ADVERTISEMENT

മസ്കത്ത്∙ വിരാട് കോലി നായകസ്ഥാനത്തുനിന്ന് രാജിവച്ചതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ വിശദീകരിച്ച് പാക്കിസ്ഥാന്റെ മുൻ താരം ശുഐബ് അക്തർ രംഗത്ത്. വലിയ പ്രതീക്ഷകളും ആരാധകരുടെ ഉറച്ച പിന്തുണയുമായി ഇന്ത്യൻ പരിശീലക സ്ഥാനത്തെത്തിയ രാഹുൽ ദ്രാവിഡിന്, ഊതിപ്പെരുപ്പിച്ച് സംഭവമാക്കി മാറ്റിയ പരിശീലകനല്ല താനെന്ന് തെളിയിക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണെന്ന് അക്തർ അഭിപ്രായപ്പെട്ടു.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും കൈവിട്ട സാഹചര്യത്തിലാണ് അക്തറിന്റെ അഭിപ്രായ പ്രകടനം. ഏറെ പ്രതീക്ഷകളുമായി ദക്ഷിണാഫ്രിക്കയിലെത്തിയ ഇന്ത്യ ടെസ്റ്റ് പരമ്പര 2–1നാണ് കൈവിട്ടത്. പിന്നാലെ ആദ്യ രണ്ട് ഏകദിന മത്സരങ്ങളും തോറ്റ് ഏകദിന പരമ്പരയും കൈവിട്ടു. 

‘ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെയും മറ്റ് പ്രധാനപ്പെട്ട ആളുകളുടെയും മനസ്സിൽ എന്താണെന്ന് എനിക്ക് അറിയില്ല. പക്ഷേ, നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് വലിയൊരു വെല്ലുവിളിയാണ് അഭിമുഖീകരിക്കുന്നത്’ – അക്തർ പറഞ്ഞു. ലെജൻസ്ഡ് ലീഗ് ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഒമാനിലെത്തിയപ്പോഴായിരുന്നു അക്തറിന്റെ പ്രതികരണം.

‘ഇന്ത്യൻ ക്രിക്കറ്റ് തകർച്ചയിലേക്കു നീങ്ങുകയാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ, ഇപ്പോഴത്തെ അവസ്ഥയെ നിയന്ത്രണവിധേയമാക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യത്തിൽ രാഹുൽ ദ്രാവിഡിനു മുന്നിലുള്ളത് കഠിനമായ ജോലിയാണ്’ – അക്തർ ചൂണ്ടിക്കാട്ടി.

‘ഊതിപ്പെരുപ്പിച്ച പരിശീലകനാണ് രാഹുൽ ദ്രാവിഡ് എന്ന് ആരാധകർ കുറ്റപ്പെടുത്തില്ലെന്നാണ് എന്റെ വിശ്വാസം. അത് ആരാധകർക്കു മുന്നിൽ തെളിയിക്കേണ്ടത് ദ്രാവിഡ് തന്നെയാണ്. രവി ശാസ്ത്രിയുടെ പിൻഗാമിയെന്ന നിലയിൽ ദ്രാവിഡിനു മുന്നിലുള്ളത് കടുത്ത വെല്ലുവിളി തന്നെയാണ്. ദ്രാവിഡ് അത് എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് കാത്തിരുന്ന് കാണാം’ – അക്തർ പറഞ്ഞു.

English Summary: Rahul Dravid has to prove he is not an overrated coach, says Shoaib Akhtar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com