ADVERTISEMENT

രാജ്കോട്ട് ∙ ഓപ്പണർ പി. രാഹുലിന്റെയും ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും സെഞ്ചുറിക്കരുത്തിൽ കേരളം പൊരുതി നോക്കിയിട്ടും ഫലമുണ്ടായില്ല. കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ സമനില സ്വന്തമാക്കിയ മധ്യപ്രദേശ്, റൺ ക്വോഷ്യന്റിലെ മേധാവിത്തം മുൻനിർത്തി എലീറ്റ് ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തോടെ നോക്കൗട്ടിൽ കടന്നു. മധ്യപ്രദേശിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ ഒൻപതിന് 585 റൺസിനെതിരെ കേരളം ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 432 റൺസെടുത്തു നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്.

കേരളത്തിന്റെ ഇന്നിങ്സ് പൂർത്തിയാകാത്ത സാഹചര്യത്തിലാണ് റൺ ക്വോഷ്യന്റ് പരിഗണിച്ചത്. എലീറ്റ് ഗ്രൂപ്പ് എയിൽ ഇരു ടീമുകൾക്കും രണ്ടു വീതം ജയവും ഒരു സമനിലയും സഹിതം ലഭിച്ചത് 14 പോയിന്റ് വീതമാണ്. ഇതോടെയാണ് റൺ ക്വോഷ്യന്റ് നിർണായകമായത്. ഇതിൽ മധ്യപ്രദേശ് 2.147, കേരളം 1.647 എന്നിങ്ങനെ വന്നതോടെ മധ്യപ്രദേശ് മുന്നേറി. ഒന്നാം ഇന്നിങ്സിൽ ഒൻപതു വിക്കറ്റ് നഷ്ടമാക്കിയതാണ് കേരളത്തിന് തിരിച്ചടിയായത്. അവസാന ദിനമായ ഇന്ന് ഒരു ഘട്ടത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 369 റൺസുമായി കേരളം മധ്യപ്രദേശിന് കടുത്ത ഭീഷണി ഉയർത്തിയതാണ്. എന്നാൽ, പിന്നീട് 53 റൺസിനിടെ ഏഴു വിക്കറ്റ് നഷ്ടമാക്കിയത് തിരിച്ചടിച്ചു.

ഒന്നാം ഇന്നിങ്സ് പൂർത്തായാകാത്ത സാഹചര്യത്തിൽ കൂടുതൽ വിക്കറ്റ് നഷ്ടമാക്കാതിരുന്നാൽ റൺ ക്വോഷ്യന്റ് പരിഗണിക്കുമ്പോൾ കേരളത്തിന് സാധ്യതയുണ്ടായിരുന്നു. കേരളം മധ്യപ്രദേശിന് കടുത്ത ഭീഷണി ഉയർത്തിയതാണ്. എന്നാൽ, പിന്നീട് 53 റൺസിനിടെ ഏഴു വിക്കറ്റ് നഷ്ടമാക്കിയത് തിരിച്ചടിച്ചു.

ഒന്നാം ഇന്നിങ്സിൽ 153 ഓവറിലാണ് കേരളം ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 432 റൺസെടുത്തത്. മത്സരം പൂർത്തിയാകുമ്പോഴും മധ്യപ്രദേശിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 153 റൺസ് പിന്നിലായിരുന്നു കേരളം. 368 പന്തിൽ 18 ഫോറുകളോടെ 136 റൺസെടുത്ത ഓപ്പണർ പി. രാഹുലാണ് കേരളത്തിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ സച്ചിൻ ബേബി 234 പന്തിൽ 11 ഫോറും രണ്ടു സിക്സും സഹിതം 114 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ രാഹുൽ – സച്ചിൻ സഖ്യം 187 റൺസ് കൂട്ടിച്ചേർത്തു.

ഇവർക്കു പുറമേ സൽമാൻ നിസാർ (25 പന്തിൽ ഒന്ന്), വിഷ്ണു വിനോദ് (10 പന്തിൽ എട്ട്), ജലജ് സക്സേന (42 പന്തിൽ 20), സിജോമോൻ ജോസഫ് (18 പന്തിൽ 12), ബേസിൽ തമ്പി (0) എന്നിവരാണ് ഇന്ന് കേരള നിരയിൽ പുറത്തായത്. എം.ഡി. നിധീഷ് (35 പന്തിൽ 11), എൻ.പി. ബേസിൽ (0) എന്നിവർ പുറത്താകാതെ നിന്നു. ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ (75), വത്സൽ ഗോവിന്ദ് (15) എന്നിവർ മൂന്നാം ദിനം പുറത്തായിരുന്നു.

മധ്യപ്രദേശിനായി ഈശ്വർ ചന്ദ്ര പാണ്ഡെ, അനുഭവ് അഗർവാൾ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. കാർത്തികേയ സിങ് രണ്ടും മിഹിർ ഹിർവാനി ഒരു വിക്കറ്റും സ്വന്തമാക്കി.

∙ റൺമല തീർത്ത് മധ്യപ്രദേശ്

നേരത്തെ, മത്സരത്തിന്റെ മൂന്നാം ദിനം ആദ്യ സെഷൻ വരെ ബാറ്റു ചെയ്ത മധ്യപ്രദേശ് 204.3 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 585 റൺസെടുത്താണ് ഡിക്ലയർ ചെയ്തത്. ഇരട്ടസെഞ്ചുറി നേടിയ ഓപ്പണർ യഷ് ദുബെയുടെ ഐതിഹാസിക പ്രകടനമാണ് മധ്യപ്രദേശ് ഇന്നിങ്സിന് കരുത്തായത്. അതേസമയം, ദുബെയ്ക്ക് ട്രിപ്പിൾ സെഞ്ചുറി നഷ്ടമായത് നേരിയ വ്യത്യാസത്തിനാണ്. മത്സരത്തിലാകെ 591 പന്തുകൾ നേരിട്ട ദുബെ, 35 ഫോറും രണ്ടു സിക്സും സഹിതം 289 റൺസെടുത്ത് പുറത്തായി. ജലജ് സക്സേനയ്ക്കാണ് വിക്കറ്റ്. സക്സേന 51.3 ഓവറിൽ 116 റൺസ് വഴങ്ങി ആകെ ആറു വിക്കറ്റ് വീഴ്ത്തി.

മിഹിർ ഹിർവാനി (43 പന്തിൽ 36), കാർത്തികേയ സിങ് (44 പന്തിൽ 10), ഈശ്വർ ചന്ദ്ര പാണ്ഡെ (0) എന്നിവരാണ് ഇന്ന് പുറത്തായ മറ്റ് മധ്യപ്രദേശ് താരങ്ങൾ. ആറാം വിക്കറ്റിൽ മിഹിർ ഹിർവാനിക്കൊപ്പം യഷ് ദുബെ 77 പന്തിൽ 62 റൺസ് കൂട്ടിച്ചേർത്തു. സക്സേനയ്ക്കു പുറമേ കേരള നിരയിൽ എൻ.പി. ബേസിൽ, സിജോമോൻ ജോസഫ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

English Summary: Madhya Pradesh vs Kerala, Elite Group A - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com