ADVERTISEMENT

മുംബൈ∙ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലെ തോൽവിക്കു പിന്നാലെ, കഴിഞ്ഞ സീസണിൽ ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലിന്റെ സേവനം നഷ്ടമായതാണു തിരിച്ചടിയായതെന്ന അഭിപ്രായ പ്രകടനവുമായി ബാംഗ്ലൂർ നായകൻ ഫാഫ് ഡുപ്ലേസി. സഹോദരിയുടെ മരണത്തെ തുടർന്ന് ബയോ ബബ്ൾ വിട്ട് ഹർഷൽ നാട്ടിലേക്കു മടങ്ങിയിരുന്നു.

ഹർഷൽ പട്ടേലിനെക്കൂടാതെ ഇറങ്ങിയ ബാംഗ്ലൂർ, ചെന്നൈയ്ക്കെതിരെ വഴങ്ങിയത് ഐപിഎൽ സീസണിലെ ഏറ്റവും അധികം റൺസാണ്. അവസാന 10 ഓവറിൽ 13 എക്സ്ട്ര അടക്കം 155 റൺസാണു ബാംഗ്ലൂർ വിട്ടുനൽകിയത്. ഹർഷൽ പട്ടേലിന്റെ ബോളിങ് വൈവിധ്യത്തിന്റെ അഭാവമാണു ഡെത്ത് ഓവറുകളിൽ തിരിച്ചടിയായതെന്ന് മത്സരത്തിനു ശേഷം ഡുപ്ലേസി അഭിപ്രായപ്പെട്ടു.

‘ബാംഗ്ലൂരിനു മാത്രമല്ല, കളിക്കുന്ന ഏതു ടീമിനായും നിർണായക സംഭാവന നൽകാൻ കെൽപ്പുള്ള താരമാണു ഹർഷൽ. കളി ഒറ്റയ്ക്കു മാറ്റിമറിക്കാൻ കഴിവുള്ള താരമാണ് അയാൾ. അതാണു ചെന്നൈയ്ക്കെതിരെ ഞങ്ങൾ മിസ്സ് ചെയ്തതും. ഡെത്ത് ഓവറുകളിലെ ബോളിങ് വൈവിധ്യവും ഞങ്ങൾക്കു നഷ്ടമായി. കനത്ത നഷ്ടംതന്നെയാണ്. ഹൽഷൽ ഉടൻ ടീമിനൊപ്പം ചേരുമെന്നാണു പ്രതീക്ഷ.

ആദ്യ 8 ഓവറുകളിൽ ഞങ്ങൾ നന്നായിത്തന്നെ പന്തെറിഞ്ഞു. 8–14 ഓവറുകളിൽ സ്പിന്നർമാരെയാണ് ഞങ്ങൾ നിയോഗിച്ചത്. എന്നാൽ സ്പിന്നർമാർക്കെതിരെ ചെന്നൈ നന്നായി കളിച്ചു. ദുബെ കടന്നാക്രമിച്ചു. ഈ സമയത്താണു ചെന്നൈ കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്’– ഡുപ്ലേസി പറഞ്ഞു. 

ഹർഷൽ പട്ടേലിന്റെ സഹോദരിയോടുള്ള ആദര സൂചകമായ കറുത്ത ആം ബാൻഡ് അണിഞ്ഞാണ് ബാംഗ്ലൂർ താരങ്ങൾ മത്സരത്തിന് ഇറങ്ങിയത്. 

 

English Sumary: "You see the value he offers not just to this team but any team" - Faf du Plessis on playing without the services of Harshal Patel against CSK in IPL 2022 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com