‘കടം വാങ്ങിയ ഷൂ’ ഉമ്രാനു രാശി; ജമ്മുവിലെ പഴക്കച്ചവടം നിർത്തില്ലെന്ന് അച്ഛൻ റാഷിദ്!
Mail This Article
ഐപിഎല്ലിൽ 150 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് ഉമ്രാൻ മാലിക് ലോകോത്തര താരങ്ങളെ വിറപ്പിക്കുമ്പോൾ, ജമ്മുവിലെ ഗുജ്ജു നഗറിൽ പഴക്കച്ചവടം തുടരുകയാണ് ഉമ്രാന്റെ അച്ഛൻ അബ്ദുൽ റാഷിദ്. പക്ഷേ, ഇപ്പോൾ ചെറിയൊരു വ്യത്യാസമുണ്ട് റാഷിദിന്റെ പേരിൽ അറിയപ്പെട്ടിരുന്ന പഴക്കട ഇപ്പോൾ ഉമ്രാന്റെ അച്ഛന്റെ പഴക്കട ആയാണ് അറിയപ്പെടുന്നത്!
സംഭവബഹുലമായ 5 വർഷങ്ങൾക്കിടെയാണ് ഒന്നും ഇല്ലായ്മയിൽ നിന്ന് ഇന്ത്യയുടെ അതിവേഗക്കാരൻ പേസ് ബോളറുടെ പകിട്ടിലേക്ക് ഉമ്രാൻ വളർന്നത്! ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഉമ്രാന്റെ കൈകളിൽനിന്നു മൂളിപ്പറന്ന ഒരു ബോളിന്റെ വേഗം 153.3 കിലോമീറ്ററായിരുന്നു.
പിന്നീടുള്ള 2 പന്തുകൾ 151.2, 150.1 എന്നീ വേഗത്തിലും. കിവീസിന്റെ അതിവേഗക്കാരൻ പേസർ ലോക്കി ഫെർഗൂസിനെ പിന്തള്ളി മത്സരത്തിലെ ഏറ്റവും വേഗമേറിയ 5 പന്തുകൾ ബോൾ ചെയ്തതും ഉമ്രാൻതന്നെ.
പിന്നാലെ ഉമ്രാൻ ഇന്ത്യയ്ക്കായി കളിക്കുന്ന കാലം വിദൂരമല്ലെന്നു മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ അടക്കമുള്ള ഒട്ടേറെ പ്രമുഖരും അഭിപ്രായപ്പെട്ടു.
2021 ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദബാദിന്റെ നെറ്റ്സിലെ ബോളറായിരുന്നു ഉമ്രാൻ. സ്റ്റാർ പേസർ ടി. നടരാജൻ കോവിഡ് ബാധിച്ചു ടീമിനു പുറത്തായതോടെ പകരക്കാരന്റെ റോളിൽ ടീമിലെത്തി ഹൈദരാബാദിലെ പതിവുകാരനാകുകയായിരുന്നു ഉമ്രാൻ.
മെഗാ താരലേലത്തിനു മുന്നോടിയായി നടരാജനെപ്പോലും കൈവിട്ട ഹൈദരാബാദ് ഉമ്രാനെ നിലനിർത്തിയതിനു പിന്നിലെ കാരണവും ഈ ‘അതിവേഗം’ തന്നെ. പിന്നാലെ കഴിഞ്ഞ ട്വന്റി20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ നെറ്റസിലെ ബോളറായും ഉമ്രാനെ തിരഞ്ഞെടുത്തിരുന്നു.
മകൻ സൂപ്പർ സ്റ്റാർ ആയെങ്കിലും പണ്ടു മുതൽ കുടുംബത്തിനുള്ള വരുമാനം നൽകിയിരുന്ന പഴക്കച്ചവടം നിർത്താൻ ഉദ്ദേശമില്ലെന്നാണ് അച്ഛൻ അബ്ദുൽ റാഷിദ് പറയുന്നത്.
∙ കടംവാങ്ങിയ ഷൂസ് കൊണ്ടുവന്ന ഭാഗ്യം
കടം വാങ്ങിയ ഷൂസുമായി (സ്പൈക്സ്) ജമ്മു അണ്ടർ 19 ടീം സിലക്‌ഷൻ ട്രയൽസിനു പോയ താരമാണ് ഉമ്രാൻ. പിന്നാലെ സംസ്ഥാന ടീമിൽ ഇടം നേടിയെങ്കിലും വിനു മങ്കാദ് ട്രോഫിയിൽ ഒരു കളിക്കുള്ള അവസരമേ ലഭിച്ചുള്ളു. മത്സരത്തിൽ വില്ലനായി മഴയും എത്തി. തൊട്ടടുത്ത വർഷം അണ്ടർ 23 ടീം സിലക്‌ഷൻ ട്രയൽസിനു പോയെങ്കിലും ടീമിൽ അവസരം ലഭിച്ചില്ല.
2019–20 രഞ്ജി സീസണിൽ ജമ്മു കശ്മീർ– അസം മത്സരത്തിനു മുന്നോടിയായി അസം പരിശീലകൻ അജയ് രാത്ര നെറ്റ്ബോളർമാരെ തിരഞ്ഞപ്പോഴാണ് ഉമ്രാൻ ആദ്യമായി അവതരിക്കുന്നത്.
‘‘4 പന്തുകൾ എറിഞ്ഞപ്പോൾത്തന്നെ ഉമ്രാന്റെ നിലവാരം ബോധ്യമായി. ഉമ്രാനെ എന്താണു ജമ്മു കശ്മീർ ടീമിൽ എടുക്കാതിരുന്നത് എന്നാണു ഞാൻ കരുതിയത്. ഉമ്രാന്റെ ബൗൺസും ഞെട്ടിച്ചു കളഞ്ഞു.’’– അജയ് രാത്ര പിന്നീടു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
ജമ്മു കശ്മീരിൽനിന്ന് ഐപിഎൽ കളിക്കുന്ന നാലാമത്തെ താരമാണ് ഉമ്രാൻ. ഐപിഎല്ലിൽ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞ ഇന്ത്യൻ താരം എന്ന റെക്കോർഡും ഉമ്രാന്റെ പേരിലാണ്. നാലു കോടി രൂപയ്ക്കാണ് ഹൈദരാബാദ് ഉമ്രാനെ നിലനിർത്തിയത്.
നെറ്റ്സിലെ പരിശീലനത്തിനിടെ സഹതാരം ജോണി ബെയർസ്റ്റോ വേഗം കുറച്ചു പന്തെറിയാൻ തന്നോട് ആവശ്യപ്പെട്ടെന്നും എന്നാൽ ബെയർസ്റ്റോ പറഞ്ഞതു മനസ്സിലാകാഞ്ഞതിനാൽ പഴയപോലെതന്നെയാണ് ബോൾ ചെയ്തതെന്നും ഉമ്രാൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
English Summary: Umran Malik: From a ‘Local Boy’ to making 150 kph the new sensation in IPL - Photos