ADVERTISEMENT

മുംബൈ∙ ഐപിഎൽ സീസണിൽ തകർത്തടിക്കുന്ന ഡൽഹി ക്യാപിറ്റൽസ് താരം ഡേവിഡ് വാർണറുടെ അച്ചടക്കത്തെക്കുറിച്ച് ഗൗരവകരമായ വെളിപ്പെടുത്തൽ നടത്തി ഡൽഹി ഡെയർഡെവിൾസ് മുൻ ക്യാപ്റ്റൻ വീരേന്ദർ സേവാഗ്. വാർണറുടെ ആദ്യ ഐപിഎൽ സീസണിൽ, താരം പരിശീലനത്തിൽ കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെന്നും, അവസാന 2 മത്സരങ്ങൾക്കു മുൻപു വാർണറെ തിരിച്ചയയ്ക്കേണ്ടി വന്നതായും സേവാഗ് ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ക്ബസിനോട് പ്രതികരിച്ചു.

താൻ ക്യാപ്റ്റനായിരിക്കെയുള്ള ‍ഡേവിഡ് വാർണറുടെ അച്ചടക്കത്തെക്കുറിച്ച് സേവാഗ് വെളിപ്പെടുത്തിയത് ഇങ്ങനെ, ‘ഡൽഹിയിലെ ഒന്നോ രണ്ടോ താരങ്ങളോട് ഞാൻ എന്റെ നിരാശ തീർത്തിട്ടുണ്ട്. അതിൽ ഒരാളായിരുന്നു ഡേവിഡ് വാർണർ. കാരണം, ടീമിലേക്കു പുതുതായി എത്തിയ സമയത്ത് ക്രിക്കറ്റും കളിക്കുന്നതിലും, പരിശീലനത്തിലുമല്ല, മറിച്ച് പാർട്ടികളിൽ പങ്കെടുക്കുന്നതിലായിരുന്നു വാർണർക്ക് കൂടുതൽ താൽപര്യം. ടീമിനൊപ്പമുള്ള ആദ്യ സീസണിൽ സഹ താരങ്ങളുമായി കലഹിച്ചതിനെ തുടർന്ന് അവസാന 2 മത്സരങ്ങൾക്കു മുൻപു ഞങ്ങൾ വാർണറെ തിരിച്ചയച്ചു. ചില താരങ്ങളെ പാഠം പഠിപ്പിക്കാൻ ചിലപ്പോഴൊക്കെ ഇങ്ങനെ ചെയ്യേണ്ടിവരും. 

ടീമിലേക്കു പുതുതായി എത്തിയ താരമായിരുന്നു വാർണർ. അതുകൊണ്ടുതന്നെ, താൻ മാത്രമല്ല ടീമിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെന്നും മറ്റുള്ള താരങ്ങളും പ്രധാനപ്പെട്ടവർ തന്നെയാണെന്നും വാർണറെ തോന്നിപ്പിക്കുക എന്നതു വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കാനും ടീമിനെ വിജയത്തിലെത്തിക്കാനും കെൽപ്പുള്ള മറ്റു താരങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നു. അതുതന്നെയാണു പിന്നീടു സംഭവിച്ചതും. വാർണറെ പുറത്താക്കിയിട്ടും ഞങ്ങൾ ജയിച്ചു’– സേവാഗ് പറഞ്ഞു.

ഐപിഎൽ ചരിത്രത്തിൽ, രണ്ടേ രണ്ടു ഫ്രാഞ്ചൈസികൾക്കായി മാത്രമാണു വാർണർ കളിച്ചിട്ടുള്ളത്. 2009 മുതൽ 2013 വരെ ഡൽ‌ഹി ഡെയർഡെവിൾസ് (ഇപ്പോഴത്തെ ഡൽഹി ക്യാപിറ്റൽസ്) താരമായിരുന്നു വാർണർ. പിന്നീടുള്ള 8 വർഷം സൺറൈസേഴ്സ് ഹൈദരാബാദിനായി കളിച്ചു. 2022 മെഗാ താരലേലത്തിലാണു വീണ്ടും ഡൽഹിയിലേക്ക് എത്തിയത്. 

നിലവിലെ ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ റൺവേട്ടക്കാരിൽ 1–ാം സ്ഥാനത്താണു വാർണർ. 59.33 ബാറ്റിങ് ശരാശരിയിൽ 356 റൺസാണു വാർ‌ണർ ഇതുവരെ നേടിയത്.  

 

English Summary: IPL 2022: David Warner Partied More Than He Practiced: Virender Sehwag Makes Big Revelation On Aussie’s First DC Stint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com