ADVERTISEMENT

മുംബൈ∙ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ താരതമ്യേന ചെറിയ വിജയലക്ഷ്യം അവസാന ഓവർ വരെ പ്രതിരോധിച്ച് കയ്യടി നേടിയെങ്കിലും, ഒരുപക്ഷേ വിജയം പോലും പിടിക്കാമായിരുന്ന മത്സരം കൈവിട്ടതിന് സ്വയം പഴിക്കുകയേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിവൃത്തിയുള്ളൂ! ബാംഗ്ലൂരിന്റെ അവസാന പ്രതീക്ഷയായിരുന്ന ദിനേഷ് കാർത്തിക്കിനെ പുറത്താക്കാനുള്ള സുവർണാവസരം ആർസിബി താരങ്ങളെയും ആരാധകരെയും പോലും അമ്പരിപ്പിച്ചാണ് കൊൽക്കത്ത പാഴാക്കിയത്. ലഭിച്ച ജീവൻ മുതലെടുത്ത് ദിനേഷ് കാർത്തിക് – ഹർഷൽ പട്ടേൽ സഖ്യം ബാംഗ്ലൂരിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.

ഇന്നിങ്സിലെ 19–ാം ഓവറിൽ ബാംഗ്ലൂരിനും കൊൽക്കത്തയ്ക്കും വിജയസാധ്യത സമാസമം എന്ന നിലയിൽ നിൽക്കെയാണ് ഉമേഷ് യാദവ് റണ്ണൗട്ടിനുള്ള സുവർണാവസരം പാഴാക്കിയത്. ഈ സമയതം ബാംഗ്ലൂരിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 11 പന്തിൽ 16 റൺസ്. ഓവറിലെ രണ്ടാം പന്ത് നേരിട്ട കാർത്തിക് അത് ബാക്‌വാർഡ് പേയിന്റിലേക്ക് വഴിതിരിച്ചുവിട്ടു. അപ്പോഴേയ്ക്കും നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന ഹർഷൽ പട്ടേൽ റണ്ണിനോടി പിച്ചിന്റെ പാതിവഴി പിന്നിട്ടിരുന്നു. കാർത്തിക് ആദ്യം ക്രീസ് വിട്ടിറങ്ങിയെങ്കിലും ബാക‌്‌വാർഡ് പോയിന്റിൽ ഉമേഷ് യാദവ് പന്ത് ഫീൽഡ് ചെയ്തതോടെ തിരികെ കയറി.

ഫലത്തിൽ ഇരു ബാറ്റർമാരും ഒരേ ക്രീസിൽ. കാർത്തിക്കിനെ പുറത്താക്കാൻ കൊൽക്കത്തയ്ക്ക് സുവർണാവസരം. പന്ത് പിടിച്ചെടുത്ത ഉമേഷ് യാദവ് പക്ഷേ, പന്ത് നീട്ടിയെറിഞ്ഞത് ഇരു ബാറ്റർമാരും തമ്പടിച്ച ക്രീസിലേക്ക്. വിക്കറ്റ് കീപ്പർ ഷെൽഡൺ ജാക്സൺ സ്റ്റംപിനരികെ ഇല്ലാതെ പോയതോടെ പന്ത് ഒരിടത്തും തട്ടാതെ സ്ക്വയർ ലെഗ്ഗിലേക്ക്. ഇതോടെ കാർത്തിക് ക്രീസ് വിട്ടിറങ്ങി നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്ക് ഓടിയെത്തി. താരത്തെ പുറത്താക്കാനുള്ള സുവർണാവസരം നഷ്ടമാക്കിയ നിരാശയിൽ കൊൽക്കത്ത താരങ്ങൾ നിൽക്കെ, കാർത്തിക് തന്റെ പിഴവിന് പട്ടേലിനോട് ക്ഷമ ചോദിച്ചു.

19–ാം ഓവറിൽ രണ്ടു ഫോറുകൾ സഹിതം 10 റൺസ് അടിച്ചുകൂട്ടിയ ഹർഷൽ പട്ടേൽ വിജയലക്ഷ്യം ആറു പന്തിൽ ഏഴു റൺസാക്കി കുറച്ചു. ആന്ദ്രെ റസ്സൽ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് സിക്സറിനും രണ്ടാം പന്ത് ഫോറിനും പറത്തി കാർത്തിക് ബാംഗ്ലൂരിന് വിജയവും സമ്മാനിച്ചു. 

∙ ബോളർമാർ മിന്നിയ മത്സരം

നേരത്തെ, കൊൽക്കത്ത ബാറ്റർമാരെ കറക്കി വീഴ്ത്തിയ ശ്രീലങ്കൻ ലെഗ് സ്പിന്നർ വാനിന്ദു ഹസരംഗയുടെ മികവിലാണ് നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ജയിച്ചുകയറിയത്. സീസണിൽ ബാംഗ്ലൂരിന്റെ ആദ്യ ജയമാണിത്. ആദ്യ മത്സരം അവർ പഞ്ചാബ് കിങ്സിനോടു പരാജയപ്പെട്ടിരുന്നു. 4 ഓവറിൽ 20 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത ഹസരംഗയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ഹർഷൽ പട്ടേൽ 4 ഓവറിൽ വെറും 11 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു. ഹർഷലിന്റെ 2 ഓവറുകൾ മെയ്ഡൻ ആയിരുന്നു.

മറുപടി ബാറ്റിങ്ങിൽ തുടക്കം പതറിയെങ്കിലും ഷെർഫെയ്ൻ റുതർഫോഡ് (28), ഷഹ്ബാസ് അഹമ്മദ് (27) എന്നിവരുടെ കൂട്ടുകെട്ട് ബാംഗ്ലൂരിനു തുണയായി. വിരാട് കോലി 7 പന്തിൽ 12 റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ അടിച്ചു തകർത്ത് ദിനേഷ് കാർത്തികും (7 പന്തിൽ 14 നോട്ടൗട്ട്) ഹർഷൽ പട്ടേലും (6 പന്തിൽ 10 നോട്ടൗട്ട്) ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചു.

ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 4–ാം ഓവറിന്റെ ആദ്യ പന്തിൽ ഓപ്പണർ വെങ്കടേഷ് അയ്യരെ (10) പുറത്താക്കി ആകാശ് ദീപാണ് കൊൽക്കത്തയ്ക്ക് ആദ്യ പ്രഹരമേൽപിച്ചത്. അടുത്ത രണ്ടു ഓവറുകളിലായി അജിൻക്യ രഹാനെ (9), നിതീഷ് റാണ (10) എന്നിവരും മടങ്ങിയതോടെ കൊൽക്കത്ത പതറി. റാണയെ ആകാശ് ദീപ് തന്നെ പുറത്താക്കിയപ്പോൾ മുഹമ്മദ് സിറാജിനായിരുന്നു രഹാനെയുടെ വിക്കറ്റ്. ക്യാപ്റ്റൻ ശ്രേയസ് അയ്യരെ (13) പുറത്താക്കി ഹസരംഗ ആദ്യ വിക്കറ്റും നേടിയതോടെ കൊൽക്കത്ത 4ന് 46 എന്ന നിലയിലായി.

സുനിൽ നരെയ്നും (12) സാം ബില്ലിങ്സും (14) രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും നരെയ്നെയും ഷെൽഡൻ ജാക്സനെയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ഹസരംഗ വീണ്ടും ആഞ്ഞടിച്ചു. 3 സിക്സുകൾ പറത്തിയ റസ്സലും പത്താമനായി ഇറങ്ങി ഒരു സിക്സും രണ്ടു ഫോറും അടിച്ച ഉമേഷ് യാദവുമാണ് (12 പന്തിൽനിന്ന് 18) കൊൽക്കത്തയെ നൂറു കടക്കാൻ സഹായിച്ചത്. ടിം സൗത്തിയെ (1) പുറത്താക്കി ഹസരംഗ 4 വിക്കറ്റ് തികച്ചു.

English Summary: Dinesh Karthik And Harshal Patel Survive Run-Out Chance After Mix-up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com