ADVERTISEMENT

ഓക്ക്‌ലൻഡ്∙ ‘തീ പാറുന്ന’ വേഗത്തിലുള്ള പന്തുകൾക്കു പേരുകേട്ട താരമാണ് ഓസീസ് പേസർ മിച്ചെൽ സ്റ്റാർക്ക് എങ്കിൽ ബാറ്റിങ് വെടിക്കെട്ടിലാണു ഭാര്യ അലീസ ഹീലി പേരെടുത്തത്. വനിതാ ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോര്‍ (138 പന്തിൽ 26 ഫോർ അടക്കം 170) ഉൾപ്പെടെ ആലീസ ഹീലി ഒരു പിടി റെക്കോർഡുകൾ സ്വന്തമാക്കിയപ്പോൾ 7–ാം ലോക കപ്പ് തിളക്കത്തിൽ ഓസീസ് വനിതകൾ. ഫൈനലിൽ ഇംഗ്ലണ്ടിനെ 71 റൺസിനാണു കീഴടക്കിയത്. സ്കോർ– ഓസീസ്: 50 ഓവറിൽ 356–5; ഇംഗ്ലണ്ട്: 43.4 ഓവറിൽ 285. ഓസീസിന്റെ 7–ാം വനിതാ ലോകകപ്പ് കിരീടമാണിത്. 2013ലായിരുന്നു ഇതിനുമുൻപുള്ള കിരീട നേട്ടം.

ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയ്ക്കായി ഹീലിക്കു പുറമേ ഓപ്പണർ റേച്ചൽ ഹെയ്ൻസ് (93 പന്തിൽ 7 ഫോർ അടക്കം 68), ബെത്ത് മൂണി (47 പന്തിൽ 8 ഫോർ അടക്കം 62) എന്നിവർ തിളങ്ങി. മൂന്നു വിക്കറ്റ് വീഴ്ത്തിയ അന്യ ശ്രുഭ്സോളാണ് ഇംഗ്ലിഷ് പേസർമാരിൽ മികച്ചുനിന്നത്.

ടൂർണമെന്റിൽ 509 റൺസ് നേടിയ അലീസ ഹീലി, ഒരു വനിതാ ലോകകപ്പിൽ ആദ്യമായി 500 റൺസ് പിന്നിടുന്ന താരം എന്ന റെക്കോർഡും സ്വന്തമാക്കി. ഭാര്യയുടെ പ്രകടനത്തിനു സാക്ഷിയായി മിച്ചെൽ സ്റ്റാർക്കും ഗാലറിയിൽ ഉണ്ടായിരുന്നു. അലീസ ഹീലിയെ ഗാലറിയിൽ പിന്തുണയ്ക്കുന്ന സ്റ്റാർക്കിന്റെ വിഡിയോ ഐസിസി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു. ഇന്നിങ്സിന്റെ ആദ്യ പന്തു നേരിട്ട അലീസ സ്കോറിങ് ഉയർത്താനുള്ള ശ്രമത്തിനിടെ 46–ാം ഓവറിൽ സ്റ്റംപിങ്ങിലൂടെയാണു പുറത്തായത്. 

stark-alisa
ഭാര്യയും ഓസീസ് ബാറ്ററുമായ അലീസ ഹീലിയെ ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ ഗാലറിയിൽ പ്രോത്സാഹിപ്പിക്കുന്ന ഓസീസ് പേസർ മിച്ചെൽ സ്റ്റാർക്ക്, അലീസ ഹീലി. ചിത്രം– ട്വിറ്റർ.

മറുപടി ബാറ്റിങ്ങിൽ നാറ്റ് സീവറിന്റെ (121 പന്തിൽ 15 ഫോറും ഒരു സിക്സും അടക്കം 148 നോട്ടൗട്ട്) ഒറ്റയാൾ പോരാട്ടത്തിന് ഇംഗ്ലണ്ടിനെ ജയത്തിലെത്തിക്കാനായില്ല. ഇംഗ്ലണ്ടിന്റെ മറ്റു താരങ്ങളെല്ലാം നിറംമങ്ങി. 33.4 ഓവറിൽ 213 റണ്‍സ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് 8 വിക്കറ്റ് നഷ്ടമായതാണ്.

പിന്നീടു വാലറ്റക്കാരി ക്രിസ് ഡീനിനെ (24 പന്തിൽ 21) കൂട്ടുപിടിച്ച് പൊരുതിയ സീവറാണ് ഇംഗ്ലണ്ടിനു പ്രതീക്ഷ നൽകിയെങ്കിലും 68 റൺസ് കൂട്ടുകെട്ടു പൊളിച്ച് ഓസീസ് താരങ്ങൾ മത്സരത്തിൽ തിരിച്ചെത്തി. ഓസ്ട്രേലിയയ്ക്കായി അലാന കിങ്, ജെസ് ജൊനാസൻ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. മേഗൻ ഷട്ടിനു 2 വിക്കറ്റ് ലഭിച്ചു.  

 

English Summary: Australia women vs England Woman ICC world cup final live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com