർത്താ സമ്മേളനത്തിൽ കോലി പറഞ്ഞു. എന്നാൽ ബോർഡ് അംഗങ്ങൾ കോലിയോടു ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടിരുന്നതായി ചീഫ് സിലക്ടർ ചേതൻ ശർമ പിന്നീട് പ്രതികരിച്ചു.
English Summary: Sourav Ganguly wanted to send show-cause notice to Virat Kohli over explosive press conference