ADVERTISEMENT

ഇസ്‌ലാമാബാദ്∙ വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻസി രാജിവയ്ക്കും എന്നു തനിക്കു നേരത്തെതന്നെ അറിയാമായിരുന്നെന്ന വെളിപ്പെടുത്തലുമായി പാക്കിസ്ഥാൻ പേസർ ശുഐബ് അക്തർ. ഇന്ത്യയിലെ ചില മാധ്യമ പ്രവർത്തകരാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ അക്തർ അവകാശപ്പെട്ടു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ തോൽവി രുചിച്ച ഇന്ത്യൻ ടീമിനെ കണക്കിനു ‘കുത്താനും’ അക്തർ മറന്നില്ല.

‘മുന്നോട്ടുള്ള യാത്രയിലെ ഏറ്റവും നിർണായകമായ ഘട്ടത്തിലാണ് ടീം ഇന്ത്യ ഇപ്പോൾ. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഇന്ത്യ മുന്നേറേണ്ടതുണ്ട്. എന്നാൽ വിരാട് കോലിയുടെ ക്യാപ്റ്റൻസിയെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന അനിശ്ചിതത്വങ്ങളെക്കുറിച്ച് ആദ്യം പറയാം. ഞാൻ ദുബായിൽ ആയിരിക്കെ, ഇന്ത്യയിൽനിന്നുള്ള ചില മാധ്യമ സുഹൃത്തുക്കൾ കോലിയുടെ കാര്യത്തിൽ എന്താണു സംഭവിക്കുക എന്നു കൃത്യമായി എന്നോടു പറഞ്ഞിരുന്നു.’

‘ടെസ്റ്റ് ക്യാപ്റ്റനായി കോലി തുടരുമന്നാണു ഞാൻ കരുതിയത്. പക്ഷേ, ടെസ്റ്റ് നായക സ്ഥാനം രാജിവയ്ക്കാൻ കോലി നിർബന്ധിതനാകും എന്നായിരുന്നു അവർ പറഞ്ഞത്. പരിശീലകന്റെ റോളിൽ മികച്ച പ്രകടമാണു രവി ശാസ്ത്രി കാഴ്ചവച്ചത്. പിതൃവാത്സല്യം നൽകാനാകുന്ന പരിശീലകനെയായിരുന്നു ഇന്ത്യയ്ക്ക് ആവശ്യം. ശാസ്ത്രി ഇതിൽ മികച്ചു നിന്നു. ഇപ്പോൾ ശാസ്ത്രിയും ‘ക്യാപ്റ്റൻ’ കോലിയും പുറത്താണ്.’

‘ഇതിനു പിന്നാലെ ക്രിക്കറ്റിന്റെ സമസ്ത മേഖലയിലും ഇന്ത്യ തകർന്നു എന്നതു വസ്തുതയാണെന്നിരിക്കെ ഇതു വ്യക്തമാക്കുന്നതെന്താണ്? ടീമിൽ ഭിന്നിപ്പുണ്ടോ? രാജ്യത്തിനായി ഒരേ മനസ്സോടെയല്ലേ താരങ്ങൾ ഇറങ്ങുന്നത്? ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല. ഇന്ത്യൻ ടീമിലെ ഭിന്നിപ്പു പ്രകടമാണ്. ഇതു മറികടക്കാൻ ടീം മാനേജ്മെന്റ് എന്തു ചെയ്യുമെന്നു കാത്തിരുന്നു കാണാം.’

‘ഇന്ത്യൻ താരങ്ങളുടെ ശരീരഭാഷയിൽ ഒരുമ പ്രകടമല്ല. ആത്മവിശ്വാസം നശിച്ച, തകർച്ച നേരിടുന്ന ടീമിനെപ്പോലെയാണ് ഇന്ത്യ. കോലി ക്യാപ്റ്റൻസിയിൽനിന്ന് ഒഴിവായതിനു പിന്നാലെ ഇന്ത്യക്കാര്‍ കളി മറന്നതുപോലെ തോന്നുന്നു. ടീമിൽ ഒട്ടേറെ അസ്വസ്ഥതകൾ പുകയുന്നതായി ഞാൻ കാണുന്നു. താരങ്ങളും ബിസിസിഐയും പരിശീലകനും ഒത്തുപിടിച്ചാൽ മാത്രമേ ഇതിൽനിന്നു കരകയറാനാകൂ’– അക്തറിന്റെ വാക്കുകൾ.

English Summary: 'This team looks broken and shattered': Akhtar believes Kohli resigning has affected India, says 'I see a lot of unrest'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com