ADVERTISEMENT

ക്രിക്കറ്റ് നിയമത്തിന്റെ ക്രീസിൽനിന്നുകൊണ്ടു തന്നെ അധികം ഉപയോഗിക്കാത്ത നിയമങ്ങളെ തന്റെ വരുതിക്കു കൊണ്ടുവരുന്ന തന്ത്രശാലിയാണ് ആർ.അശ്വിനെന്ന് ക്രിക്കറ്റ് പിന്തുടരുന്നവർക്കെല്ലാം അറിയാം. രാജസ്ഥാൻ റോയൽസ് കാലേകൂട്ടിയെടുത്തതായാലും അശ്വിൻ ഒറ്റയ്ക്കെടുത്തതായാലും ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ താരത്തിന്റെ റിട്ടയേർഡ് ഔട്ട് അടുത്ത ചർച്ചാ വിഷയമായി ക്രിക്കറ്റ് ലോകം ഏറ്റെടുത്തു കഴിഞ്ഞു. രാജസ്ഥാന്റെ 3 റൺസ് വിജയ മാർജിനാണ് ചർച്ചകൾക്ക് എരിവ് പകരുന്നത്. അശ്വിന് പകരമെത്തിയ റിയാൻ പരാഗ് 4 പന്തിൽ നേടിയ 8 റൺസും നിർണായകമായെന്നു ചുരുക്കം.

രാജസ്ഥാൻ ഇന്നിങ്സിൽ 10 പന്ത് ശേഷിക്കെയാണ് അശ്വിൻ റിട്ടയേർഡ് ഔട്ടായി പവിലിയനിലേക്ക് നടന്നു കയറിയത്. ഈ 10 പന്തിൽ ടീം 30 റൺസ് നേടി ടോട്ടൽ 165ൽ എത്തിച്ചു. അതേസമയം ലക്നൗ സൂപ്പർ ജയന്റ്സിന് മാർക്കസ് സ്റ്റോയ്നിസ് തകർത്തടിച്ചിട്ടും അവസാന 10 പന്തുകളിൽ 23 റൺസാണ് നേടാൻ സാധിച്ചത്. ഇതുപോലെ തന്ത്രപരമായി റിട്ടയേർഡ് ഔട്ടാകുന്നത് മുൻപ് 3 തവണ സംഭവിച്ചിട്ടുണ്ടെങ്കിലും അശ്വിന്റെ എൻട്രിയോടെ ഇതു പതിവു തന്ത്രമായി മാറുമെന്നു നിരീക്ഷിക്കുന്നവരുണ്ട്.

പക്ഷേ റിട്ടയേർഡ് ഔട്ടിന്റെ സൗകര്യമോർക്കുമ്പോൾ ആരാധകരുടെ മനസ്സിൽ തികട്ടി വരുന്നത് ഒരു ഫൈനലിന്റെ കയ്പു നിറഞ്ഞ ഓർമയാണ്. 2014ലെ ട്വന്റി20 ലോകകപ്പ് ഫൈനൽ. ബംഗ്ലദേശിലെ മിർപുരിൽ നടന്ന ഫൈനലിൽ ശ്രീലങ്കയായിരുന്നു ഇന്ത്യയുടെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 4 വിക്കറ്റ് നഷ്ടത്തിൽ വെറും 130 റൺസ് നേടാനേ സാധിച്ചുള്ളൂ. 17.5 ഓവറിൽ അധികം വിയർക്കാതെ തന്നെ ശ്രീലങ്ക വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 58 പന്തിൽ 4 സിക്സും 5 ഫോറും സഹിതം 77 റൺസെടുത്ത വിരാട് കോലിയായിരുന്നു ഇന്ത്യൻ സ്കോറിന് മാന്യത പകർന്നത്. 26 പന്തിൽ 29 റൺസ് നേടിയ രോഹിത് ശർമയെക്കൂടാതെ മറ്റാർക്കും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല.

ഇതിൽ 21 പന്തിൽ 11 റൺസ് മാത്രമെടുത്ത യുവ്‌രാജ് സിങ്ങിന്റെ കാര്യമായിരുന്ന ദയനീയം. ക്രീസിൽ കുഴങ്ങിയ യുവിക്ക് ഒറ്റ സിക്സോ ഫോറോ കണ്ടെത്താൻ സാധിച്ചില്ല. ഇന്ത്യൻ സ്കോർ ഇത്രയും കുറഞ്ഞതിൽ വലിയൊരു പങ്ക് 52 സ്ട്രൈക് റേറ്റിൽ കളിച്ച ആ ഇന്നിങ്സിനുണ്ടായിരുന്നു. യുവി റൺസ് കണ്ടെത്താനാകാതെ ഉഴറുമ്പോഴും ഇറങ്ങാൻ മഹേന്ദ്രസിങ് ധോണിയും സുരേഷ് റെയ്നയുമെല്ലാം കാത്തിരിക്കുന്നുണ്ടായിരുന്നു. 19ാം ഓവറിൽ യുവി പുറത്തായ ശേഷമാണ് ധോണിക്ക് ബാറ്റിങ്ങിന് അവസരം ലഭിച്ചത്.

അന്ന് കൃത്യസമയത്ത് യുവ്‌രാജ് സിങ് റിട്ടയേർഡ് ഔട്ട് എടുത്തിരുന്നെങ്കിൽ എന്നാണ് ആരാധകരുടെ നിരാശ. ഒരു 20 റൺസ് അധികം സ്കോർബോർഡിലുണ്ടായിരുന്നെങ്കിൽ കളി മാറുമായിരുന്നെന്ന് അവർ വിശ്വസിക്കുന്നു. പക്ഷേ ഇതിനൊരു മറുവശമുണ്ട്. അശ്വിന് ടീം ജയിക്കണമെന്നേ ഉള്ളൂ, ബാറ്റിങ് നിർത്താനും കളിയാക്കുന്നത് ശ്രദ്ധിക്കാതെ ‘മങ്കാദിങ്’ ചെയ്യാനുമൊന്നും ഒരു മടിയുമില്ല. എന്നാൽ ഒരു പേരെടുത്ത ബാറ്റർ ദുരഭിമാനം വെടിഞ്ഞ് ഇങ്ങനെ കളി മതിയാക്കി പോരാൻ തയാറാകുമോയെന്നതാണ് ചോദ്യം.

English Summary: Why Yuvraj Singh's Name Is Discussed With R Ashwin's sensational retired-out decision?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com