ADVERTISEMENT

മുംബൈ∙ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിന്റെ അവസാന ഓവറിൽ എം.എസ്. ധോണി ക്രീസിൽനിൽക്കെ, 26 റൺസ് പ്രതിരോധിച്ച റിഷി ധവാനാണു പഞ്ചാബിനെ ജയത്തിലെത്തിച്ചതെങ്കിലും, വിജയത്തിന്റെ വലിയൊരു ക്രെഡിറ്റ് ഡെത്ത് ഓവറിലെ ഉജ്വല ബോളിങ്ങിലൂടെ ചെന്നൈയെ സമ്മർദത്തിലാക്കിയ ഇടംകയ്യൻ മീഡിയം പേസർ അർ‌ഷ്ദീപ് സിങ്ങിന് അവകാശപ്പെട്ടതാണ്. 

ചെന്നൈ 188 റൺസ് പിന്തുടരുന്നതിനിടെ, 23 റൺസ് വഴങ്ങിയ സന്ദീപ് ശർമയുടെ ഓവറിനു ശേഷം ബോളിങ്ങിനെത്തിയ അർഷ്ദീപ് 17–ാം ഓവറിൽ വഴങ്ങിയത് വെറും 6 റൺസ്. അതും അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ എന്നീ തകർപ്പൻ ബാറ്റർമാർക്കെതിരെ. പിന്നീട് 19–ാം ഓവറിൽ എം.എസ്. ധോണി, രവീന്ദ്ര ജഡേജ എന്നിവർക്കെതിരെ വിട്ടു നൽകിയതാകട്ടെ, 8 റൺസും. ഇതോടെയാണ് ചെന്നൈയ്ക്ക് അവസാന ഓവറിൽ 26 റൺസ് വേണ്ടിവന്നത്.

ചെന്നൈയ്ക്ക് ഓവറിൽ ശരാശരി 9 റൺസിനു മുകളിൽ വേണ്ടിയിരുന്ന  മത്സരത്തിൽ, 4 ഓവറിൽ 23 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് അർഷ്ദീപ് സ്വന്തമാക്കിയത്. മത്സരത്തിനു പിന്നാലെ, ഐപിഎൽ സീസണിലെ ഏറ്റവും മികച്ച ഡെത്ത് ഓവർ ബോളർ അർഷ്ദീപ് സിങ്ങാണെന്നു പഞ്ചാബ് സഹതാരം കഗീസോ റബാദ അഭിപ്രായപ്പെട്ടു.

‘അർഷാണ് (അർഷ്ദീപ്) സീസണിലെ ഏറ്റവും മികച്ച ഡെത്ത് ഓവർ ബോളർ എന്നാണ് എനിക്കു തോന്നുന്നത്. കണക്കുകൾ സൂചിപ്പിക്കുന്നതും ഇതാണ്. തീരെ ചെറുപ്പമാണ് അവർ. അവനെപ്പോലെ ഒരാൾ ടീമിലുള്ളത് വലിയ കാര്യമാണ്. ഞാൻ എല്ലായ്പ്പൊഴും ഡെത്ത് ഓവറിൽ ബോൾ ചെയ്യുന്ന ആളാണ്. ഇക്കാര്യം എനിക്ക് അറിയുകയും ചെയ്യാം. പക്ഷേ, അർഷ്ദീപ് അങ്ങനെയല്ല. അവൻ പാലിക്കുന്ന അച്ചടക്കം കണ്ടു പഠിക്കേണ്ടതാണ്’– റബാദയുടെ വാക്കുകൾ.

ഐപിഎൽ സീസണിൽ 5.67 ആണ് അർഷ്ദീപിന്റെ ഇക്കോണമി നിരക്ക്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ലോക്കി ഫെർഗുസൻ എന്നിവരെപ്പോലും പിന്നിലാക്കുന്നതാണ് ഇത്.  

എം.എസ്. ധോണിയോ, ഹാർദിക് പാണ്ഡ്യയോ, ബാറ്റു ചെയ്യുന്നത് ആരാണെങ്കിലും തെല്ലും കൂസാതെയാണ് അർഷ്ദീപ് പന്തെറിയുകയെന്നും, സീസണിലെ ഏറ്റവും മികച്ച ഡെത്ത് ഓവർ ബോളർ അർഷ്ദീപ് സിങ് തന്നെയാണെന്നും മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്രയും അഭിപ്രായപ്പെട്ടു.

 

English Summary: PBKS vs CSK: Arshdeep Singh Has Been the Best Death Bowler in IPL 2022, Says Kagiso Rabada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com