ADVERTISEMENT

പാള്‍∙ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് വിജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയർത്തിയ 288 റൺസ് വിജയലക്ഷ്യം 48.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. രണ്ടാം ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ദക്ഷിണാഫ്രിക്കയ്ക്കു സ്വന്തം. 23ന് നടക്കുന്ന മൂന്നാം ഏകദിനത്തിലെങ്കിലും വിജയിച്ചാൽ സമ്പൂർണ തോൽവിയെന്ന നാണക്കേട് ഇന്ത്യയ്ക്ക് ഒഴിവാക്കാം.

ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 31 റണ്‍സിനു വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ഓപ്പണർമാരുടെ മികവാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. ജന്നേമൻ മലാനും ക്വിന്റൻ ഡി കോക്കും അര്‍ധസെഞ്ചുറി നേടി. ഇരുവരും 132 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് രണ്ടാം ഏകദിനത്തിൽ പടുത്തുയർത്തിയത്. മലാൻ 108 പന്തുകൾ നേരിട്ട് 91 റൺസും ഡി കോക്ക് 66 പന്തിൽനിന്ന് 78 റണ്‍സും എടുത്തു. പിന്നീടുവന്ന താരങ്ങളും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തതോടെ കളി ദക്ഷിണാഫ്രിക്കയുടെ നിയന്ത്രണത്തിലായി.

ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ തെംബ ബാവുമ 36 പന്തിൽ 35 റൺസെടുത്തു. മധ്യനിര താരങ്ങളായ എയ്ഡൻ മാർക്രമും (41 പന്തിൽ 37), റാസി വാൻഡർ ദസനും (38 പന്തിൽ 37) ചേർന്നാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. ഇന്ത്യൻ ബോളര്‍മാർ നിറംമങ്ങിയ പ്രകടനമാണു പുറത്തെടുത്തത്.ജസ്പ്രീത് ബുമ്ര, ഷാര്‍ദൂൽ ഠാക്കൂർ, യുസ്‍വേന്ദ്ര ചെഹല്‍ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

പന്ത് 85, രാഹുൽ 55, വാലറ്റത്ത് ഷാർദൂൽ 40; ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 287

ഇന്ത്യ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു. മധ്യനിരയിൽ ഋഷഭ് പന്തിന്റെയും ക്യാപ്റ്റന്‍ കെ.എൽ. രാഹുലിന്റെയും വാലറ്റത്ത് ഷാർദൂൽ ഠാക്കൂറിന്റെയും ബാറ്റിങ് മികവാണ് ഇന്ത്യയ്ക്കു കരുത്തായത്. 71 പന്തുകൾ നേരിട്ട ഋഷഭ് പന്ത് 85 റൺസെടുത്തു പുറത്തായി. 43 പന്തുകളിൽനിന്ന് താരം അർധസെഞ്ചുറി തികച്ചു. രണ്ട് സിക്സും പത്ത് ഫോറുകളും അടങ്ങിയതാണു താരത്തിന്റെ ഇന്നിങ്സ്. രാഹുൽ 79 പന്തുകള്‍ നേരിട്ട് 55 റൺസെടുത്തു. ഓപ്പണർ ശിഖര്‍ ധവാൻ (38 പന്തിൽ 29), വിരാട് കോലി (പൂജ്യം), ശ്രേയസ് അയ്യർ (14 പന്തില്‍ 11), വെങ്കടേഷ് അയ്യർ (33 പന്തിൽ 22) എന്നിങ്ങനെയാണു പുറത്തായ മറ്റു താരങ്ങളുടെ പ്രകടനങ്ങൾ. ഷാര്‍ദൂൽ ഠാക്കൂർ 38 പന്തിൽ 40 റണ്‍സും ആർ. അശ്വിൻ 24 പന്തിൽ 25 റൺസുമെടുത്തു പുറത്താകാതെ നിന്നു.

kl-rahul-batting
കെ.എൽ. രാഹുലിന്റെ ബാറ്റിങ്

ശിഖർ ധവാനും രാഹുലും ചേർന്ന് ഇന്ത്യയ്ക്കു മികച്ച തുടക്കമാണു നൽകിയത്. ഇരുവരും ഒരുമിച്ച് 63 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടൊരുക്കി. എയ്ഡൻ മാര്‍ക്രമിന്റെ പന്തിൽ സിസാന്‍ഡ മഗല ക്യാച്ചെടുത്തു ധവാന െമടക്കി. വൺഡൗണായി ഇറങ്ങിയ കോലി അഞ്ചു പന്തുകൾ മാത്രം നേരിട്ടു പുറത്തായി. സ്പിന്നർ കേശവ് മഹാരാജിന്റെ പന്തിൽ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ തെംബ ബാവുമ ക്യാചെടുത്താണു കോലിയെ പുറത്താക്കിയത്.

ആദ്യ മത്സരത്തില്‍ കോലി അർധസഞ്ചുറി (51) നേടിയിരുന്നു. രാഹുൽ– ഋഷഭ് പന്ത് സഖ്യം ഇന്ത്യൻ സ്കോർ 100 കടത്തി. അർധസെഞ്ചുറി തികച്ചതിനു പിന്നാലെ സിസാന്‍ഡ മഗല രാഹുലിനെ പുറത്താക്കി. സ്കോർ 183 ൽ നിൽക്കെ ബൗണ്ടറിക്കു ശ്രമിച്ച ഋഷഭ് പന്ത് എയ്ഡൻ മർക്രാമിന് ക്യാച്ച് നൽകി മടങ്ങി. ശ്രേയസ് അയ്യർക്കു മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. പന്തിനു പിന്നാലെ അയ്യരെയും പുറത്താക്കി തബ്രിസ് ഷംസി വിക്കറ്റ് നേട്ടം രണ്ടാക്കി. വെങ്കടേഷ് അയ്യരെ പെഹ്‍ലുക്വായോ വിക്കറ്റ് കീപ്പർ ക്വിന്റൻ ‍ഡി കോക്കിന്റെ കൈകളിലെത്തിച്ചു. അവസാന ഓവറുകളിൽ ഷാർദൂൽ ഠാക്കൂറും ആർ. അശ്വിനും സമയോചിതമായ ബാറ്റിങ് പ്രകടനമാണു പുറത്തെടുത്തെടുത്തത്. ഇതോടെ ഇന്ത്യൻ സ്കോർ 280 പിന്നിട്ടു. ആദ്യ ഏകദിനത്തിൽ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയാണ് ടീം ഇന്ത്യ രണ്ടാം പോരാട്ടത്തിനിറങ്ങിയത്.

English Summary: India vs South Africa second ODI live update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com