ADVERTISEMENT

കൊച്ചി∙ സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച മലയാളി താരം ശ്രീശാന്തിനെക്കുറിച്ച് മുൻ ക്രിക്കറ്റ് താരവും സിനിമ–സീരിയൽ നടനുമായ വിവേക് ഗോപൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. ക്രിക്കറ്റ് താരമെന്ന നിലയിൽ ജില്ലാ, സംസ്ഥാന ടീമുകളെ പ്രതിനിധീകരിച്ചിട്ടുള്ള വിവേക് ഗോപൻ, ശ്രീശാന്തുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ചാണ് കുറിപ്പിൽ വിശദീകരിക്കുന്നത്. ഒരിക്കൽ കേരളത്തിനായി ഒരുമിച്ചു കളിക്കുന്ന അവസരത്തിൽ, സ്വന്തം പ്രകടനം മോശമായതിന്റെ പേരിൽ കുളിമുറിയിൽ കയറിയിരുന്ന് ശ്രീശാന്ത് പൊട്ടിക്കരഞ്ഞതായി വിവേക് ഗോപൻ കുറിച്ചു. കളിയോടുള്ള ശ്രീശാന്തിന്റെ അടങ്ങാത്ത അഭിനിവേശത്തെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് അദ്ദേഹം ഈ സംഭവം അനുസ്മരിച്ചത്.

വിമർശിക്കുന്നവർക്ക് ശ്രീശാന്ത് എന്ന ക്രിക്കറ്റ് താരത്തെയോ വ്യക്തിയേയോ തെല്ലും അറിയില്ലെന്ന് വിവേക് ഗോപൻ ചൂണ്ടിക്കാട്ടി. കേവലമൊരു ഗെയിം എന്നതിലുപരി, ശ്രീശാന്തിനെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റ് എന്നത് പ്രാണവായു ആയിരുന്നുവെന്നും അദ്ദേഹം കുറിച്ചു. വിവേക് ഗോപന്റെ കുറിപ്പ് ശ്രീശാന്തും പങ്കുവച്ചിട്ടുണ്ട്.

∙ വിവേക് ഗോപന്റെ കുറിപ്പിന്റെ പൂർണരൂപം

അവൻ അഹങ്കാരിയാണ്, നിഷേധിയാണ്, ഓവർ ആക്ടിങ് ആണ്. അതെ, ശ്രീശാന്തിന് ചിലരെങ്കിലും ഈ വിശേഷണങ്ങൾ ചാർത്തിക്കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഒരു കാര്യം വ്യക്തമാണ്. അവർക്കാർക്കും ശ്രീശാന്ത് എന്ന ക്രിക്കറ്ററെയോ ശ്രീശാന്ത് എന്ന വ്യക്തിയേയോ തെല്ലും അറിയില്ല എന്നുള്ളത്. ഒരിക്കൽ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ തന്റെ സ്വതസിദ്ധമായ ശൈലി വിട്ട് ശാന്തനായി കാണപ്പെട്ട ശ്രീശാന്തിനോട് സാക്ഷാൽ ക്രിക്കറ്റ്‌ ദൈവം ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ശ്രീശാന്തിന്റെ സ്ഥിരം ശൈലിയിലേക്ക് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടത് വെറുതെയല്ല. കാരണം ശ്രീശാന്തിന്റെ ക്രിക്കറ്റിനോടുള്ള അർപ്പണബോധം സച്ചിനും സുപരിചിതമാണ്.

ഇതേ അനുഭവങ്ങൾ വ്യക്തിപരമായി എനിക്കും ഉണ്ടായിട്ടുള്ളത് ഈ അവസരത്തിൽ സ്മരിക്കുന്നു. ഞാൻ ആദ്യമായി ശ്രീശാന്തിനെ പരിചയപ്പെടുന്നത് ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ വച്ച് തന്നെ. തിരുവനന്തപുരം ജില്ലാ ടീമിനായി ഞാനും എറണാകുളത്തിനായി ശ്രീശാന്തും. തുടർന്നു കേരള ക്രിക്കറ്റിന്റെ സ്റ്റേറ്റ് ക്യാംപിലും സ്റ്റേറ്റ് ടീമിലുമായി ഈ സൗഹൃദം വളർന്നു. അദ്ദേഹത്തിന്റെ  ജീവനും ജീവിതവും ക്രിക്കറ്റ്‌ ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ.

നീണ്ട സൗഹൃദത്തിന് ഇടയിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സംഭവം ഉള്ളത്, കേരളവും തമിഴ്നാടും തമ്മിൽ നടന്ന ഒരു മത്സരവേള. തമിഴ്നാടിന്റെ 5 വിക്കറ്റ് പിഴുതെടുക്കാൻ എനിക്ക് കഴിഞ്ഞു. എന്റെ ഓരോ വിക്കറ്റ് നേട്ടത്തെയും മുക്തകണ്ഠം പ്രശംസിച്ച അദ്ദേഹത്തിന് നിർഭാഗ്യവശാൽ മുൻവർഷത്തെ ലീഡിങ് വിക്കറ്റ് ടേക്കർ ആയിരുന്നിട്ടും പ്രതീക്ഷിച്ച പെർഫോമൻസ് കാഴ്ച വയ്ക്കാൻ സാധിച്ചില്ല. തിരികെ റൂമിൽ എത്തിയ ശേഷം കുളിക്കാൻ തയ്യാറെടുത്ത എന്നോട്, ആദ്യം അദ്ദേഹം കുളിക്കാം എന്ന് പറഞ്ഞുകൊണ്ട് കയ്യിലുള്ള ടേപ്പ് റെക്കോർഡർ ഹൈ വോളിയത്തിൽ വച്ച് തിരികെ കുളി കഴിഞ്ഞ് ഇറങ്ങുന്നത് വരെ സൗണ്ട് കുറയ്ക്കരുത് എന്ന് അഭ്യർത്ഥിച്ചു കൊണ്ട് കയറിപ്പോയി.

ഏറെ നേരമായിട്ടും കാണാതെ ബാത്‌റൂമിന്റെ ഡോറിനു സമീപം ചെന്ന ഞാൻ കേട്ടത് ടേപ്പ് റെക്കോർഡറിൽ മുഴങ്ങിക്കേട്ട പാട്ടിന്റെ താളം ഏറ്റുപാടുന്ന ശ്രീശാന്തിന്റെ സ്വരം ആയിരുന്നില്ല. മറിച്ച് മോശം പ്രകടനത്തെ ഓർത്തു ഉറക്കെ കരയുന്ന ശ്രീശാന്തിന്റെ സ്വരം. എത്രത്തോളം അയാൾ ക്രിക്കറ്റിനെ സ്നേഹിക്കുന്നു എന്ന് നേരിട്ട് ബോധ്യം വന്ന നിമിഷം. ഈ കമ്മിറ്റ്മെന്റ് ആണ് ശ്രീശാന്തിനെ ഇന്ത്യൻ ടീമിൽ എത്തിച്ചത്. ഉയരങ്ങൾ കീഴടക്കാൻ പ്രാപ്തമാക്കിയത്. ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട ടീമിൽ നിർണായക സ്ഥാനം വഹിക്കാൻ കഴിഞ്ഞത്.

മോശം പ്രകടനത്തെ ഓർത്തു കരയുന്ന ശ്രീശാന്ത്, നല്ല പ്രകടനങ്ങൾ ആവേശത്തോടെ ആസ്വദിക്കുന്ന ശ്രീശാന്ത് ചിലരുടെ എങ്കിലും മനസ്സിൽ അഹങ്കാരിയായി തുടർന്നോട്ടെ. പക്ഷേ അയാൾക്ക്‌ ക്രിക്കറ്റ്‌ കേവലം ഒരു ഗെയിം ആയിരുന്നില്ല. പകരം അയാളുടെ പ്രാണവായു ആയിരുന്നു. റിട്ടയർമെന്റ്  കേവലം സാങ്കേതികം മാത്രമാണ്.. കേരളത്തിന്റെ അഭിമാനമായ, ഓടിയടുത്തുകൊണ്ട് ഉള്ളംകയ്യിൽ‌ പന്തിനെ സുരക്ഷിതമായി കുടിയിരുത്തി ഇന്ത്യയ്ക്ക് ട്വന്റഇ20 ലോകകപ്പ്‌ ഉൾപ്പെടെ സമ്മാനിച്ച ഇന്ത്യയുടെ 'മുഖശ്രീ 'ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

English Summary: Vivek Gopan on Sreesanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com