ADVERTISEMENT

മുംബൈ∙ ഐപിഎൽ 15–ാം സീസണിൽനിന്ന് ആദ്യം പുറത്തായ ടീമാണ് മുംബൈ ഇന്ത്യൻസ്. തുടർച്ചയായ എട്ടു മത്സരങ്ങളിൽ‌ പരാജയം ഏറ്റുവാങ്ങിയ അവർ, രാജസ്ഥാൻ റോയൽസിനെതിരായ കഴിഞ്ഞ മത്സരത്തിലാണ് ആദ്യ ജയം നേടിയത്. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാലും മുംബൈയ്ക്കു പ്ലേഓഫ് സാധ്യതയില്ല.

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ, മുംബൈയ്ക്കായി അരങ്ങേറിയ ബോളർ കുമാർ കാർത്തികേയയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. നാല് ഓവറിൽ വെറും 19 റൺസ് മാത്രം വിട്ടുകൊടുത്ത കാർത്തികേയ, രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. മുംബൈ ഇന്ത്യൻസിന്റെ സപ്പോർട്ട് ടീമിന്റെ ഭാഗമായിരുന്ന കാർത്തികേയ, മുഹമ്മദ് അർഷദ് ഖാനു പരുക്കേറ്റതിനെ തുടർന്നാണ് 20 ലക്ഷം രൂപയ്ക്ക് ടീമിലെത്തിയത്.

കുമാർ കാർത്തികേയുടെ അരങ്ങേറ്റത്തിനു പിന്നാലെ ടീമിൽ‌ മറ്റൊരു താരത്തിന്റെ അരങ്ങേറ്റത്തെക്കുറിച്ചും ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ സജീവമായി. മുംബൈ കോച്ച് മഹേള ജയവർധനെ ഇതു സംബന്ധിച്ച ചില സൂചനകൾ നൽകുകയും ചെയ്തു. സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറുടെ ഐപിഎൽ അരങ്ങേറ്റത്തിനായാണ് ആരാധകരുടെ കാത്തിരിപ്പ്.

‘ടീമിലുള്ള എല്ലാവരും പ്ലേയിങ് ഇലവനിലേക്കുള്ള ഒരു ഓപ്ഷനാണ്. കാര്യങ്ങൾ എങ്ങനെ പോകുന്നെന്ന് നമുക്ക് നോക്കാം. മത്സരങ്ങൾ എങ്ങനെ ജയിക്കാം, ശരിയായ കോംബിനേഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന. എല്ലാ മത്സരങ്ങളും ആത്മവിശ്വാസം നൽകുന്നതാണ്. ഞങ്ങൾക്ക് ആദ്യ വിജയം നേടാൻ കഴിഞ്ഞു. ഇതു വിജയങ്ങൾ ഒരുമിച്ച് നേടുന്നതിനും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനുമുള്ളതാണ്. ഏറ്റവും മികച്ചവരെയാകും കളത്തിലിറക്കുക. അർജുൻ അവരിലൊരാളാണെങ്കിൽ, ഞങ്ങൾ അത് പരിഗണിക്കും. എല്ലാം പക്ഷേ കോംബിനേഷനുകളെ ആശ്രയിച്ചിരിക്കുന്നു.’ – ജയവർധനെ പറഞ്ഞു.

ഐപിഎൽ മെഗാ താരലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് അർജുൻ തെൻഡുൽക്കറെ മുംബൈ ഇന്ത്യൻസ് ടീമിലെടുത്തത്. സീസണിലുടനീളം വ്യത്യസ്ത ടീം കോംബിനേഷനുകൾ പരീക്ഷിച്ചെങ്കിലും മത്സരഫലങ്ങൾ മുംബൈയ്ക്ക് അനുകൂലമായില്ല. ഇതോടെയാണ് ഇതുവരെ അവസരം ലഭിക്കാത്തവരെയും കളത്തിലിറക്കാൻ മുംബൈ ആലോചിക്കുന്നത്. വെള്ളിയാഴ്ച, ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.

English Summary: Mahela Jayawardene on chances of Arjun Tendulkar’s IPL debut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com