ADVERTISEMENT

ക്രൈസ്റ്റ്ചർച്ച്∙ വനിതാ ലോകകപ്പിലെ അതിനിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ തോൽവിയിലേക്കു വീഴുമ്പോൾ, മത്സരം കണ്ടവരുടെ മനസ്സിലേക്കു തീർച്ചയായും 2017 ചാംപ്യൻസ് ലീഗ് ഫൈനലിലെ ജസ്പ്രീത് ബുമ്രയുടെ ആ കുപ്രസിദ്ധമായ നോബോളിന്റെ ഓർമകൾ ഓടിയെത്തിയിട്ടുണ്ടാകും. ബുമ്രയുടെ നോബോളിൽ ആയുസ് നീട്ടിക്കിട്ടിയ പാക്ക് താരം ഫഖർ സമാൻ സെഞ്ചുറി കുറിച്ച് ടീമിന്റെ വിജയശിൽപിയായ കാഴ്ച അത്രയെളുപ്പം മറക്കാനൊക്കുമോ? സമാനമായ ഒരു ‘നോബോൾ ദുരന്ത’ത്തിലാണ് ദക്ഷിണാഫ്രിക്കയോടു തോറ്റ് ഇന്ത്യൻ വനിതകൾ ലോകകപ്പിന്റെ സെമി കാണാതെ ഇന്നു പുറത്തായത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ വനിതകൾ കയ്യിലൊതുക്കിയെന്നു കരുതിയ മത്സരമാണ് ഒരു നോബോളിലൂടെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്!

ആവേശകരമായി പുരോഗമിച്ച മത്സരം അവസാന ഓവറിലേക്ക് എത്തുമ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് ഏഴു റൺസാണ്. ബോൾ ചെയ്യാനെത്തിയത് ദീപ്തി ശർമ. ഒൻപത് ഓവറിൽ 34 റൺസ് മാത്രം വഴങ്ങിയ ദീപ്തിയെ പന്തേൽപ്പിച്ച ക്യാപ്റ്റൻ മിതാലി രാജിന്റ തീരുമാനം മോശമായിരുന്നില്ല. ക്രീസിലുണ്ടായിരുന്നത് 59 പന്തിൽ 49 റൺസെടുത്ത ഡുപ്രീസിയും ആറു പന്തിൽ ആറു റൺസെടുത്ത ട്രിഷ ചേട്ടിയും. തീർച്ചയായും ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായ സാഹചര്യം.

ആദ്യ പന്തിൽ ട്രിഷയുടെ വക സിംഗിൾ. രണ്ടാം പന്തിൽ ഡബിളിനായുള്ള ശ്രമത്തിൽ ട്രിഷ റണ്ണൗട്ടായി. ആദ്യ റൺ പൂർത്തിയാക്കിയതിനാൽ അവസാന നാലു പന്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തിലേക്കു വേണ്ടത് അഞ്ച് റൺസ്. മൂന്നാം പന്തിൽ ഡുപ്രീസും നാലാം പന്തിൽ ട്രിഷയ്ക്ക് പകരമെത്തിയ മരിസെയ്ൻ കാപ്പും സിംഗിൾ നേടി. അവസാന രണ്ടു പന്തിൽ വിജയത്തിലേക്ക് മൂന്നു റൺസ്.

അഞ്ചാം പന്തിലാണ് ഇന്ത്യ കാത്തിരുന്ന ആ മുഹൂർത്തമെത്തിയത്. ഓഫ്സൈഡിൽ കുത്തിയുയർന്ന പന്തിന് ബൗണ്ടറിയിലേക്ക് വഴികാട്ടാനുള്ള ഡുപ്രീസിന്റെ ശ്രമം പാളി. ഉയർന്നുപൊങ്ങിയ പന്ത് നേരെ ഹർമൻപ്രീതിന്റെ കൈകളിൽ. നിലയുറപ്പിച്ചുകളിച്ച താരം പുറത്തായതിനൊപ്പം അവസാന പന്തിൽ വിജയലക്ഷ്യം മൂന്നു റണ്‍സായി ഉയർന്നതിന്റെ ആഹ്ലാദം ഇന്ത്യൻ ക്യാംപിൽ അണപൊട്ടി.

പക്ഷേ, പിന്നീടായിരുന്നു ഇന്ത്യയുടെ നെഞ്ചുലച്ച മുഹൂർത്തം പിറന്നത്. മൈതാനത്തെ ആശയക്കുഴപ്പം നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ അംപയറുടെ നിർണായക തീരുമാനമെത്തി. അഞ്ചാം പന്തെറിഞ്ഞ ദീപ്തി ശർമ ലൈൻ കടന്ന് മുന്നോട്ടു കയറി. നോബോൾ...! ഒരു പന്തിൽ മൂന്നു റൺസെന്ന വിജയലക്ഷ്യം ഒറ്റ നോബോളോടെ രണ്ടു പന്തിൽ രണ്ടു റണ്ണായി. ദക്ഷിണാഫ്രിക്കൻ താരങ്ങൾ അനായാസം വിജയം പിടിച്ചെടുക്കുകയും ചെയ്തു. സ്വന്തമാക്കിയെന്ന് ഉറപ്പിച്ച മത്സരം കൈവെള്ളയിൽനിന്ന് ചോർന്നുപോകുന്ന കാഴ്ച കണ്ട് ഇന്ത്യൻ താരങ്ങൾ മുഖംപൊത്തി. ലോകകപ്പിന്റെ വേദിയിൽനിന്ന് നിരാശപ്പെടുത്തുന്ന തോൽവിയുമായി ഇന്ത്യൻ വനിതകൾക്ക് മടക്കം.

English Summary: Deepti Sharma takes wicket off no-ball as dramatic final over against SA ends in World Cup heartbreak for India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com