ADVERTISEMENT

കപിൽ ദേവിനും മഹേന്ദ്ര സിങ് ധോണിക്കുമൊക്കെ കിട്ടിയ മഹാഭാഗ്യം കയ്യിലെത്താതെ മിതാലി രാജും ഹർമൻപ്രീത് കൗറും. ലോകകപ്പ് ക്രിക്കറ്റ് കിരീടമെന്ന വലിയ നേട്ടമാണത്. ഇതുവരെ ഏകദിന, ട്വന്റി20 ലോകകപ്പുകളിലൊന്നും കിരീടം ചൂടാൻ ഇന്ത്യൻ വനിതകൾക്കു ഭാഗ്യമുണ്ടായില്ല. ഇക്കുറി ന്യൂസീലൻഡിൽ നടക്കുന്ന ഏകദിന ലോകകപ്പിലാകട്ടെ നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റു സെമിയിലെത്താതെ മിതാലി രാജും സംഘവും പുറത്താവുകയും ചെയ്തു.

ആവേശം അവസാന പന്തുവരെ നീണ്ട പോരിൽ മൂന്നു വിക്കറ്റിനു തോറ്റാണ് ഇന്ത്യൻ വനിതകൾ പുറത്തായത്. ജയിച്ചിരുന്നെങ്കിൽ സെമിയിലേക്കു മുന്നേറാമായിരുന്നു. എത്രയോ ലോകോത്തര താരങ്ങളുണ്ടായിട്ടും വനിതാ ക്രിക്കറ്റിൽ ജേതാക്കളാകാൻ ഇന്ത്യയ്ക്കു കഴിയുന്നില്ലെന്ന ദുർഗതി മാറാൻ ഇനിയും കാത്തിരിക്കുകയേ ആരാധകർക്കു നിർവാഹമുള്ളൂ. 

വനിതാ ഏകദിന ലോകകപ്പിന്റെ 12–ാമത്തെ പതിപ്പാണിപ്പോൾ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നത്. 11 പതിപ്പുകളിൽ മൂന്നേ മൂന്നു ടീമുകൾക്കു മാത്രമാണ് കിരീടം സ്വന്തമാക്കാനായത്. ആറു വട്ടം കിരീടം നേടിയ ഓസ്ട്രേലിയ തന്നെ മുൻപന്മാർ. നാലു വട്ടം ജേതാക്കളായി ഇംഗ്ലണ്ടും കരുത്തു കാട്ടി. ന്യൂസീലൻഡ് ഒരു തവണയും ജേതാക്കളായി. 1973ൽ ഇംഗ്ലണ്ടിൽ തുടക്കമിട്ട വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ അരങ്ങേറിയത് 78ലായിരുന്നു. ആദ്യ ടൂർണമെന്റിൽ ആതിഥേയരായ ഇംഗ്ലണ്ടായിരുന്നു ജേതാക്കൾ. രണ്ടേ രണ്ടുവട്ടം ഫൈനലിലെത്തിയ ഇന്ത്യ 2005ൽ ഓസ്ട്രേലിയയോടും 2017ൽ ഇംഗ്ലണ്ടിനോടും തോറ്റു. ഓസ്ട്രേലിയയോട് 98 റൺസിനും ഇംഗ്ലണ്ടിനോട് 9 റൺസിനുമായിരുന്നു കലാശത്തോൽവികൾ. 

india-women
Indian players celebrates the wicket of Pakistan’s Javeria Khan during the Round 1 Women's Cricket World cup match between India and Pakistan at Bay Oval in Tauranga on March 6, 2022. (Photo by MICHAEL BRADLEY / AFP)

2009ൽ തുടക്കമിട്ട ട്വന്റി20 വനിതാ ലോകകപ്പിലാകട്ടെ ഒരിക്കൽ മാത്രമാണ് ഇന്ത്യൻ സംഘം ഫൈനലിലെത്തിയത്; 2020ൽ. ഹർമൻപ്രീത് കൗർ നയിച്ച സംഘം പക്ഷേ ഓസ്ട്രേലിയയോട് തകർന്നുതരിപ്പണമായി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് എടുത്ത 184 നെതിരെ ഇന്ത്യൻ പോരാട്ടം 99 റൺസിലൊതുങ്ങി, തോൽവി 85 റൺസിന്. ട്വന്റി20 കിരീടങ്ങളുടെ കാര്യത്തിലും ഓസ്ട്രേലിയയ്ക്ക് എതിരാളികളില്ല. ഏഴു പതിപ്പുകളിൽ അ‍ഞ്ചിലും ജേതാക്കൾ അവർ തന്നെ. ഇംഗ്ലണ്ടും വെസ്റ്റിൻഡീസും ഓരോ തവണ വീതം ജേതാക്കളായതോടെ ആ പട്ടികയും തീരുന്നു. 

കലാശപ്പോരിലെ ഇന്ത്യ

വനിതാ ലോകകപ്പ് ഫൈനലുകളിലെ ഇന്ത്യൻ പ്രകടനങ്ങൾ നോക്കാം. ആദ്യമായി ഇന്ത്യ ഏകദിന ഫൈനലിലെത്തിയ 2005ലും ടീമിനെ നയിച്ചത് ഇപ്പോഴത്തെ ക്യാപ്റ്റൻ മിതാലി രാജ് തന്നെ. ദക്ഷിണാഫ്രിക്കയിൽ നടന്ന ടൂർണമെന്റിന്റെ ഫൈനൽ സെഞ്ചൂറിയനിലെ സൂപ്പർ സ്പോർട് പാർക്കിലായിരുന്നു. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ബെലിൻഡ ക്ലാർക്ക് ബാറ്റിങ് തിരഞ്ഞെടുത്തു. വൈസ് ക്യാപ്റ്റൻ കരേൻ റോൾട്ടന്റെ സെഞ്ചുറിക്കരുത്തിലും (107) ലിസ സ്തലേക്കറുടെ അർധസെഞ്ചുറി മികവിലും (55) അവർ കുറിച്ചത് നാലു വിക്കറ്റിന് 215 റൺസ്. ഇന്ത്യൻ മറുപടി 46 ഓവറിൽ 117 റൺസിലൊതുങ്ങി. മിതാലി രാജ് 6 റൺസിനു പുറത്തായപ്പോൾ ടോപ് സ്കോററായത് ഓപ്പണർ അഞ്ജു ജെയ്ൻ. 29 റൺസെടുത്ത അഞ്ജുവിനു പുറമേ അമിത ശർമ (22), ജുലൻ ഗോസ്വാമി (18) എന്നിവർക്കു മാത്രമേ നേരിയ തോതിലെങ്കിലും ചെറുത്തുനിൽക്കാനായുള്ളൂ. 

mithali-jhulan
മിതാലി രാജ്, ജുലൻ ഗോസ്വാമി.

2017ലെ ഫൈനലിലാകട്ടെ ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനോടു പൊരുതിയാണു കീഴടങ്ങിയത്. മിതാലി തന്നെ ക്യാപ്റ്റൻ. ലോർഡ്സിൽ ആദ്യ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് 228 റൺസെടുത്തു. പൂനം റൗത്തിന്റെ 86 റൺസോടെ ഇന്ത്യ തിരിച്ചടിച്ചെങ്കിലും രണ്ടു പന്ത് ബാക്കിനിൽക്കെ 219 റൺസിൽ പോരാട്ടം അവസാനിച്ചു. തോൽവി 9 റൺസിന്. ഹർമൻപ്രീത് കൗർ (51), വേദ കൃഷ്ണമൂർത്തി (35) എന്നിവരും പൊരുതി. മിതാലി (17) വീണ്ടും പരാജയമായി. 46 റൺസു വഴങ്ങി 6 ഇന്ത്യൻ താരങ്ങളെ പുറത്താക്കിയ ആന്യ ഷ്രബ്സോളായിരുന്നു ഫൈനലിലെ താരം.  

2020ൽ മാത്രമാണ് ഇന്ത്യ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ ഇടം പിടിച്ചത്. അവിടെയും തോൽവിയായിരുന്നു കാത്തിരുന്നത്. അതും 85 റൺസിന്റെ ഘടാഘടിയൻ തോൽവി. ഹർമൻപ്രീത് കൗർ നയിച്ച സംഘം പക്ഷേ ഓസ്ട്രേലിയയോട് തകർന്നുതരിപ്പണമായി. ഓസീസിന്റെ 184 നെതിരെ 99 റൺസിൽ പുറത്തായ ഇന്ത്യുടെ ടോപ് സ്കോറർ 33 റൺസെടുത്ത ദീപ്തി ശർമ. ബേത് മൂണി (54 പന്തിൽ 78), അലീസ ഹീലി (39 പന്തിൽ 75) എന്നിവർ ഇന്ത്യൻ ബോളർമാരെ അടിച്ചുപറത്തി. ടൂർണമെന്റിലെ ആദ്യ കളിയിൽ ഇന്ത്യയോടു തോറ്റതിന്റെ സങ്കടം ഓസ്ട്രേലിയ മറികടന്നത് ഫൈനലിലെ ഈ മനോഹര വിജയത്തിലൂടെയാണ്. 

English Summary: Indian Women Lose Crucial Match yet Again in Women's World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com