2008ലെ പ്രഥമ സീസണിൽ മാത്രമാണു പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ ഐപിഎല്ലിന്റെ ഭാഗമായത്. സുഹൈൽ തൻവീർ, ശുഐബ് അക്തർ അടക്കമുള്ള താരങ്ങൾ ടൂർണമെന്റിൽ സാന്നിധ്യം അറിയിച്ചു. എന്നാൽ പിന്നീടു നടന്ന മുംബൈ ഭീകരാക്രമണത്തോടെ പാക്കിസ്ഥാൻ താരങ്ങൾക്ക് ഐപിഎല്ലിൽ പങ്കെടുക്കാനുള്ള അനുമതിയും നിഷേധിക്കപ്പെട്ടു. എന്നാൽ 2009 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി 3 വർഷത്തെ കരാറിൽ ഏർപ്പെടാൻ താൻ സമ്മതം അറിയിച്ചിരുന്നെന്നും, ടീം ഉടമയും ബോളിവുഡ് താരവുമായ ഷാറുഖ് ഖാന്റെ ഇടപെടലാണ് ഇതിനു കാരണമെന്നും മുൻ പാക്കിസ്ഥാൻ ഓൾറൗണ്ടർ യാസിർ അരാഫത്ത് ക്രിക്കറ്റ് ഡെന്നിന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.
‘ഐപിഎൽ ആദ്യ സീസണിൽ പങ്കെടുക്കാനുള്ള 11 പാക്കിസ്ഥാൻ താരങ്ങളുടെ ചുരുക്കപ്പട്ടിക പിസിബി തയാറാക്കിയിരുന്നു. പക്ഷേ ഞാൻ അതിൽ ഉൾപ്പെട്ടിരുന്നില്ല. കെന്റിൽ കൗണ്ടി ക്രിക്കറ്റ് കളിക്കുമ്പോഴാണ് കൊൽക്കത്ത സ്കൗട്ടിങ് ടീം എന്നെ സമീപിച്ചത്. താങ്കളെ ടീമിലെടുക്കാൻ ഷാറുഖ് ഖാൻ ആഗ്രഹിക്കുന്നു എന്നാണ് അവർ എന്നോടു പറഞ്ഞത്.
അവർ തമാശ പറയുകയാണെന്നാണ് ആദ്യം ഞാൻ കരുതിയത്. എന്റെ ഇമെയിൽ ഐഡിയും മറ്റും കുറിച്ചെടുത്തതിനു ശേഷം കാർഡ് നൽകിയാണ് അവർ മടങ്ങിയത്. ആഴ്ചകൾക്കു ശേഷം തുടർ ചർച്ചകൾ നടത്താത്തതിൽ പരാതി അറിയിച്ച് അവർ എനിക്കു സന്ദേശം അയച്ചു. പിന്നാലെ 3 വർഷത്തെ കരാറിനു സന്നദ്ധത അറിയിച്ചു.
ഷാറുഖ് ഖാൻ നേരിട്ടു ഫോൺ വിളിച്ച് എന്നെ ടീമിലേക്കു സ്വാഗതം ചെയ്തു. പിന്നാലെയാണു മുംബൈ സ്ഫോടനം ഉണ്ടായത്. അതോടെ പാക്കിസ്ഥാൻ താരങ്ങൾക്ക് ഐപിഎൽ കളിക്കാനുള്ള അവസരവും നഷ്ടമായി’– അറാഫത്ത് പറഞ്ഞു.
2000–2012 കാലയളവിൽ പാക്കിസ്ഥാനായി 3 ടെസ്റ്റും 11 ഏകദിനവും 13 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് അറാഫത്ത്.
English Summary: 'Thought it was a joke. But he called me few weeks later': Ex-PAK player on how Shah Rukh Khan convinced him to join KKR