‘ഏറ്റവും വലിയ കോച്ച് ഭാര്യ; എന്റെ ബാറ്റിങ് ശൈലി മാറ്റിയത് ഞങ്ങളുടെ തീരുമാനം’
Mail This Article
മുംബൈ∙ ജീവിതത്തിലെ ഏറ്റവും വലിയ കോച്ച് (പരിശീലക) തന്റെ ഭാര്യയാണെന്നു രാജസ്ഥാൻ റോയൽസിന്റെ വെസ്റ്റ് ഇൻഡീസ് ബാറ്റർ ഷിമ്രോൺ ഹെറ്റ്മയർ. തിങ്കളാഴ്ച ഐപിഎല്ലിൽ നടന്ന രാജസ്ഥാൻ റോയൽസ്– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനു മുൻപു, ബാറ്റിങ് ശൈലിയിൽ മാറ്റം വരുത്താൻ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് സ്റ്റര്‍ സ്പോർട്‌സ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു ഹെറ്റ്മയർ.
‘ക്രിക്കറ്റിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാണു ഞാൻ ശ്രമിച്ചിരുന്നത്. കരിയറിന്റെ ആദ്യ 2 വർഷങ്ങളിൽ ഞാൻ നിലയുറപ്പിച്ചു കളിക്കുന്നതിൽ ശ്രദ്ധിച്ചിരുന്നതേയില്ല. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. പിച്ചിന്റെ സ്വഭാവം എങ്ങനെ എന്ന് അറിയുന്നതിനായി അൽപസ്വൽപം പന്തുകൾ ഞാൻ എടുക്കും.
ഭാര്യ നിർവാനിയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കോച്ച്. ഞങ്ങൾ 2 പേരും ചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. പിന്നീട് ഞാൻ അതു നടപ്പാക്കി’– ഹെറ്റ്മയർ പറഞ്ഞു.
‘റിവേഴ്സ് സ്വീപ്പ് ചെയ്യുന്നത് എങ്ങനെയെന്നു ജോസ് ബട്‌ലറിൽനിന്നു പഠിക്കണമെന്നാണ് ആഗ്രഹം. പരിശീലനത്തിനിടെ പല തവണ ശ്രമിച്ചെങ്കിലും ഞാൻ തുടർച്ചയായി പുറത്തായി. സ്കൂപ് ഷോട്ടിന്റെ കാര്യവും അങ്ങനെതന്നെ. പുറത്തുനിന്നു നോക്കുമ്പോൾ ബാറ്റിങ് വളരെ അനായാസമാണെന്നു തോന്നും. പക്ഷേ അങ്ങനെയല്ല. മുംബൈയിൽ കളിക്കാൻ ഇഷ്ടമാണ്. ബാറ്റർമാരെ സഹായിക്കുന്നതാണ് ഇവിടത്തെ വിക്കറ്റുകൾ. ഞാൻ ഒരു ബോളർ അല്ലാത്തതു ഭാഗ്യം’– ഹെറ്റ്മയർ പറഞ്ഞു. ദീർഘകാലം സുഹൃത്തുക്കളായിരുന്ന ഹെറ്റ്മയറും നിർവാനിയും 2019ലാണ് വിവാഹിതരായത്.
കൊൽക്കത്തയ്ക്കെതിരായ ഐപിഎൽ മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ തോൽവി. ക്യാപ്റ്റൻ സഞ്ജു സാംസൺ അർധ സെഞ്ചുറി നേടിയിട്ടും (49 പന്തിൽ 54) മറ്റു ബാറ്റർമാർക്കു തിളങ്ങാനാകാതെ പോയതാണു രാജസ്ഥാന്റെ തോൽവിയിലേക്കു വഴിതെളിച്ചത്. 13 പന്തിൽ ഒരു ഫോറും 2 സിക്സും അടക്കം പുറത്താകാതെ 27 റൺസ് നേടിയ ഹെറ്റ്മയർ ആയിരുന്നു മത്സരത്തിൽ സഞ്ജുവിനു ശേഷം ഏറ്റവും കൂടുതൽ റൺസ് നേടിയ രാജസ്ഥാൻ താരം.
English Summary: IPL 2022: RR's Shimron Hetmyer's 'biggest coach' is his WIFE - check details